സ്ത്രി പീഡകർക്കും ഗുണ്ടകൾക്കും സംരക്ഷണം ; തിരുവനന്തപുരം ഡെപ്യുട്ടി കമ്മീഷണര്‍ ചൈത്ര തരേസെ ജോണിനെ സ്ഥാനത്തു നിന്നും മാറ്റിയ നടപടിയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പൊലീസ് സ്റ്റഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തരെ പിടികൂടാന്‍ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ തിരുവനന്തപുരം ഡെപ്യുട്ടി കമ്മീഷണര്‍ ചൈത്ര തരേസെ ജോണിനെ സ്ഥാനത്തു നിന്നും മാറ്റിയ നടപടിയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നടപടി പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രി പീഡകരേയും, ഗുണ്ടകളെയും, സാമൂഹ്യ വിരുദ്ധരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. നാഴികക്ക് നാല്‍പ്പത് വട്ടം സ്ത്രീ സുരക്ഷയുടെ പേരില്‍ വാചലരാകുന്ന സര്‍ക്കാരാണ് ഒരു വനിത പൊലീസ് ഉദ്യേഗസ്ഥയെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്ന പേരില്‍ സാമാന്യ മര്യാദ പോലും കാണാക്കാതെ സ്ഥലം മാറ്റിയത്. പാര്‍ട്ടി തിരുമാനങ്ങള്‍ക്ക് വഴങ്ങിയില്ലന്ന പേരില്‍ ഇതിന് മുന്‍പ് തിരുവനന്തപുരം കമ്മീഷണറെയും തല്‍സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇത്തരത്തിലുള്ള സര്‍ക്കാര്‍ നടപടി പൊലീസ് ഉദ്യേഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കും. ഗുണ്ടകള്‍ക്കും, സാമൂഹ്യ വിരുദ്ധവര്‍ക്കും എന്ത് സംരക്ഷണവും ഈ സര്‍ക്കാരില്‍ നിന്നും ലഭിക്കും എന്നതിന്റെ സന്ദേശമാണ് ഈ നടപടി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് വേണ്ടിയായിരുന്നു ഡിസിപി ചൈത്ര തേരസെ ജോണിന്റ നേതൃത്വത്തിൽ പൊലീസ് സംഘം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ.വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പിന്നാലെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഡിസിപി ചൈത്ര തേരസ ജോണിനോട് വിശദീകരണം തേടിയത്. തൊട്ട് പിന്നാലെ ഡിസിപിയുടെ അധിക സ്ഥാനം വഹിക്കുകയായിരുന്ന ചൈത്ര തല്‍സ്ഥാനം ഒഴിഞ്ഞു. വുമൺസ് സെൽ എസ്പിയായ ചൈത്ര തേരസ ജോൺ ഡിസിപിയുടെ അധിക ചുമതല വഹിക്കുകയായിരുന്നു. ശബരിമല ഡ്യൂട്ടിയുണ്ടായിരുന്ന എസിപി ആദിത്യ തിരിച്ചെത്തി ചുമതലയേറ്റെടുത്തതോടെയാണ് ചൈത്ര തേരസ ജോൺ അധിക ചുമതല ഒഴിഞ്ഞത്.
ബിജെപിയുടെയും ശബരിമല കർമസമിതിയുടെയും ഹർത്താലിനിടെ ഉണ്ടായ അക്രമങ്ങളിൽ ചൈത്ര തേരസ ജോൺ കുറ്റക്കാർക്കെതിരെ കർശന നടപടിയാണെടുത്തത്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിലും പ്രതികളെ പിടികൂടി. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികൾ ഒളിവിൽ പോയപ്പോൾ എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha






















