ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ

ലോകത്തിന്റെ മേല്‍ക്കൂരയെന്നും ഏഷ്യയുടെ ജലഗോപുരമെന്നുമൊക്കെ അറിയപ്പെടുന്ന ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല. കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയില്‍ അമര്‍ന്ന ഹിമാലയം കാലാവസ്ഥാ വ്യതിയാനം, ഹിമാനികളുടെ അതിവേഗ ഉരുകല്‍, മഞ്ഞുപാളികളുടെ പിന്‍വാങ്ങല്‍, അതിവൃഷ്ടി തുടങ്ങി വിവിധ കാരണങ്ങളാല്‍ ഉരുകിത്തീരുകയാണ്. തുള്ളി മഴ പോലും പെയ്യാത്ത ദിവങ്ങളില്‍ മഞ്ഞുപാളികള്‍ തകര്‍ന്നുണ്ടാകുന്ന മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിലാണ്.
നിലവിലെ സാഹചര്യത്തില്‍ ഹിമാലയം ഒന്നു രണ്ടു നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാകും. ഓരോ ദിവസവും മാസമോ കാലമോ ദിവസമോ നോക്കാതെ ഹിമാലയം നിലംപൊത്തിവരികയാണ്. ഹിമസാനുക്കല്‍ അതിവേഗം ഉരുകുന്ന സാഹചര്യത്തില്‍ അതിരൂക്ഷമായ പാരിസ്ഥിതി പ്രശ്‌നങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവമുണ്ടായ വന്‍ദുരന്തത്തില്‍ രണ്ടായിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി കണക്കാക്കുന്നു.
ഹിമാലയന്‍ മേഖലകളില്‍ 13 വര്‍ഷത്തിനിടെ നിരവധി ദുരന്തങ്ങളാണുണ്ടായത്. 2013ല്‍ ഉത്തരാഖണ്ഡിലാണ് ഹിമാലയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമുണ്ടായത്. തീവ്രമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അയ്യായിരത്തോളംപേര്‍ക്ക് അന്ന് ജീവന്‍ നഷ്ടമായി. 2021 ഫെബ്രുവരിയില്‍ ചമോലിയിലെ മഞ്ഞുമല ഇടിഞ്ഞു പ്രളയത്തില്‍ രണ്ട് വന്‍കിട ജലവൈദ്യുത പദ്ധതികള്‍ തകര്‍ന്നു. ഇതിനൊപ്പം അതിരൂക്ഷമായ ഭൂചനവും വലിയ ആശങ്ക ഉളവാക്കുകയാണ്. 2024 സെപ്തംബറില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കാഠ്മണ്ഡു താഴ്വരയിലടക്കം 240ലധികംപേര്‍ മരിച്ചിരുന്നു. ഹിമാലയന്‍ മേഖലയിലെ താപനില അതിവേഗം ഉയരുന്നത് ചുരുങ്ങിയ സമയത്തിനുള്ളില്‍ അമിതമഴ പെയ്യുന്ന മേഘവിസ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നു. ഹിമാലയത്തിലെ മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നത് പുതിയ തടാകങ്ങള്‍ രൂപപ്പെടാനും കാരണമാകുന്നു. ഈ തടാകങ്ങളുടെ സ്വാഭാവിക ഭിത്തികള്‍ തകര്‍ന്ന് പെട്ടെന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് മറ്റൊരു വന്‍ഭീഷണി.
ഹിമാലയന്‍ മേഖലയിലെ പരിസ്ഥിതി നാശവും മഞ്ഞുപാളികളുടെ ഉരുകലും അയല്‍രാജ്യമായ ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. ഹിമാലയത്തില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങള്‍ പോലും ആഗോള സമുദ്രനിരപ്പ് ഉയരുന്നതിനും വലിയ പ്രളയങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം കാരണം പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ഇരുരാജ്യങ്ങളുടെയും നിലനില്‍പ്പിനെത്തന്നെ ബാധിക്കാം. വടക്കന്‍ ഇന്ത്യയിലെ ജനസാന്ദ്രതയേറിയ ഗംഗാ സമതലങ്ങളും ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും ഹിമാലയന്‍ നദികളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ നേപ്പാളിലുണ്ടാകുന്ന പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയായി മാറുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഹിമാലയന്‍ മേഖലയിലെ പാവപ്പെട്ട ജനങ്ങളാണ്.
ഭൂമിയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഹിമാലയന്‍ മേഖലകളില്‍ താപനില വളരെ വേഗത്തിലാണ് ഉയരുന്നത്. ഇത് മഞ്ഞുപാളികള്‍ വേഗത്തില്‍ ഉരുകാന്‍ കാരണമാകുന്നു. അത്യപൂര്‍വ ജീവജാലങ്ങളും സസ്യങ്ങളും കൊണ്ട് ഏറെ വൈദുദ്ധ്യമുള്ള ഭൂപ്രദേശമാണ് വിസ്മൃതിയിലാകുന്നത്. ഇന്ത്യയിലെ നിരവധി നദികളില്‍ തുള്ളി വെള്ളമില്ലാതാരകുന്ന സാഹചര്യവും വിദൂരമല്ല. മനുഷ്യരുടെ അനാവശ്യമായ ഇടപെടലുകളും കൈയറ്റങ്ങളും നിര്‍മിതികളും മലിനീകരണവുമൊക്കെ വലിയ ഭീഷണിയായി മാറുകയാണ്.
അനിയന്ത്രിതമായ ഖനനം, വനനശീകരണം, വലിയ അണക്കെട്ടുകളുടെ നിര്‍മ്മാണം, വിനോദസഞ്ചാര തിരക്ക് എന്നിവ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു. ടിബറ്റിലോ നേപ്പാളിലോ ഉണ്ടാകുന്ന ഹിമാനി തകര്‍ച്ചകളും പ്രളയങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള താഴെയുള്ള ജനവാസ മേഖലകളെ ബാധിക്കാറുണ്ട്. അതിനാല്‍ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള തത്സമയ നിരീക്ഷണവും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും അനിവാര്യമാണ്. ഗംഗ, ബ്രഹ്മപുത്ര, സിന്ധു തുടങ്ങിയ പ്രധാന നദികളുടെ ജലസ്രോതസ്സാണ് ഹിമാലയം. ഹിമാനികള്‍ പൂര്‍ണ്ണമായി ചുരുങ്ങുന്നതോടെ ദക്ഷിണേന്ത്യയിലെയും മറ്റ് ദൂരപ്രദേശങ്ങളിലെയും കോടിക്കണക്കിന് ജനങ്ങള്‍ കുടിവെള്ളവും കൃഷിയും ലഭിക്കാതെ കടുത്ത വരള്‍ച്ചയെയും ജലക്ഷാമത്തെയും നേരിടേണ്ടി വരും. ഇന്ത്യ, ചൈന, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവ പാരിസ്ഥിതികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവയാണ്. ഹിമാലയത്തില്‍ ഉരുകുന്നതെന്തും കടലില്‍ ജലനിരപ്പ് ഉയര്‍ത്തും.
https://www.facebook.com/Malayalivartha
























