പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ഒരു മുതിർന്ന നേതാവ് തന്നെ സമീപിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു കൊണ്ട് ബിജെപി സമീപിച്ചെന്ന വാദവുമായി കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു കൊണ്ട് ബിജെപി സമീപിച്ചെന്ന വാദവുമായി കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ ഒരു മുതിർന്ന നേതാവ് തന്നെ സമീപിച്ചെന്ന് പ്രയാർ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി. എന്നാൽ വ്യക്തിത്വം വിട്ടൊരു നിലപാടെടുക്കാനില്ലെന്നാണ് പ്രയാർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ബി.ജെ.പിയിലേക്ക് വോട്ടുകള്‍ പോകുന്നത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി വാദ്ഗാനം നിരസിച്ചപ്പോൾ വിനാശകാലത്ത് വിപരീത ബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് തനിക്ക് ചുറ്റും ഉള്ളത്. സമ്പത്ത് ഇല്ലാത്തത് കൊണ്ട് മാത്രമാണ് മത്സര രംഗത്ത് നിന്ന് മാറി നിൽക്കുന്നതെന്നും കോൺഗ്രസ് സീറ്റ് നൽകിയാൽ മുൻപിൻ ആലോചിക്കാതെ മത്സര രംഗത്തുണ്ടാകുമെന്നും പ്രയാർ വ്യക്തമാക്കി. അതേസമയം സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തെത്തിയ ബിജെപി നേതാവിന്‍റെ പേര് വെളിപ്പെടുത്തുന്നത് നീതികേടാണെന്നും പ്രയാർ പ്രതികരിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവതി പ്രവേശനത്തിനെതിരായ നിലപാടായിരുന്നു ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാര്‍ സ്വീകരിച്ചിരുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ റിവ്യൂ ഹരജി നല്‍കിയിട്ടുമുണ്ട്.
ശബരിമല കര്‍മസമിതി നടത്തിയ പ്രതിഷേധങ്ങളില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പങ്കെടുത്തതോടെയാണ് അദ്ദേഹം ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ പ്രചരണം നടന്നത്. കോൺഗ്രസിന്‍റെ ശബരിമല പ്രക്ഷോഭനായകനായ പ്രയാർ ബിജെപി പാളയത്തിലെത്തിയാൽ ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ബിജെപിക്ക് അകത്ത് തന്നെ ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സ്ഥാനാർത്ഥിത്വ വാഗ്ദാനവുമായി ബിജെപി നേതൃത്വം പ്രയാറിനെ സമീപിച്ചതെന്നാണ് വിവരം.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇതുവരെ കാത്തിരുന്നതും ഇനി കാത്തിരിക്കാൻ പോകുന്നതും ജസ്‌റ്റിസ് ഇന്ദുമൽഹോത്രയ്‌ക്ക് വേണ്ടിയാണെന്ന് പ്രയാർ ഗോപാലകൃഷ്‌ണൻ പ്രതികരിച്ചിരുന്നു. പിണറായി വിജയനും അദ്ദേഹതതിന്റെ സർക്കാരും പൊലീസ് പടയും വൻമതിലുമൊക്കെ അയ്യപ്പന് മുന്നിൽ നിഷ്‌പ്രഭമാകുന്ന കാഴ്‌ചയാണ് കണ്ടത് എന്നും പ്രയാർ ഗോപാലകൃഷ്‌ണൻ പ്രതികരിച്ചിരുന്നു.
പുന:പരിശോധന ഹർജി ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന ചിഫ് ജസ്‌റ്റിസിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ വിധിക്കായി ഞാനടക്കമുള്ളവർ മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ്. ജസ്‌റ്റിസ് ഇന്ദുമൽഹോത്രയുടെ ഒരു വനിത എന്ന നിലയിലുള്ള ശബരിമലയുടെ പുരാണവും ചരിത്രവുമെല്ലാം പഠിച്ചിട്ടുള്ള വളരെ പ്രധാനമായ വിധിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി വരെ നിലവിലുള്ള ബെഞ്ച് അതിനെ കുറിച്ച് കൂടുതൽ അറിയണം പഠിക്കണമെന്നാവശ്യപ്പെട്ടത്. എന്തായാലും സത്യത്തിനായിരിക്കും ആത്യന്തിക വിജയം. ശ്രീ അയ്യപ്പൻ കലിയുഗ വരദായകനാണ്. പിണറായി വിജയനും അദ്ദേഹതതിന്റെ സർക്കാരും പൊലീസ് പടയും വൻമതിലുമൊക്കെ അയ്യപ്പന് മുന്നിൽ നിഷ്‌പ്രഭമാകുന്ന കാഴ്‌ചയാണ് കണ്ടത്' എന്ന് പ്രയാർ ഗോപാലകൃഷ്‌ണൻ പ്രതികരിച്ചു.
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഹർജി ജനുവരി 22ന് പരിഗണിച്ചേക്കില്ലെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ വനിതാ ജഡ്‌ജിയായ ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ കേസ് പരിഗണിക്കാൻ സാധ്യതയില്ലെന്ന് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















