വയനാട് ഒഴികെ മറ്റൊരിടത്തും സ്ഥാനാര്‍ത്ഥികള്‍ മാറാന്‍ സാദ്ധ്യതയില്ല... സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പടിസ്ഥാനത്തില്‍ പാടില്ലെന്ന ആന്റണിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ സാധ്യത കുറവ്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പടിസ്ഥാനത്തില്‍ പാടില്ലെന്നും താഴേത്തട്ടില്‍ നിന്നും വേണമെന്നുമുള്ള എ.കെ. ആന്റണിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലും സിറ്റിംഗ് എം.പിമാര്‍ക്ക് മാറ്റമുണ്ടാവില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച 9 മണ്ഡലങ്ങളില്‍ വയനാട് ഒഴികെ മറ്റൊരിടത്തും സ്ഥാനാര്‍ത്ഥികള്‍ മാറാന്‍ സാദ്ധ്യതയില്ല. പരാജയപ്പെട്ട മണ്ഡലങ്ങളില്‍പോലും ഈ നിര്‍ദ്ദേശപ്രകാരം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം നടക്കുകയുമില്ല.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, വടകര, കോഴിക്കോട്, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത് പാര്‍ട്ടിക്ക് ബുദ്ധിമുട്ടാകും. ഇതില്‍ വടകര, മാവേലിക്കര മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചുവന്ന മുല്ലപ്പള്ളി രാമചന്ദ്രനും കൊടിക്കുന്നില്‍ സുരേഷും ഇപ്പോള്‍ യഥാക്രമം കെ.പി.സി.സി പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാണ്. അതുകൊണ്ടുതന്നെ ഇവരുടെ കാര്യത്തില്‍ അവര്‍ തന്നെയായിക്കും തീരുമാനം എടുക്കേണ്ടത്. പാര്‍ട്ടിപദവിയുള്ളത് സാധാരണ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമാകാറില്ല. മറിച്ച് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് അത് അനുകൂല ഘടകമായാണ് കണക്കാക്കിയിരുന്നത്. എല്ലാ തീരുമാനങ്ങളും ഡല്‍ഹിയിലായതുകൊണ്ടുതന്നെ യാത്രയ്ക്കും മറ്റും എം.പിമാരാകുന്നത് കെ.പി.സി.സിപ്രസിഡന്റ് സ്ഥാനമുള്ളവര്‍ക്ക് ഗുണമാകുമെന്ന വിലയിരുത്തലാണ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് ആയതോടെയാണ് അതിന് മാറ്റമുണ്ടായത്. അദ്ദേഹം മത്സരിക്കാന്‍ തയാറായില്ലെന്ന് മാത്രമല്ല, രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചിരുന്നില്ല. വി.എം. സുധീരനും അതേ നിലപാട് തന്നെ തുടരുകയായിരുന്നു. അതുകൊണ്ടുതന്നെ മുല്ലപ്പള്ളിക്കും കൊടിക്കുന്നില്‍ സുരേഷിനും ഇക്കാര്യത്തില്‍ സ്വന്തം തീരുമാനം എടുക്കാന്‍ കഴിയും.
മറ്റ് മണ്ഡലങ്ങളില്‍ നിലവില്‍ വിജയിച്ചുവന്നവരെ മാറ്റികൊണ്ട് മറ്റൊരാളെ പരിഗണിക്കുന്നത് കോണ്‍ഗ്രസിന് ചിന്തിക്കാനാവില്ല. അതിന് ഇപ്പോള്‍ പ്രശ്‌നമുള്ളത് വയനാട് മണ്ഡലമാണ്. കോണ്‍ഗ്രസിന് ഇത്രയേറെ സുരക്ഷിതമായ മറ്റൊരു മണ്ഡലം കേരളത്തിലില്ല. അതുകൊണ്ടുതന്നെ ആ മണ്ഡലത്തിന് നോമ്പൂം നോറ്റിരിക്കുന്നവര്‍ നിരവധിയുമാണ്. അത് പാര്‍ട്ടിയില്‍ തര്‍ക്കവിഷയവുമാകും. അതുകഴിഞ്ഞാല്‍ സിറ്റിംഗ് എം.പിയുടെ കാര്യത്തില്‍ അല്‍പ്പമെങ്കിലും തര്‍ക്കംവരേണ്ടത് എറണാകുളത്ത് കെ.വി. തോമസിന്റെ കാര്യത്തിലാണ്. പ്രായാധിക്യമാണ് അദ്ദേഹത്തിനെതിരെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിലും മറ്റുമുള്ള സ്വാധീനം മൂലം കെ.വിതോമസിന് താല്‍പര്യമില്ലെങ്കില്‍ മാത്രമേ സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടാകുകയുള്ളു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലൊക്കെ ഇപ്പോള്‍ വിജയിച്ചുപോയിട്ടുള്ളവര്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥികളാകുകയെന്നതില്‍ ഒരു സംശയവുമില്ല.
കഴിഞ്ഞ തവണ പരാജയപ്പെട്ട ചില മണ്ഡലങ്ങളില്‍പോലും അന്ന് മത്സരിച്ചവര്‍ തന്നെ സ്ഥാനാര്‍ത്ഥികളായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. താഴേത്തട്ടില്‍ മണ്ഡലം തലം മുതല്‍ ചര്‍ച്ചചെയ്ത് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമാവില്ലെന്നാണ് പൊതുവില്‍ നേതാക്കളുടെ നിലപാട്. എ.കെ. ആന്റണി ഇന്നലെ പ്രഖ്യാപിച്ച രാഹുല്‍ഗാന്ധിയുടെ തീരുമാനം പല സീറ്റ്കാംക്ഷികള്‍ക്കും വലിയ തിരിച്ചടിയുമായിട്ടുണ്ട്.
എന്നാല്‍ ഗ്രൂപ്പ് പരിഗണനകള്‍ക്ക് അപ്പുറത്തുനിന്ന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന ആന്റണിയുടെ നിര്‍ദ്ദേശത്തെ പല നേതാക്കളും എതിര്‍ക്കുകയുംചെയ്യുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളെ ഒഴിവാക്കികൊണ്ട് ഒന്നും നടക്കില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.. ഗ്രൂപ്പുകള്‍ നിര്‍ജ്ജീവമായ കാലത്തൊക്കെ കോണ്‍ഗ്രസിന് ഇവിടെ തിരിച്ചടികള്‍ ഉണ്ടായിട്ടുമുണ്ട്. ഗ്രൂപ്പുകള്‍ പരിഗണിക്കുന്നതിന് കുഴപ്പമില്ല, എന്നാല്‍ ഗ്രൂപ്പ് മാത്രം പരിഗണിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നിടത്താണ് പ്രശ്‌നം. ഗ്രൂപ്പുകളെ അവഗണിക്കുയാണെങ്കില്‍ അവര്‍ തന്നെ വാരി തോല്‍പ്പിക്കുന്ന സമ്പ്രദായവും കേരളത്തിലുണ്ടായിട്ടുണ്ട്. അന്ത്യനിമിഷം സ്ഥാനാര്‍ത്ഥികളെമാറ്റികൊണ്ട് വന്‍ വിജയം നേടിയ സംഭവങ്ങളും കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള കടുംപിടുത്തത്തിലൂടെ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം അസാദ്ധ്യമാകുമെന്നാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്.
https://www.facebook.com/Malayalivartha



























