നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബി.ജെ.പി. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍; ടി.പി സെൻകുമാറിന്റെ ബി.ജെ.പി പാളയത്തിലെ വിമർശനങ്ങളെ പ്രതിസന്ധിയിലാക്കി പത്മ വിവാദം പുതിയ തലങ്ങളിലേക്ക്

നമ്പിനാരായണന്റെ പത്മ പുരസ്‌കാര വിവാദം പുതിയ തലങ്ങളിലേക്ക് .മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തത് ബി.ജെ.പി. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ എന്ന് രേഖകൾ . കള്ളക്കേസില്‍ പെട്ട് പീഡിപ്പിക്കപ്പെടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത നമ്പി നാരായണന്‍ നടത്തിയ നിയമപോരാട്ടം കണക്കിലെടുത്ത് അദ്ദേഹത്തെ പത്മ പുരസ്‌കാരമോ തത്തുല്യമായ പുരസ്‌കാരമോ നല്‍കി അംഗീകരിക്കണം എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ആവശ്യം. 2018 സെപ്തംബര്‍ 19-നാണ് അദ്ദേഹം ശുപാര്‍ശക്കത്തയച്ചത്.
ഐഎസ്ആർഒയിൽ ക്രയോജനിക് ഡിവിഷന്റെ ചുമതലയുള്ള മുതിർന്ന ശാസ്ത്രജ്ഞനായിരുന്നു നമ്പിനാരായണൻ. ജിഎസ്എൽവിയുടെ വികാസത്തിലേക്ക് നയിച്ച സാങ്കേതിക വിദ്യയിൽ വലിയ സംഭാവന നൽകിയ വ്യക്തിയാണ് അദ്ദേഹം. 'വികാസ്' എൻജിന്റെ മുഖ്യശിൽപിയായിരുന്നു. ചാന്ദ്രയാനും മംഗൾയാനും സാധ്യമാക്കിയത് ഈ സാങ്കേതിക വിദ്യയാണ്. റോക്കറ്റ് - ബഹിരാകാശ സാങ്കേതിക വിദ്യകളിലെ അമരക്കാരനാകുമായിരുന്ന അദ്ദേഹം കേസിൽ പ്രതിചേർക്കപ്പെട്ടതാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വിഘാതമായതെന്നും രാജീവ് ചന്ദ്രശേഖറിന്റെ ശുപാർശ കത്തിൽ പറയുന്നു.
1994 ല്‍ കള്ളക്കേസു ചുമത്തപ്പെട്ട നമ്പി നാരായണന്‍ 50 ദിവസം തടവില്‍ കഴിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസെന്ന് അന്നത്തെ മുഖ്യമന്ത്രിയുടെ മകള്‍ പത്മജ വേണുഗോപാല്‍ തന്നെ വെളിപ്പെടുത്തി. ഐ.എസ്.ആര്‍.ഒയിലെ എല്ലാവരെയും ഭീതിയിലാക്കുന്നതായിരുന്നു നമ്പി നാരായണനെതിരായുള്ള കേസ്. രാജ്യത്തെ ബഹിരാകാശ പദ്ധതികൾക്ക് ഈ കേസ് വലിയ ആഘാതമേല്‍പിച്ചു. ഒടുവില്‍ സുപ്രീംകോടതിയില്‍ നമ്പി നാരായണനു നീതി ലഭിച്ചു.
കോടതി പ്രഖ്യാപിച്ച 50 ലക്ഷം നഷ്ടപരിഹാരം കൊണ്ടു മാത്രം നമ്പി നാരായണന്‍ അനുഭവിച്ച അപമാനം മാറ്റിയെടുക്കാനാവില്ല. അദ്ദേഹം നടത്തിയ പോരാട്ടം കണക്കിലെടുത്ത് പത്മയോ തതുല്യമായ പുരസ്‌കാരമോ നല്‍കി ആദരിക്കണം. - പ്രധാനമന്ത്രിക്കയച്ച രണ്ടു പേജുള്ള കത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. കെട്ടിച്ചമച്ച ചാരക്കേസില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍ രംഗത്തെത്തി. നമ്പി നാരായണന് പുരസ്കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയാണ്. അവാര്‍ഡ് നല്‍കിയവര്‍ കാരണം വിശദീകരിക്കണം. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുല്‍ ഇസ്‍ലാമിനും പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്നും സെൻകുമാർ പരിഹസിച്ചിരുന്നു.
ഇതിനു പിന്നാലെ സെൻകുമാറിനു മറുപടിയുമായി നമ്പി നാരായണനും രംഗത്തെത്തി. സെന്‍കുമാർ ആരുടെ ഏജന്റാണെന്ന് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാര്‍. ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്താനാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്. സെൻകുമാറിന്റെ കൈശമുണ്ടെന്നു പറയുന്ന രേഖകൾ സമിതിയിൽ ഹാജരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha






















