മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് മേയ് മാസം നാടിന് സമര്‍പ്പിക്കും: കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനസര്‍ക്കാര്‍ ചുങ്കം പിരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍; സംസ്ഥാനത്തെ പത്ത് ടോള്‍ പ്ലാസകള്‍കൂടി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചന- നിറകയ്യടിയോടെ സ്വാഗതം ചെയ്ത് കേരള ജനത

ആലപ്പുഴ, കൊല്ലം ബെെപ്പാസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ടോള്‍ പിരിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഈ സാഹചര്യത്തില്‍ കേന്ദ്രവും ടോള്‍ പിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പത്ത് ടോള്‍ പ്ലാസകള്‍കൂടി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഗതാഗതം മെച്ചപ്പെടുത്തുന്നതില്‍ യു.പി.എ സര്‍ക്കാരിനേക്കാള്‍ എന്‍ഡിഎ ഭരണമാണ് കേരളത്തിന് മെച്ചം നല്‍കിയതെന്നും അദ്ദേഹം പ്രശംസിച്ചു.
കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ് കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍. കൊല്ലം ഉദ്ഘാടനത്തിന് തയ്യാറായി. ആലപ്പുഴയില്‍ നിര്‍മാണം അന്തിമ ഘട്ടത്തിലുമാണ്. രണ്ടിടത്തും സംസ്ഥാനസര്‍ക്കാര്‍ ചുങ്കം ഈടാക്കില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്. എന്നാല്‍ ദേശീയപാത വിഭാഗം സ്വന്തം നിലയില്‍ ചുങ്കം ഈടാക്കിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖമാവും വികൃതമാകുകയെന്നും അദ്ദേഹം പറഞ്ഞു
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് കീഴില്‍വരുന്ന പത്ത് ഇടങ്ങളില്‍ കൂടി ടോള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. ആലപ്പുഴ ബൈപ്പാസ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നേ പൂര്‍ത്തിയാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടര വര്‍ഷത്തിനിടെ സെന്‍ട്രല്‍ റോഡ് ഫണ്ടില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ 1050 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിച്ചത്. ആലപ്പുഴ ജില്ലയില്‍ ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ ത്രീ ഡി വിജ്ഞാപനം ഈമാസം തന്നെ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു.
മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ആലപ്പുഴ ബൈപ്പാസ് മേയ് മാസം നാടിന് സമര്‍പ്പിക്കുന്നത്. ബൈപ്പാസ് മെയ് 25ന് മുമ്പ് തുറക്കാനാണ് ശ്രമമെന്നാണ് മന്ത്രി ജി.സുധാകരൻ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസിനായി പതിറ്റാണ്ടുകള്‍ മുമ്പ് സ്‌ഥലം ഏറ്റെടുത്തിരുന്നെങ്കിലും 45 മീറ്റര്‍ വിതിയില്‍ ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ നിര്‍മാണം നീണ്ടുപോകുകയായിരുന്നു.
കേന്ദ്ര-സംസ്‌ഥാന സംയുക്‌ത സംരംഭമായാണ് ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. 348.43 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇതിന്റെ പകുതി വഹിച്ചത് സംസ്‌ഥാനമാണ്. ബൈപ്പാസില്‍ 3.2 കിലോമീറ്റര്‍ രണ്ട് റെയില്‍വേ ഓവര്‍ ബ്രിഡ്‌ജ് അടക്കം എലവേറ്റഡ് ഹൈവേയാണ്. ഇതിന്റെ സ്‌പാനുകള്‍ സ്‌ഥാപിക്കാന്‍ റെയില്‍വേയുടെ അനുമതി കിട്ടാന്‍ വൈകിയതിനാലാണ് നിര്‍മാണം ഒരുവര്‍ഷത്തോളം നീണ്ടതെന്ന് മന്ത്രി പറഞ്ഞു.
അഞ്ച് ശതമാനത്തോളം നിര്‍മാണ ജോലികളാണ് ഇനി ബാക്കിയുള്ളത്. പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് കൊല്ലം ബൈപ്പാസിനൊപ്പം ആലപ്പുഴയുടെ ഉദ്‌ഘാടനം നടത്താനാകാത്തതെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേയുടെ നേതൃത്വത്തില്‍ മാളികമുക്കില്‍ വൈദ്യുതിലൈനുകളുടെ ഉയരം കുറയ്‌ക്കുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്. ലൈനുകളുടെ ഉയരം 5.5 മീറ്റര്‍ ഉയരത്തില്‍ നിന്ന് 4.5 മീറ്ററായി കുറയ്‌ക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഇത് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ശ്രമം. ഇതിനു ശേഷമാകും കുതിരപ്പന്തി മേല്‍പ്പാലത്തില്‍ ലൈനുകള്‍ താഴ്‌ത്തുന്ന ജോലികള്‍ ആരംഭിക്കുക.
റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് റെയില്‍വേ ഇലക്‌ട്രിക്കല്‍ വിഭാഗം ലൈനുകളുടെ ഉയരം കുറയ്‌ക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചത്. ഇതിനു ശേഷം മേല്‍പ്പാലത്തില്‍ സ്‌ഥാപിക്കുന്നതിനുള്ള ഗര്‍ഡറുകള്‍ കൂട്ടിച്ചേര്‍ക്കുന്ന ജോലി കരാറുകാരുടെ നേതൃത്വത്തില്‍ നടക്കും.
ഗര്‍ഡറുകള്‍ സ്‌ഥാപിച്ചുകഴിഞ്ഞാല്‍ സ്ലാബിട്ട് ടാറിങ്ങ് നടത്തിയാല്‍ ബൈപ്പാസ് യാഥാര്‍ഥ്യമാകും. 2015 ഫെബ്രുവരി 11ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തത്. സെപ്‌റ്റംബര്‍ 2017ല്‍ പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്‌ഥ. നിര്‍മാണത്തിന് കാലതാമസം നേരിട്ടതോടെ 2018 മെയ് 28 ലേക്ക് തീയതി നീട്ടി നല്‍കി. എന്നാല്‍ ജോലികള്‍ പിന്നെയും വൈകി. ഇതിനിടെ പ്രളയവും എത്തിയതോടെ നിര്‍മാണം നിലച്ചു.
നവംബറില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് കണ്‍സ്‌ട്രക്ഷന്‍ കമ്പനി നല്‍കിയിരുന്ന ഉറപ്പ്.ഇതിനിടെ ഇനിയും തീയതി നീട്ടി നല്‍കാനാവില്ലെന്ന കര്‍ശന നിര്‍ദേശം മന്ത്രി ജി.സുധാകരന്‍ നല്‍കിയിരുന്നു. ആര്‍.ഡി.എസ് പ്രോജക്ട് ലിമിറ്റഡ്, ചെറിയാന്‍ വര്‍ക്കി ആന്‍ഡ് സണ്‍സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
കൊമ്മാടി മുതല്‍ കളര്‍കോട് വരെയാണ് ബൈപ്പാസ്. ഇരുവശത്തും ചെറുവാഹനങ്ങള്‍ക്കുള്ള 1.50 മീറ്റര്‍ പേവ്‌ഡ് ഷോള്‍ഡറോടുകൂടിയ രണ്ടുവരി പാതയായിരിക്കും. ബീച്ചിന്റെ സൗന്ദര്യം നഷ്‌ടപ്പെടാതിരിക്കാന്‍ 3.2 കി.മീ എലിവേറ്റഡ് ഹൈവേ, 2.6 കി.മീ.സര്‍വീസ് റോഡ്, 4.25 കി.മീ. സ്ലിപ്പ് റോഡ്, 14 കലുങ്കുകള്‍, രണ്ടു പ്രധാന കവലകള്‍, നാലു ചെറിയ കവലകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. കേന്ദ്ര,സംസ്‌ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടുന്ന 274 കോടി വിനിയോഗിച്ചാണ് ബൈപ്പാസ് പൂര്‍ത്തിയാക്കുന്നത്.
https://www.facebook.com/Malayalivartha


























