അയ്യപ്പന്റെ ഓരോ കളികള്‍... സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ യുവതികളിലെ പട്ടികയില്‍ ബഹുപൂരിപക്ഷവും തെറ്റെന്ന് കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി; പട്ടിക തയ്യാറാക്കാന്‍ കാട്ടിയ തിടുക്കവും കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിനു കാരണം; മുഖ്യമന്ത്രിയോട് ഇതെങ്ങനെ പറയുമെന്നാലോചിച്ച് ഉദ്യോഗസ്ഥര്‍

ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടികയില്‍ വ്യാപക പിഴവെന്ന് കണ്ടെത്തി ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി. കൂട്ടലും കുറയ്ക്കലും കഴിഞ്ഞപ്പോള്‍ കയറിയ യഥാര്‍ത്ഥ യുവതികളുടെ ലിസ്റ്റ് കണ്ട് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അമ്പരന്നു പോയി. ശബരിമല ദര്‍ശനം നടത്തിയെന്നുകാട്ടി പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ യുവതികള്‍ 17 പേര്‍ മാത്രമാണെന്നാണ് കണ്ടെത്തിയത്. നിലവിലെ പട്ടികയില്‍നിന്ന് 34 പേരെ ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി ശുപാര്‍ശചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സമര്‍പ്പിച്ച 51 പേരുടെ പട്ടികയില്‍ പുരുഷന്‍മാരും 50 വയസ്സുകഴിഞ്ഞവരും ഉള്‍പ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് പട്ടിക പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ നാലു പുരുഷന്‍മാരും 50 വയസ്സിനുമേല്‍ പ്രായമുള്ള 30 പേരും ഉള്‍പ്പെട്ടുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരടങ്ങുന്നതാണ് സമിതി. കോടതിയില്‍ നല്‍കുന്നതിന് പട്ടിക തയ്യാറാക്കാന്‍ കാട്ടിയ തിടുക്കവും കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിനു കാരണമായതെന്നാണ് വിലയിരുത്തല്‍.
വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 51 യുവതികള്‍ മലകയറിയെന്ന് കാട്ടിയാണ് സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്. ഇവരുടെ ആധാര്‍ നമ്പറും ഫോണ്‍ നമ്പരും ഇതിലുണ്ടായിരുന്നു. മാധ്യമങ്ങള്‍ വിളിച്ചന്വേഷിപ്പിച്ചപ്പോള്‍ പലരും 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്ന് കണ്ടെത്തി. പുരുഷന്‍മാര്‍ ഉള്‍പ്പെട്ടതും പുറത്തായി. ആധാര്‍, ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നിട്ടും പരിശോധിച്ച് ഉറപ്പുവരുത്താന്‍ അധികൃതര്‍ മെനക്കെടാതിരുന്നതാണ് സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയത്. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നാണക്കേടായി ഇത് മാറുകയാണ്. ഏറ്റവും ശ്രദ്ധേയമായ വിഷയത്തില്‍ പോലീസുകാര്‍ തന്നെ അബദ്ധം കാണിച്ചതില്‍ ആഭ്യന്തര വകുപ്പ് മന്ത്രികൂടിയായ പിണറായി വിജയനെ ശരിക്കും ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരാകട്ടെ ഏറെ അങ്കലാപ്പിലാണ്.
ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ യുവതികളുടെ പട്ടിക അബദ്ധപഞ്ചാംഗമായതില്‍ പരസ്പരം പഴിചാരി വകുപ്പുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കോടതിയില്‍ നേരിട്ട് നല്‍കാനല്ല ലിസ്റ്റ് കൊടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയത്. ബിന്ദുവും കനക ദുര്‍ഗയും അല്ലാതെ മറ്റാരെങ്കിലും കയറിയോ എന്ന ചോദ്യം കോടതി ഉന്നയിച്ചാല്‍ മാത്രം നല്‍കാനായിരുന്നു പട്ടിക. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ നല്‍കിയ വിവരങ്ങള്‍ എന്ന് വ്യക്തമാക്കിയാണ് പട്ടിക നല്‍കിയതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ ലിസ്റ്റിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പ് വ്യക്തമാക്കുന്നു. പട്ടികയിലെ പൊരുത്തക്കേടുകള്‍ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. അതിന് മറുപടി നല്‍കിയതില്‍ ഇരുവകുപ്പുകളും പരസ്പരം പഴി ചാരിയത്.
വിര്‍ച്വല്‍ ക്യൂവില്‍ റജിസ്റ്റര്‍ ചെയ്ത് പമ്പയില്‍ വന്ന് പാസ്സ് വാങ്ങിപ്പോയ ആളുകളുടെ കണക്കാണ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിന്ദുവും കനകദുര്‍ഗയുമല്ലാതെ വേറെ ആരെങ്കിലും കയറിയോ എന്ന് ചോദിച്ചാല്‍ മാത്രം നല്‍കാനാണ് ഈ ലിസ്റ്റ് നല്‍കിയത്. എന്നാല്‍ ഇത് കൈകഴുകലാണ്, ഉത്തരവാദിത്തത്തോടെ പൊലീസ് തന്ന പട്ടികയാണിതെന്ന് നിയമവകുപ്പും പറയുന്നു. പൊലീസിന്റെ ലിസ്റ്റ് കിട്ടിയ ശേഷം ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് കോടതിയില്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന നിയമവകുപ്പും വിശദീകരിക്കുന്നു.
ലിസ്റ്റിന്റെ ഉത്തരവാദിത്തം ആര്‍ക്ക് എന്നതില്‍ തമ്മില്‍ത്തല്ല് തുടരുകയായതിന് പിന്നാലെയാണ് വിദഗ്ധ സമിതി പരിശോധിച്ചത്. ഈ പട്ടികയില്‍ ഇനി തിരുത്ത് നടത്താന്‍ പറ്റുകയുമില്ല. ചുരുക്കത്തില്‍ ആരും ചോദിക്കാതെ സര്‍ക്കാര്‍ ഒരു തെറ്റായ പട്ടിക കോടതിയില്‍ കൊടുത്തു, അത് രേഖകളുടെ ഭാഗമാവുകയും ചെയ്തു.
ഇതെങ്ങനെ ദില്ലിയിലെ ഓഫീസില്‍ നിന്ന് ചോര്‍ന്നു എന്ന പ്രശ്‌നവും സര്‍ക്കാരിനെ അലട്ടിയിരുന്നു. പ്രസിദ്ധപ്പെടുത്താനല്ല, രഹസ്യമായി കോടതിരേഖകളുടെ ഭാഗമാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഈ പട്ടിക സുപ്രീംകോടതിയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചത്.
ഇതിനിടെ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറും വിഷയത്തില്‍ കൈ കഴുകിയിരുന്നു. സര്‍ക്കാരിന് യുവതികളുടെ പട്ടികയില്‍ ആശയക്കുഴപ്പമില്ലെന്നാണ് ഇപ്പോഴും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഒരു പട്ടിക കൊടുത്തെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോര്‍ഡിന് എത്ര സ്ത്രീകള്‍ കയറിയെന്നറിയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കുന്നു. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വംബോര്‍ഡിനില്ലെന്നാണ് പദ്മകുമാറിന്റെ നിലപാട്. ഇതോടെയാണ് കൂട്ടയടിയായതും പട്ടിക പരിശോധിച്ചതും. എന്തായാലും സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ എതിര്‍ കക്ഷികള്‍ സുപ്രീം കോടതിയില്‍ രംഗത്തെത്തുമെന്നുറപ്പാണ്.
"
https://www.facebook.com/Malayalivartha
























