കലി തീര്‍ക്കുന്നത് പിണറായിയോട്... വനിതാമതിലിന് കട്ടയ്ക്ക് നിന്നിട്ടും സംവരണ വിഷയത്തില്‍ ഒരു വാക്ക് ചോദിക്കാതെ സിപിഎം സപ്പോര്‍ട്ട് ചെയ്തതില്‍ കട്ടക്കലിപ്പില്‍ വെള്ളാപ്പള്ളി; പിണറായിയെ പേരെടുത്ത് വിമര്‍ശിച്ച് വെളള്ളാപ്പള്ളി നടേശന്‍

എന്‍എസ്എസിന് പണി കൊടുത്ത് വനിതാ മതിലില്‍ മുഖ്യമന്ത്രി പിണറായി വിജയന് കട്ട സപ്പോര്‍ട്ടുമായി നിന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും മലക്കം മറിയുന്നു. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയതാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. ബിജെപിയാണ് ബില്‍ കൊണ്ടു വന്നതെങ്കിലും എല്ലാ പഴിയും പിണറായി വിജയനാണ് വെള്ളാപ്പള്ളി നല്‍കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കരണം മറിയലിന്റെ ആശാനായ വെള്ളാപ്പള്ളി വീണ്ടും മറിയുകയാണ്.
ചങ്ങാനാശ്ശേരിയില്‍ നിന്ന് എഴുതിക്കൊടുത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ടു കൊടുത്തുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. എന്‍.എസ്.എസ്സിനുവേണ്ടി ചേടിപണിയാണ് സര്‍ക്കാര്‍ നടത്തിയത്. ദേവസ്വം ബോര്‍ഡില്‍ മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തണമായിരുന്നു. വഴിവിട്ട് എന്‍.എസ്.എസിനെ സഹായിച്ചതിന്റെ അനുഭവം കിട്ടിക്കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
പിണറായി വിജയന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് എന്‍ എസ് എസിനെ പരിധിവിട്ട് സഹായിച്ചതിനുള്ള കൂലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ദേവസ്വം മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതില്‍ അപാകതയുണ്ടെന്നും, സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അതേസമയം നിലവില്‍ ബോര്‍ഡിലുള്ള 90 ശതമാനത്തിലധികം പേരും സവര്‍ണരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ഇതിനിടയിലും നേട്ടം കൊയ്തത് പിണറായിയെ വെറുപ്പിച്ച് ഭക്തര്‍ക്കൊപ്പം നിന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ്. എന്‍എസ്എസിന്റെ വളരെ കാലത്തെ സ്വപ്നമാണ് ബിജെപി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. അതില്‍ വളരെ നന്ദിയുമുണ്ട്.
എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്ന് ജി.സുകുമാരന്‍ നായര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ട്. സമദൂരത്തെ എതിര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കിയത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എത്ര തവണ മലക്കം മറിഞ്ഞുവെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു. ആചാരവും അനാചാരവും അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. ആചാരം തകര്‍ക്കാന്‍ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ല. ചെകുത്താന്റെ നാടായി കേരളത്തെ മാറ്റാനാണ് ശ്രമം. സര്‍ക്കാര്‍ നീക്കം ഗാന്ധിയന്‍ സമരത്തിലൂടെ നേരിടുമെന്നും എന്‍എസ്എസ് വ്യക്തമാക്കി.
എന്‍എസ്എസിന് രാഷ്ട്രീയമില്ല. എന്നാല്‍ സംഘടനയ്ക്കുള്ളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ അനുവദിക്കില്ല. വനിതാമതിലിനുശേഷം കേരളം ചെകുത്താന്റെ നാടാകുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഇങ്ങനെ നട്ടെല്ലായി നിന്ന സുകുമാരന്‍ നായര്‍ എല്ലാം കൊണ്ടുപോയതിനാലാണ് വെള്ളാപ്പള്ളിയ്ക്ക് സങ്കടം.
അതേസമയം സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ബില്ല് രാഷ്ട്രപതി അംഗീകരിച്ചതോടെ സംവരണ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. സാമ്പത്തിക സംവരണ നിയമം അനുസരിച്ച് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ല. തവര്‍ചന്ദ് ഗെലോട്ടാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സാമ്പത്തിക നീതി ഉറപ്പാക്കുകയാണു സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.
ഭരണഘടനയുടെ പതിനഞ്ചാം വകുപ്പില്‍ 'സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസ ഉന്നമനത്തിനു പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസ്സമില്ലെ'ന്ന 6ാം അനുച്ഛേദമാണു ഭേദഗതിയായി ലോക്‌സഭ കൂട്ടിച്ചേര്‍ത്തത്. സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു വ്യവസ്ഥ ബാധകമാണ്, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കു ബാധകമല്ല. 10% ആണു പരമാവധി സംവരണ പരിധി.
6ാം വകുപ്പും ആറാം അനുച്ഛേദവും കൂട്ടിച്ചേര്‍ത്താണു ഭേദഗതി ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ 10% തൊഴില്‍ സംവരണം ഉറപ്പാക്കുന്നതാണിത്. പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വിദ്യാഭ്യാസ സംവരണം നല്‍കാനുള്ള ഭരണഘടനാ വകുപ്പിലും സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. ഇതെല്ലാമാണ് വെള്ളാപ്പള്ളിയെ ആശങ്കയിലാക്കുന്നത്.
https://www.facebook.com/Malayalivartha


























