രാജ്യം നമ്പി നാരായണന് പത്മ വിഭൂഷൺ നൽകിയത് അദ്ദേഹം ചാരക്കേസിൽ അനുഭവിച്ച പീഡനങ്ങൾക്ക് പ്രതിഫലമായല്ല; പിന്നെയോ?

നമ്പി നാരായണൻ ചാരപ്രവർത്തനം നടത്തുകയോ ചാരവനിതകളെ സഹായിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ അദ്ദേഹം ചാരവൃത്തി നടത്തിയിട്ടുണ്ട്. അത് നമ്മുടെ രാജ്യത്തിന് വേണ്ടിയായിരുന്നു. ഇക്കാര്യത്തിൽ റ്റി.പി. സെൻകുമാർ പറയുന്നതെല്ലാം കള്ളമാണ്.
പ്രശസ്ത മാധ്യമ പ്രവർത്തകൻ ജെ. രാജശേഖരൻ നായർ അക്കാര്യം മലയാളിവാർത്തയുമായി പങ്കുവച്ചു. രാജശേഖരൻനായരുടെ അഭിപ്രായത്തിൽ ചാരവ്യത്തി ഇന്ത്യനടത്തിയാലും മറ്റൊരു രാജ്യം നടത്തിയാലും ചാരവൃത്തി തന്നെയാണ്. അതുകൊണ്ടു തന്നെ നമ്പി നാരായണനെ രാജശേഖരൻ നായർ അംഗീകരിക്കുന്നില്ല.
ഐ എസ് ആർ. ഒയുടെ (ഇസ്റോ)ക്രയോജനിക് പദ്ധതി ആരംഭിക്കുന്നത് 1991ജനുവരി 23 നാണ്. അന്നാണ് ഇസ്റോയും റഷ്യയിലെ സ്പെയ്സ് ഏജൻസിയായ ഗ്ലേവ് കോസ്മോസുമായി കരാർ ഒപ്പിടുന്നത്. ഇത് അമേരിക്കൻ താത്പര്യങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു . മൂന്ന് ക്രയോജനിക് എഞ്ചിനുകളും സാങ്കേതികവിദ്യയും കൈമാറാൻ 235കോടി രൂപക്കാണ് കരാർ ഒപ്പിട്ടത്. അമേരിക്കയുടെ ജനറൽ ഡൈനാമിക്സ് ക്വാട്ട് ചെയ്തതിന്റെ നാലിലൊന്ന് തുകക്ക്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇതിനെതിരെ ഇന്ത്യക്ക് കത്തയച്ച് അത്യപതി രേഖപ്പെടുത്തി. 1992മേയിൽ അമേരിക്ക ഇസ്റോയെയും ഗ്ലേവ്കോസിനെയും ബ്ലാക്ക് ലിസ്റ്റ് ചെയ്തു.
ഇന്ത്യ കരാർ ഒപ്പിടുമ്പോൾ സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്നു. അന്ന് രാജശേഖരൻ നായർ സോവിയറ്റ് കൾചർ സെന്ററിൽ പ്രോഗ്രാം ഓഫീസറായിരുന്നു.ഗ്ലേവ് കോസ് മോസിനറിയാം തങ്ങൾ അവസാനിക്കാൻ പോവുകയാണെന്ന്. അവർ സ്വന്തമായി വരുമാനം കണ്ടെത്താൻതുടങ്ങിയിരുന്നു. അവർ സാങ്കേതിക വിദ്യ വിറ്റിട്ടില്ല. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾക്ക് നൽകുകയായിരുന്നു. മാർക്കറ്റാണെങ്കിൽ അതി തീക്ഷ്ണമായിരുന്നു. അമേരിക്കക്ക് ഇത് ശക്തമായ താക്കീതായി മാറി. ഇന്ത്യയുമായി നടന്ന കച്ചവടം അമേരിക്കയുടെ ബഹിരാകാശവ്യാപാര സ്ഥാപനങ്ങളെ തകർക്കും. ക്രയോജനിക് സാകേതികവിദ്യ ഇന്ത്യ സ്വന്തമാക്കിയാൽ ഭ്രമണ പഥത്തിൽ ഇന്ത്യ അംഗമാകും. അമേരിക്കയാണ്ഭ്രമണ പഥത്തിലെ രാജാക്കൻമാർ. അവർക്ക് ഇന്ത്യയെ അടിക്കണം.
1993 ജൂലൈ 16 ന് അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി റഷ്യൻ സർക്കാർ ഇന്ത്യയുമായുള്ള കരാറിലെ സാങ്കേതികവിദ്യകൈമാറ്റം എന്ന ഭാഗം റദ്ദാക്കി. ഫോഴ്സ് മെജ്ജറെ എന്നാണ് ഇതിനെ വിളിക്കുന്നത്. അതായത് മനുഷ്യനിയന്ത്രണത്തിന് അപ്പുറമുള്ള കാര്യം കൊണ്ടാണ് കരാർ റദ്ദാക്കിയത്. അത് ശരിയാണ്. കാരണം സോവിയറ്റ് യൂണിയൻ ഇല്ലാതായി. സാങ്കേതിക വിദ്യ കൈമാറ്റം നടന്നില്ലെങ്കിൽ 3 എഞ്ചിന് പകരം 7 എഞ്ചിൻ വേണമെന്ന് ഇന്ത്യ വാദിച്ചു. 1994 ജനുവരിയിൽ സാങ്കേതിക വിദ്യ കൈമാറ്റം ഒഴിവാക്കി പുതിയ കരാർ ഒപ്പിടുന്നു.
ആദ്യത്തെ കരാർ ഒപ്പിട്ടപ്പോൾ തന്നെ ഗ്ലേവ്കോസ് മോസും ഇസ്റോയും തമ്മിലുള്ള കരാറിൽ അമേരിക്ക ഇടപെടുമെന്നും റഷ്യക്കും ഇന്ത്യക്കും അറിയാമായിരുന്നു. ക്രയോജനിക് എഞ്ചിൻ ഇന്ത്യയിൽതന്നെ ഉണ്ടാക്കാനായിരുന്നു പദ്ധതി. അതിന് ഇരുവരും കണ്ടെത്തിയ സ്ഥാപനമാണ് തിരുവനന്തപുരത്തെ കെൽടെക് എന്ന ബ്രഹ്മോസ്. അതിന് സാങ്കേതിക കൈമാറ്റം അനിവാര്യമാണ്. അതേസമയം മിസൈൽ ടെക്നോളജി കൺട്രോൾ റെയിം എന്ന ആഗോള കരാറിനെ ഇത് ബാധിക്കയുമരുത്. . കാരണം ആഗോള കരാർ ലംഘിക്കരുതെന്ന് അമേരിക്ക റഷ്യയോട് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുമായി വളഞ്ഞവഴിയിലൂടെ സാങ്കേതിക വിദ്യാ കൈമാറ്റത്തിന് റഷ്യയിൽ പ്രവർത്തിച്ചത് അലക്സി പി. വാസിനാണ്. ഇതിന് ഇസ്റോ ചെയർമാനായിരുന്ന യു. ആർ. റാവുവിന്റെ പിന്തുണയുണ്ടായിരുന്നു. വിരമിക്കുമ്പോൾ റാവു കെൽടെക്കിന്റെ തലപ്പത്ത് എത്തുമെന്ന് കരുതിയിരുന്നു. 1000 മില്യന്റെ കരാറാണ് ഇങ്ങനെ ഒപ്പിട്ടത്. ഗ്ലേവും കെൽടെക്കും തമ്മിലുള്ള കരാർ നിയമവിരുദ്ധമല്ല. അന്നത്തെ കെൽടെക് മേധാവി സുധാകർ താൻ അയക്കുന്ന എല്ലാ മെസേജുകളും യുആർ റാവുവിനും മുത്തുനായകത്തിനും അയക്കുമായിരുന്നു. നമ്പിനാരായണനായിരുന്നു ഇതിലെ നെഗോഷ്യേറ്റർ. വളഞ്ഞ വഴിയാണ് ചാര പ്രവർത്തനപരാതിക്ക് കാരണമായത്.
വളഞ്ഞ വഴി കേന്ദ്രത്തിന് അറിയാമായിരുന്നു. ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള എഞ്ചിനുകൾ ഇന്ത്യക്ക് നൽകിയത് ഗ്ലേവാണ്. ഗ്ലേവിൽ നിന്ന് സാധനങ്ങൾ ഇന്ത്യ നേരിട്ട് കൊണ്ടു പോകണം. കാരണം ഇക്കാര്യം അമേരിക്കയറിഞാൽ പൊളിയും. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുമായി ഇസ്റോ ഇക്കാര്യം ചർച്ച ചെയ്തു. ഇസ്റോയും കേന്ദ്രസർക്കാരും എയർ ഇന്ത്യയുമായി സംസാരിച്ചു. എന്നാൽ രേഖകളില്ലാത്ത സാധനം കൊണ്ടു വരാൻ എയർ ഇന്ത്യ തയ്യാറായില്ല. ഇതിനർത്ഥം എന്താണ്? ഇത് ശരിയായകച്ചവടമായിരുന്നെങ്കിൽ എയർ ഇന്ത്യ എന്തിന് വിസമ്മതിച്ചു.
അങ്ങനെയാണ് റഷ്യയിലെ ഉരുൾ ഏവിയേഷനെ ഇന്ത്യ കണ്ടെത്തിയത്.അതിന് കൂടുതൽ പണം നൽകി. മൂന്ന് കൺസയിൽമെന്റ് ഇന്ത്യയിലെത്തി. നാലാമത്തേത് വന്നില്ല. അതിനിടയിൽ ചാരക്കേസുണ്ടായി. ഇന്ത്യയുടെ കൺസയിൻമെന്റ് നിയമപരമായിരുന്നെങ്കിൽ എന്തു കൊണ്ട് എയർ ഇന്ത്യ കൊണ്ടു വന്നില്ല. സാധനത്തിന് കസ്റ്റംസ് ക്ലിയറൻസ് ഉണ്ടായിരുന്നില്ല. ഇതെല്ലാം അമേരിക്ക അറിയുന്നുണ്ടായിരുന്നു. അവർ കാത്തിരുന്നു. അപ്പോഴാണ് മാലിവനിത മറിയം റഷീദയും എൽ പിഎസ് സിയിലെ ശശികുമാറുമായി ബന്ധമുണ്ടെന്ന വാർത്ത വരുന്നത്. അതോടെ അമേരിക്ക ഇടപെട്ടു. സംഗതി ഹിറ്റായി. 180 ഡിഗ്രി തിരിച്ചു വച്ച് അമേരിക്ക കളിച്ചു. ഉറുൾ ഏവിയേഷൻ വഴി സാങ്കേതിക വിദ്യ അങ്ങോട്ട് കൊണ്ടു പോയെന്ന് അമേരിക്ക കഥയുണ്ടാക്കി. ഇവിടെ ക്രൈം ഇല്ല. ഒരു പോലീസുകാരന് അന്വേഷിച്ച് തള്ളാവുന്ന കേസായിരുന്നു ഇത്. അവിടെയാണ് ഐ. ബിയുടെ കളി. വിജയൻ എന്ന പോലീസുഭ്യോഗസ്ഥൻ എഴുതിയത് ഇസ്റോ മിസൈൽ നിർമ്മാണ കേന്ദ്രമാണെന്നാണ്. സത്യം അതല്ല. ഐ.ബി പറഞ്ഞിട്ടാണ് അങ്ങനെ എഴുതിയത്. ഐ.ബിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ചില ദുരുഹ ബന്ധങ്ങൾ ഉണ്ടാകും. പഥക് എന്ന ഐ.ബി. മേധാവിയെ പെട്ടെന്നാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്.
റത്തൻ സഗാൾ എന്ന ഉദ്യോഗസ്ഥനെ ഐ.ബിയിൽ കൊണ്ടു വന്ന് ആറ് മാസത്തിനകമാണ് ചാരക്കേസ് ഉണ്ടായത്. അയാളെ കേന്ദ്ര സർക്കാർ ഹൗസ്അറസ്റ്റിൽ വച്ചു. അമേരിക്കയിലെ ചില ഉയർന്ന ഉദ്യോഗസ്ഥരെ അയാൾ കണ്ടു എന്നാണ് ആരോപണം. അയാൾ ഹൗസ് അറസ്റ്റിൽ ഇരിക്കെ മരിച്ചു. മറ്റൊന്നും പുറത്തുവന്നില്ല.
അമേരിക്ക ഐ. ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചെയ്യേണ്ടത് ചെയ്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
നമ്പി നാരായണനും ഇസ്റോയും ചെയ്തത് മോഷണമാണ്. ഐ എസ് ആർ ഒ ഇങ്ങനെ ചെയ്തത് ശരിയായില്ല. അതുകൊണ്ടാണ് ചാരആരോപണം വന്നപ്പോൾ ഇങ്ങനെയൊരു സാങ്കേതിക വിദ്യ ഇല്ല എന്ന് ഇസ്റോ മേധാവി പറയാത്തത് . ശാസ്ത്രജ്ഞർ മീശ മാധവനാകരുത്. മോഷണം ഇന്ത്യ ചെയ്താൽ മോഷണം അല്ലാതാകുമോ? ഇസ്റോക്ക് ഒരിക്കലും ഒന്നും ഒറ്റയ്ക്ക് ചെയ്യാനാവില്ല. അതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നു. ചാരക്കേസ് ഉണ്ടാക്കിയത് അമേരിക്കയാണെങ്കിലും അതുണ്ടായത് ഇസ്റോയുടെ എടുത്തുചാട്ടം കൊണ്ട് തന്നെയായിരുന്നു.
നമ്പി നാരായണൻ ആഗ്രഹിക്കുന്നത് സേഫായിരിക്കാനാണ്. അതാണ് തന്നെ അടിച്ച ഐ.ബിക്കാരെ പറ്റി അദ്ദേഹം കേസിൽ പറയാത്തത്. സിബിക്കും മറ്റും പിറകെ നടക്കുന്നത് തന്റെ കള്ളത്തരം പുറത്തു വരാതിരിക്കാനാണ്. ഐ.ബിയെ കുറ്റം പറഞ്ഞാൽ ഇസ്റോ നടത്തിയ കള്ളത്തരം പുറത്തുവരും.പിന്നെ കേന്ദ്രസർക്കാരിനെ പിണക്കണം. . ഐ.ബിയെ കോടതി കയറ്റിയാൽ അതിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടും. നടന്ന മോഷണം ഐ ബി പുറത്തുപറയും. മോഷണം നടത്തിയെന്ന് പറയാൻ നമ്പി ആഗ്രഹിക്കുന്നില്ല. അതിനാലാണ് അദ്ദേഹം സേഫായി കളിക്കുന്നത്. നമ്പി നടത്തിയത് രാജ്യസ്നേഹമാണെങ്കിൽ അദ്ദേഹത്തിന് ഭാരത രത്നം നൽകണം. സുപ്രീം കോടതിയുടെ ഉത്തരവുകൊണ്ട് ചാരക്കേസ് തെളിയില്ലെന്നും രാജശേഖരൻ നായർ പറഞ്ഞു.
https://www.facebook.com/Malayalivartha






















