പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പൂട്ടിയിരിക്കുന്നത് നവസ്വര പാസ്‌വേര്‍ഡ് ഉപയോഗിച്ചോ? ബി നിലവറ തുറന്നാല്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ ചീറിയടുക്കും? ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്ന രാജകുടുംബത്തിന്റെ വാദം തള്ളി, വിദഗ്ധസമിതി- നിലവറ തുറന്നതിന്റെ തെളിവുകൾ സുപ്രീംകോടതിയില്‍
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്ന രാജകുടുംബത്തിന്റെ വാദം ശരിയല്ലെന്ന് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്.നിലവറ തുറന്നതിന്റെ രേഖകളും പത്ര റിപ്പോര്‍ട്ടുകളും സമിതി സുപ്രീംകോടതിയില്‍ ഹാജരാക്കി. ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ബി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താന്‍ അനുമതി നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.ബുധനാഴ്ച സുപ്രീംകോടതി റിപ്പോര്‍ട്ട് പരിഗണിക്കും.
എ നിലവറയായ ശ്രീപണ്ടാരത്ത് കല്ലറയും ബി നിലവറയായ മഹാഭരതകോണ് കല്ലറയും തുറന്നിട്ട് ഒരു നൂറ്റാണ്ടായെന്ന രാജ്യ കുടുംബത്തിന്റെ വാദം തെറ്റാണെന്ന് വിദഗ്ധസമിതി രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുന്നത്.1931 ഡിസംബര്‍ 11ന് ഇറങ്ങിയ നസ്രാണി ദീപികയിലാണ് ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത വന്നത്. രാവിലെ 10ന് മഹാരാജാവ്, പ്രധാനമന്ത്രി (ദിവാന്‍), ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവരും ശാസ്ത്രീയ വിദഗ്ധരും മൂല്യം നിര്‍ണയിക്കാന്‍ ഉണ്ടായിരുന്നു.
ആദ്യത്തെ ഇരുമ്പ് വാതില്‍ നാലു മണിക്കൂര്‍ പ്രയത്‌നത്തിനൊടുവിലാണ് തുറക്കാനായത്.ഇത് കഴിഞ്ഞുള്ള തടിവാതില്‍ തുറക്കുന്നതിന് ഒന്നര മണിക്കൂറോളവും വേണ്ടിവന്നു. വൈകിട്ട് അഞ്ചോടെയാണ് 12 പേരടങ്ങുന്ന സംഘം ആ ദിവസത്തെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. സ്വര്‍ണം,- ചെമ്ബ് നാണയങ്ങളും പണവും നാലു പിത്തള കുടങ്ങളിലായാണ് നിലവറയിലുണ്ടായിരുന്നത്. കൂടാതെ നാണയങ്ങള്‍ തറയിലും കിടന്നിരുന്നു. മൂല്യനിര്‍ണയം നടത്തിയതിനു ശേഷം ഇതെല്ലാം അവിടെ തന്നെ തിരിച്ചുവച്ചു.വൈദ്യുതി വെളിച്ചവുമായി ജീവനക്കാര്‍ ആദ്യം കയറി വായുസഞ്ചാരം ഉറപ്പാക്കിയതിനുശേഷമാണ് ബാക്കിയുള്ളവര്‍ അകത്തുകയറിയത്. മറ്റ് നിലവറകളായ പണ്ടാരകല്ലറ, സരസ്വതി കോണത്, വേദവ്യാസ കോണം എന്നിവടങ്ങളിലും സമാനമായി മൂല്യനിര്‍ണയം നടത്തി.
1931 ഡിസംബര്‍ ഏഴിലെ ദ് ഹിന്ദു, അതേവര്‍ഷത്തെ നസ്രാണി ദീപികയിലും ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്തകൾ പുറത്ത് വന്നിരുന്നു. 1908ല്‍ എ, ബി നിലവറകള്‍ തുറന്നാല്‍ മൂര്‍ഖന്‍ പാമ്ബ് കൊത്തുമെന്ന കെട്ടുകഥ പ്രചരിച്ചിരുന്നു.എന്നാല്‍, ഇതെല്ലാം വ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഈ മൂല്യനിര്‍ണയമെന്ന് വിദഗ്ധസമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ എഴുത്തുകാരനായ എമിലി ഗില്‍ക്രിസ്റ്റ് ഹാച്ച് 1933ല്‍ പുറത്തിറക്കിയ ട്രാവന്‍കൂര്‍- എ ഗൈഡ് ബുക്ക് ഫോര്‍ ദ് വിസിറ്റര്‍ എന്ന പുസ്തകത്തില്‍ മൂല്യനിര്‍ണയതിനെ കുറിച്ച് പറയുന്നുണ്ട്.ഒരു നൂറ്റാണ്ടായി തുറന്നിട്ടില്ലെന്ന വാദം നിലനില്‍ക്കെയാണ് സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിദഗ്ധസമിതി എ നിലവറ തുറന്ന് മൂല്യ നിര്‍ണയം നടത്തിയത്. ബി നിലവറയും തുറന്നാല്‍ മാത്രമേ മൂല്യ നിര്‍ണയം പൂര്‍ണമാക്കുവെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന സ്വത്ത് ശേഖരം കണ്ടെത്തിയത് ലോകമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. തുറന്ന നിലവറകളിലുള്ളതിനേക്കാള്‍ വലിയ നിധിയാണ് തുറക്കാത്ത ബി നിലവറയില്‍ ഉള്ളതെന്നാണ് കരുതപ്പെടുന്നത്. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലടക്കം നിരവധി വ്യാജപ്രചരണങ്ങൾ നടന്നിരുന്നു. മിക്കതും നട്ടാല്‍ കുരുക്കാത്ത നുണകളായിരുന്നു.
വ്യാജകഥകളില്‍ മുന്നിലുള്ളത് ബി നിലവറ തുറന്നാല്‍ തിരുവനന്തപുരം നഗരവും കേരളവും തന്നെ പ്രളയത്തില്‍ മുങ്ങി നശിക്കും എന്നതാണ്. ചരിത്ര രേഖകളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് എന്നൊക്കെയായിരുന്നു ചിലര്‍ തട്ടിവിട്ടത്. ബി നിലവറയിലെ ചില വാതിലുകള്‍ ശംഖുമുഖം കടലിലേക്കും തിരുവനന്തപുരത്തെ തന്നെ കായലുകളിലേക്കും കനാലുകളിലേക്കും തുറക്കുന്നതാണത്രേ. ബി നിലവറയുടെ പ്രധാന വാതില്‍ തുറന്നാല്‍ കടല്‍വെള്ളം കുതിച്ചെത്തും. കായലുകളും കനാലുകളും കടല്‍വെളളം കയറി നിറയുന്നതോടെ തിരുവനന്തപുരം നഗരം കടലെടുക്കുമത്രേ. പണ്ടെങ്ങാണ്ട് ഒരു തവണ ബി നിലവറ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തിരുവനന്തപുരം നഗരം കടലെടുത്തുവെന്നും ആറ് മാസം തലസ്ഥാനം വെള്ളത്തിനടിയില്‍ ആയെന്നും വരെ രേഖകളുണ്ടത്രേ.
നിലവറ തുറക്കുന്നതിനെ രാജകുടുംബം എതിര്‍ക്കുന്നത് ഇക്കാരണം കൊണ്ടാണെന്നും ചിലര്‍ വാദിക്കുന്നു. ഹൈന്ദവ പുരാണങ്ങളേയും രാജകുടുംബത്തേയും ഉദ്ധരിച്ച് കൊണ്ടാണ് പല കഥകളും. ബി നിലവറ പൂട്ടിയിരിക്കുന്നത് നവസ്വര പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് എന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് പൂട്ടുമ്പോള്‍ ഉപയോഗിച്ച ഒന്‍പത് വാദ്യങ്ങളും അതേ സ്വരവും ഉപയോഗിച്ച് മാത്രമേ വാതില്‍ തുറക്കാന്‍ സാധിക്കുകയുള്ളു എന്നും കഥകള്‍ പരക്കുന്നു. അല്ലാതെ തുറക്കണമെങ്കിൽ ബോംബ് വെച്ച് തകർക്കണം എന്നുവരെ പറയുന്നു
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കടലിലേക്ക് രഹസ്യ തുരങ്കം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭൗമശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു. പക്ഷേ പറഞ്ഞ് കേട്ടത് പോലെ അത്തരമൊരു തുരങ്കവും കടലിലേക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതുവരെ ബി നിലവറ തുറന്നിട്ടേ ഇല്ലെന്ന് പറയുന്നവരും ഇതിന് മുന്‍പ് പലതവണ തുറന്നിട്ടുണ്ട് എന്ന് പറയുന്നവരും ഉണ്ട്. നേരത്തെ 7 തവണ നിലവറ തുറന്നിട്ടുണ്ട് എന്നായിരുന്നു സിഎജി കണ്ടെത്തിയത്. എന്നാല്‍ നിലവറ തുറന്നിട്ടേ ഇല്ലെന്നായിരുന്നു രാജകുടുംബവും പറയുന്നത്.
നിലവറ തുറന്നാല്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ ചീറിയടുക്കുമെന്നും ദേവകോപം ഉണ്ടാകുമെന്നും വരെ കഥകളുണ്ട്.മുന്‍കാലങ്ങളില്‍ നിലവറകളില്‍ നിന്നും നിധി കടത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വരുമെന്ന് ഭയക്കുന്നവരാണ് നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നതെന്നും പ്രചാരണമുണ്ടായിരുന്നു. 2011ല്‍ ആണ് ബി നിലവറ തുറക്കാന്‍ അവസാനമായി ഒരു ശ്രമം നടത്തിയത്. അന്ന് പരിശോധക സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ കാല്‍ മുറിഞ്ഞ് രക്തം വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വാസം കൂടി കലര്‍ന്ന വിഷയം ആയതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ബി നിലവറ എന്ത് രഹസ്യമാണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്ന് ലോകത്തിന് അറിയാനാകുമോ എന്നുറപ്പില്ല. ബി ഒഴികെയുള്ള നിലവറകള്‍ തുറന്ന് കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. എ നിലവറയില്‍ നിന്നും ലഭിച്ചത് ഒന്നേകാല്‍ ലക്ഷം കോടിയുടെ നിധിയാണ്. ലക്ഷം, കോടികള്‍ വിലമതിക്കുന്ന സ്വര്‍ണത്തിന്റെ വെള്ളിയുടേയും നിധിശേഖരമാണ് ബി നിലവറയിലും എന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha