സിപിഎമ്മില്‍ ഇനിയും തുടർന്നാൽ കഷ്ടകാലം; ബിജെപി നേതാക്കളെക്കാൾ വലിയ സംഘികളായി സിപിഎം മാറി; എ. പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെ. മുരളീധരന്‍

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെ. മുരളീധരന്‍ എംഎല്‍എ. സിപിഎമ്മിൽ തുടർന്നാൽ പത്മകുമാറിന് ഒരു രക്ഷയും ഉണ്ടാകില്ലെന്നും മുരളീധരൻ പറഞ്ഞു. ബിജെപി നേതാക്കളെക്കാൾ വലിയ സംഘികളായി സിപിഎം മാറിയെന്നും കെ മുരളീധരൻ ആരോപിച്ചു.യുഡിഎഫിന്‍റെ ഏകദിന ഉപവാസ വേദിയിലാണ് പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് മുരളീധരന്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല വിഷയത്തില്‍ പത്മകുമാര്‍ ഭയന്നാണ് കഴിയുന്നത്. മാത്രമല്ല സിപിഎമ്മില്‍ ഇനിയും തുടരുകയാണെങ്കില്‍ പത്മകുമാറിന് കഷ്ടകാലമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു . അതേസമയം രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയിൽ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റിവ്യു പെറ്റിഷൻ പരിഗണിക്കുമ്പോൾ യുവതി പ്രവേശനം നടന്നതടക്കം എല്ലാ കാര്യങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
നേരത്തെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിൽ നിന്നും സർക്കാർ രാജിക്കത്ത് എഴുതിവാങ്ങിയാതായി വാർത്തകൾ വന്നിരുന്നു. പത്മകുമാറിന്റെ രാജിക്കാര്യം മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അതുവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ചുമതലകൾ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന് നൽകിയെന്നുമാണ് വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എ. പദ്മകുമാര്‍ നിഷേധിച്ചു. തന്റെ രാജി ചിലരുടെ സ്വപ്‌നം മാത്രമാണെന്നും, ഇത് രാഷ്ട്രീയ എതിരാളികളുടെ പ്രചരണമാണെന്നുമാണ് പദ്മകുമാര്‍ പ്രതികരിച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രാജി കാര്യം നിഷേധിച്ചു രംഗത്തെത്തിയിരുന്നു.
നവംബര്‍ 14 നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നത്. കാലാവധി തീരുംവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കും. മാധ്യമവാര്‍ത്തകള്‍ പ്രകാരമാണെങ്കില്‍ എത്രയോ തവണ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു കഴിഞ്ഞിരിക്കുന്നു എന്നും പത്മകുമാര്‍ പറഞ്ഞു.
തന്റെ വ്യാജരാജി വാര്‍ത്ത ചമച്ച പത്രത്തിന്നെതിരെ നിയമനടപടി സ്വീകരിക്കും എന്നും പത്മകുമാര്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ വിവാദമുണ്ടാക്കാന്‍ ആസൂത്രിതമായ നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് സ്ഥാനമേറ്റത് മുതല്‍ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്നത്. എന്റെ രാജിവാര്‍ത്തയും ഇതിന്റെ ഭാഗമായാണ്. ഇനി രാജിയിലേക്ക് വന്നാല്‍, എന്തിനാണ് രാജി വയ്ക്കുന്നത്. ഞാന്‍ രാജി വയ്ക്കേണ്ട എന്ത് പ്രശ്‌നമാണ് നിലവിലുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി സ്ഥാനമേറ്റത് മുതല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീക്കിയിട്ടുണ്ട്.
പ്രശ്‌നങ്ങള്‍ ഒട്ടുവളരെ വന്നെങ്കിലും അതിനെയെല്ലാം എതിരിട്ട്, നേരിട്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമലയിലെ കാര്യത്തില്‍ വ്യക്തിപരമായി താത്പര്യമുള്ള വ്യക്തികൂടിയാണ് ഞാന്‍. ശബരിമലയും ഞാനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ആ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളും മുന്നോട്ടു നീക്കിയത്. എന്റെ കാലാവധി കഴിയുന്നത് വരെ ഈ കാര്യങ്ങള്‍ എല്ലാം നിലവിലെ രീതിയില്‍ തന്നെ മുന്നോട്ടു പോകും. ശബരിമലയ്ക്ക് എതിരായി ഒട്ടേറെ വിവാദങ്ങള്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ആ കൂട്ടത്തില്‍ എന്നെ മനഃപൂര്‍വം വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങിനെ കുഴപ്പങ്ങള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പലപ്രാവശ്യം ഞാന്‍ രാജിവെച്ച് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ഫോണ്‍ വിളിക്കുന്ന ഈ സമയത്ത് ഞാന്‍ എരുമേലി പേട്ടതുള്ളലിനു പോയിക്കൊണ്ടിരിക്കുകയാണ്. നാളെ തിരുവാഭരണഘോഷയാത്രയ്ക്ക് ഒപ്പം ചേരും. എന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി, ഭംഗിയായി നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം അതിന്റെ തെളിവാണ്. ഈ ബോര്‍ഡിന്റെ കാലാവധി തീരും വരെ ഞാന്‍ തുടരുക തന്നെ ചെയ്യും എന്നും പത്മകുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























