ആൻലിയയ്ക്ക് മാനസിക പ്രശ്നങ്ങൾ ഇല്ല, ജസ്റ്റിന്‍ മർദ്ദിക്കുമായിരുന്നു, ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വൈദികൻ രംഗത്ത്

ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാൻ കഴിയാത്തൊരു ദുരൂഹ മരണമായിരുന്നു ബംഗളുരുവിൽ നഴ്സായി ജോലി ചെയ്തിരുന്ന ആൻലിയയുടെ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്നതിൽ വ്യക്തത വരുത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ മകൾ മാനസിക രോഗിയായിരുന്നെന്നു വരുത്തിതീർക്കാനാണു ഭർത്താവും വീട്ടുകാരും ശ്രമിക്കുന്നതെന്നു മരിച്ച ആൻലിയയുടെ പിതാവ് ഹൈജിനസ് പാറയ്ക്കൽ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
തന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വൈദികനെ, ആൻലിയ മാനസികരോഗിയായെന്നു സ്ഥാപിക്കാൻ ഭർതൃവീട്ടുകാർ ഉപയോഗിച്ചെന്നും ഹൈജിനസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ജസ്റ്റീസ് ഫോര്‍ ആന്‍ലിയ എന്ന ഫേസ്ബുക്ക് പേജിലും മറ്റും വൈദികനെതിരെ പ്രതിഷേധവുമായി പലരും രംഗത്തെത്തി. ഗുരുതരമായ ആരോപണങ്ങളായിരുന്നു ഈ പിതാവ് തന്റെ മകളുടെ മരണവുമായി ബന്ധപ്പെടുത്തി വൈദികനെതിരേ ഉയര്‍ത്തിയത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വൈദികന്‍.
ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും വൈദികന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ആക്രമണമാണ് നേരിടുന്നതെന്നും അതിനാല്‍ തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്നും വ്യക്തമാക്കി. 'പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതല്‍ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി നേരത്തെ മുതലുള്ള ബന്ധമോ പ്രത്യേക അടുപ്പമോ ഇല്ല. ഹൈജിനസ് പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. തെളിവായി എന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാം. ജസ്റ്റിനെതിരെ കേസ് കൊടുക്കാന്‍ മുതിര്‍ന്നപ്പോള്‍ നിരുത്സാഹപ്പെടുത്തിയെന്ന് പറയുന്നത് തെറ്റാണ്'- വൈദികന്‍ പറഞ്ഞു.
ജസ്റ്റിനും കുടുംബവും ആന്‍ലിയയെ മാനസികരോഗിയാക്കാനാണ് ശ്രമിച്ചിരുന്നത്. ഇതിനു കൂട്ടുനില്‍ക്കുകയായിരുന്നു വൈദികന്‍ ചെയ്തതെന്ന് ഹൈജിനസ് ആരോപിച്ചിരുന്നു. എന്നാല്‍ ആന്‍ലിയയ്ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ ഇല്ല എന്നു തന്നെയാണ് പോലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ലെന്ന് വൈദികന്‍ വ്യക്തമാക്കി.
ആന്‍ലിയയെ ജസ്റ്റിന്‍ അടിക്കുമെന്ന് പറയുന്നത് ശരിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മരിക്കുന്നതിനു മുമ്ബ് പലതവണ തന്നോട് പെണ്‍കുട്ടി പരാതിപ്പട്ടപ്പോള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടില്‍ വരാനും വേണ്ടതു ചെയ്യാനും. പെണ്‍കുട്ടി ഡിവോഴ്സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിര്‍ന്നില്ല. അതോടെ ആ കേസ് താന്‍ ഉപേക്ഷിച്ചതായിരുന്നവെന്ന് വൈദികന്‍ പറഞ്ഞു.
മകളുടെ ജീവിതത്തില്‍ ഈ വൈദികന്‍ ഇടപെട്ടിരുന്നെന്ന് ആന്‍ലിയയുടെ അച്ഛൻ ആരോപിചിരുന്നു. മകള്‍ ഹോസ്റ്റലില്‍ ജീവിച്ച കുട്ടിയാണ് അഹങ്കാരിയാണെന്ന് വൈദികന്‍ ആരോപിച്ചിരുന്നെന്ന് പിതാവ് പറഞ്ഞു. ആ വൈദികനെ ഇനി മേലാല്‍ വീട്ടില്‍ കയറ്റരുതെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നെന്ന് മകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പെൺകുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. ജസ്റ്റിൻ കീഴടങ്ങിയതിനു ശേഷവും വൈദികൻ അനുനയ ശ്രമങ്ങളുമായി എത്തിയെന്നും, വൈദികനെതിരെ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന് പരാതി നൽകിയതായും പെൺകുട്ടിയുടെ അച്ഛൻ വ്യക്തമാക്കിരുന്നു. ഇതിനു പിന്നാലെയാണ് വൈദികൻ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
അതേ സമയം 2019 ജനുവരി 19 ന് അപ് ലോഡ് ചെയ്തിരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയിൽ ആന്‍ലിയ ഹൈജിനസിന്റെ മരണത്തില്‍ തനിക്കും കുടുംബത്തിനുമെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു സമര്‍ത്ഥിച്ച് ഭർത്താവ് ജസ്റ്റിനും എത്തിയിരുന്നു. ആന്‍ലിയ നല്ല മിടുക്കിയായിരുന്നു. പാട്ടു പാടാനും പഠിക്കാനുമൊക്കെ നല്ല മിടുക്കിയായ കുട്ടിയായിട്ടായിരുന്നു ഞാന്‍ ആദ്യം വിലയിരുത്തിയത്. ഞങ്ങള്‍ നല്ല സ്‌നേഹത്തിലായിരുന്നു. പിന്നീട് ചില സമയങ്ങളില്‍ ആന്‍ലിയയുടെ പെരുമാറ്റം അസ്വഭാവിക പെരുമാറ്റമായിട്ടാണ് എനിക്ക് തോന്നിയത്. വാശിയും ദേഷ്യവുമൊക്കെയായിട്ടാണ് ആദ്യം മനസിലാക്കിയത്. മാതാപിതാക്കള്‍ വിദേശത്ത് ജോലിയായിരുന്നതിനാല്‍ ആന്‍ലിയ കുഞ്ഞുന്നാളില്‍ തൊട്ട് പപ്പയും മമ്മിയും ഇല്ലാതെ ഒറ്റപ്പെട്ട് പല വീടുകളിലും ഹോസ്റ്റലുകളിലുമൊക്കെയായിട്ടായിരുന്നു ജീവിച്ചത്. സ്‌നേഹം കിട്ടാത്തതിന്റെ പ്രശ്‌നമായിരിക്കാം എന്നായിരുന്നു ആദ്യം ഞാന്‍ മനസിലാക്കിയത്.
ഏകദേശം ഒരുവര്‍ഷം മുമ്ബ് ആന്‍ലിയയുടെ എഴുത്ത് കുത്തുകളും മറ്റ് കണ്ടിട്ട് ഞാനും എന്റെ അപ്പച്ചനും ആന്‍ലിയയുടെ പപ്പയെ വിളിച്ചിട്ട് എറണാകുളത്തുള്ള അവരുടെ വീട്ടില്‍ പോയി സംസാരിക്കുകയായുണ്ടായി. ആന്‍ലിയ ആത്മഹത്യ കുറിപ്പുകളും എഴുതിയിരുന്നു. അന്ന് ആന്‍ലിയയുടെ പപ്പ പറഞ്ഞത്, ഇതവളുടെ കുട്ടിക്കളിയാണ്. ഇതൊക്കെ മാറിക്കോളും ഞാനവളോട് പറഞ്ഞ് മനസിലാക്കിക്കോളം ഇതൊന്നും പുറത്താരോടും പറയരുത് എന്നൊക്കെയാണ്. ഇതിനൊക്കെ വ്യക്തമായ രേഖകള്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനും തയ്യാറാണ്. ഒരു വര്‍ഷം മുമ്ബ് ആന്‍ലിയ എഴുതിയതും വരച്ചതുമെല്ലാം വാങ്ങിച്ചുകൊണ്ടുപോയതാണ്. ഇപ്പോള്‍ അവ എനിക്കെതിരേ ഉപയോഗിക്കുകയാണ്. ഡയറി എഴുതുന്ന ശീലമുള്ളയാളാണെങ്കില്‍ കുഞ്ഞുന്നാളു മുതല്‍ എഴുതുമല്ലോ, വിവാഹം കഴിഞ്ഞ ശേഷം മാത്രമുള്ള ഡയറികളാണ് ആന്‍ലിയയുടെതായി അവരുടെ കൈയിലുള്ളത്. വിവാഹത്തിനു മുമ്ബുള്ള ഡയറികള്‍ അവളുടെ മാതാപിതാക്കള്‍ എന്തിനു വേണ്ടിയാണ് നശിപ്പിച്ചു കളഞ്ഞത്. എന്തെങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും.
വിവാഹം നടക്കുന്ന സമയത്ത് ദുബായില്‍ അകൗണ്ടന്റ് ആയി സ്ഥിരം ജോലിയായിരുന്നു എനിക്ക്. വിവാഹശേഷം ആന്‍ലിയയെ ദുബായിലേക്ക് കൊണ്ടുപോയത് എന്റെ ഫാമിലി വീസയിലാണ്. ദുബായില്‍ എത്തി ഒന്നു രണ്ടു മാസങ്ങളില്‍ തന്നെ ആന്‍ലിയയുടെ സ്വഭാവത്തില്‍ വളരെ വ്യത്യസ്തമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. രാത്രികാലങ്ങളില്‍ ഉറങ്ങാതിരിക്കുകയുമൊക്കെ ചെയ്യും. ആ സമയത്ത് ആന്‍ലിയ ഗര്‍ഭിണിയുമായിരുന്നു. ഇതോടെയാണ് നല്ല വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. കൗണ്‍സിലിംഗോ ചിക്തിസയോ കൊടുത്തു കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്ന് കരുതി. തിരിച്ചു പോകാം എന്ന കരുതിയാണ് ഞാന്‍ വന്നത്. താത്കാലിക ജോലിയല്ലായിരുന്നുവെന്ന് തെളിയിക്കാനുള്ള മുഴുവന്‍ തെളിവുകളുമുണ്ട്.
ആന്‍ലിയയുടെ മൃതശരീരം ഞങ്ങളുടെ പള്ളിയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ അത് ആന്‍ലിയയുടെ ബന്ധുക്കളും മാതാപിതാക്കളും എതിര്‍ത്തു. എറണാകുളത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പോകാന്‍ തയ്യാറെടുത്തതായിരുന്നെങ്കിലും അവരുടെ പള്ളിയിലെ വൈദികന്‍ വരേണ്ടതില്ലെന്ന് അറിയിച്ചതുകൊണ്ടാണ് പോകാതിരുന്നത്. ആന്‍ലിയയെ ബെംഗളൂരുവില്‍ എംഎസ്‌സി നഴ്‌സിംഗിന് അയച്ചത് അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ്. അല്ലാതെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല. തന്റെ മാതാപിതാക്കള്‍ വിദേശത്ത് ആയിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറയുമായിരുന്നു.
ആന്‍ലിയയ്ക്ക് ഇത്തരം സ്വഭാവ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡിവോഴ്‌സിനു ശ്രമിക്കാതിരുന്നത് എനിക്ക് ആന്‍ലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നതുകൊണ്ടാണ്.ഞങ്ങള്‍ കുറെ സ്വപനങ്ങള്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിനു ശ്രമിക്കാതെ ആന്‍ലിയയുടെ പ്രശ്‌നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്. ആന്‍ലിയയുടെ മരണത്തില്‍ പങ്കില്ലെന്നു തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഉണ്ട്. എന്റെ കുഞ്ഞിനുവേണ്ടി ധൈര്യത്തോടെ മുന്നോട്ടു പോകും. കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണണം.
എന്നാല്‍ ഈ വിശദീകരണങ്ങള്‍ നല്‍കിയതിനു പിന്നാലെയാണ് ആന്‍ലിയയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെന്നറിഞ്ഞതോടെ ജസ്റ്റിന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇപ്പോള്‍ റിമാന്‍ഡിലുള്ള ജസ്റ്റിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.ജസ്റ്റിന്‍ ഈ വീഡിയോയില്‍ ഉന്നയിക്കുന്ന കാര്യങ്ങളൊക്കെ ആന്‍ലിയുടെ പിതാവ് ഹൈജിനസ് എതിര്‍ക്കുന്നുണ്ട്. ജസ്റ്റിന് വിദേശത്ത് സ്ഥിരം ജോലി ഇല്ലായിരുന്നുവെന്നാണ് ഹൈജിനസ് പറയുന്നത്. വിദേശത്ത് സീനിയര്‍ അകൗണ്ടന്റെ ആണെന്നു പറഞ്ഞായിരുന്നു ജസ്റ്റിന്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹശേഷമാണ് ജോലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കള്ളമാണെന്നു മനസിലായത്. ജോലി നഷ്ടമായ വിവരമൊന്നും പറഞ്ഞിരുന്നില്ല. നാട്ടില്‍ ബിസിനസ് തുടങ്ങണമെന്നു പറഞ്ഞ് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. കോഴിക്കച്ചവടം തുടങ്ങണമെന്നാണ് പറഞ്ഞത്. നഴ്‌സിംഗ് കഴിഞ്ഞ മകളെ ഇതിനല്ല ഞാന്‍ കല്യാണം കഴിച്ചു നല്‍കിയതെന്നു പറഞ്ഞ് ബിസിനസ് തുടങ്ങുന്നത് വിലക്കാന്‍ നോക്കിയിരുന്നു. പക്ഷേ, എന്റെ മകളുടെ ഭാവിയോര്‍ത്ത് ഞാന്‍ വഴങ്ങിക്കൊടുത്തു. ചേട്ടനുമായി ചേര്‍ന്നുള്ള കൂട്ടുകച്ചവടത്തിനു മാത്രം സമ്മതിച്ചില്ലെന്ന് ആന്‍ലിയയുടെ അച്ഛൻ അഭിമുഖത്തിൽ വ്യക്തമാക്കിരുന്നു.
https://www.facebook.com/Malayalivartha






















