പിണറായി കേരളത്തെ കലാപത്തിലേക്ക് നയിക്കുന്നു ; കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്; കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി

പിണറായി വിജയന്‍ കേരളത്തെ കലാപത്തിലേക്ക് നയിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. കേരളത്തില്‍ ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് എ കെ ആന്റണി ആരോപിച്ചു. പ്രളയ കാര്യം ശ്രദ്ധിക്കുന്നതിന് പകരം കേരളത്തെ കലാപത്തിലേക്ക് നയിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്നും സാവകാശം തേടാത്തത് ധിക്കാരവും പക്വതയില്ലായ്മയുമാണെന്നും ആന്റണി പറഞ്ഞു.
ശബരിമല വിഷയത്തില്‍ എടുത്തു ചാട്ടമാണ് സര്‍ക്കാര്‍ കാണിച്ചത്. എല്ലാവരും കൂടി കേരളത്തെ കലാപഭൂമിയാക്കി മാറ്റി. ഡിജിപി ചക്കിക്കൊത്ത ചങ്കരനാണെന്നും ശബരിമലയില്‍ യുഡിഎഫ് സ്വീകരിച്ചതാണ് ശരിയായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ വൈവിധ്യമുള്ള രാജ്യമാണ് ഇന്ത്യയെന്നു കണക്കിലെടുക്കുമ്പോൾ ശബരിമല കേസിൽ പുലർത്തേണ്ട ജാഗ്രത സുപ്രീം കോടതി കാട്ടിയില്ല. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾ തിടുക്കത്തിലും പ്രകോപനപരവുമായി. അതാണു നാടിന്റെ സമാധാനാന്തരീക്ഷം തകർത്തത്. ഏതു വിധേനയും യുവതികളെ കയറ്റുമെന്നതു പ്രകോപനപരമായ സമീപനമാണ്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ സംയമനത്തോടെയുള്ള നിലപാടാണു പ്രശ്നം ആളിക്കത്താതെ സഹായിച്ചത്. ഇതായിരുന്നു ശരിയായ നിലപാടെന്നു നാളെ പൊതുസമൂഹം വിലയിരുത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്തു ചാട്ടമാണു ശബരിമല വിഷയം ഇത്ര സങ്കീർണമാക്കിയത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചു. യുവതീപ്രവേശത്തിന്റെ പേരിൽ ആർഎസ്എസ് നടത്തിയ ഹർത്താൽ അക്ഷരാർഥത്തിൽ കലാപമായി. ബിജെപിയും സിപിഎമ്മും പരസ്പര ധാരണയിലാണു പ്രവർത്തിക്കുന്നതെന്നും ആന്റണി പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ശബരിമല പ്രശ്നം കാണിച്ചാണ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാട് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. മൂടുപടമിട്ട് യുവതികളെ ശബരിമലയിൽ കയറ്റിയത് ധീരതയല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ നവോത്ഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു
മുഖ്യമന്ത്രി വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മത ഫാസിസവും രാഷ്ട്രീയ ഫാസിസവും ഒന്നിച്ചു ചേര്‍ന്ന് അക്രമപരമ്ബരകള്‍ അഴിച്ചുവിട്ടുകൊണ്ട് കേരളത്തെ ഒരു ഭ്രാന്താലയമാക്കി മാറ്റാന്‍ ആര്‍.എസ്.എസും സിപിഐഎമ്മും ബിജെപിയും ശ്രമിക്കുകയാണ്. ഇതാണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും ചെന്നിത്തല പറഞ്ഞു.
അര്‍ധരാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ധീരമായ നടപടിയാണെന്ന് പിണറായി കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും ബിജെപി ക്ഷീണിക്കുന്ന അവസ്ഥയിലെല്ലാം സിപിഐഎം ഓടിയെത്തി സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha


























