റിപ്പബ്ലിക് ദിനത്തില്‍ ചൈത്രക്കൊരു സല്യൂട്ട് ! ; ക്രിമിനലുകളെ തേടി പാര്‍ട്ടി ഓഫീസ് വരെ പോകാന്‍ കാണിച്ച ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ; സർക്കാർ നടപടിയ്‌ക്കെതിരെ വ്യപക പ്രതിഷേധം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയിഡ് നടത്തിയ ഡിസിപി ചൈത്ര തേരസാ ജോണിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയ്‌ക്കെതിരെ വ്യപക പ്രതിഷേധം. സ്ത്രീ സുരക്ഷയുടെ പേരില്‍ വാചാലരാകുന്ന സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചപ്പോൾ ആരോപണങ്ങളെ തള്ളിയ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഡിസിപി ചൈത്രയുടെ നടപടി മാധ്യമ ശ്രദ്ധ നേടാനാണെന്ന് ആരോപിച്ചു.
നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇങ്ങനെ കൂച്ച് വിലങ്ങിടണമോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിലടക്കം ഉയരുന്നുണ്ട്. ജനങ്ങള്‍ക്ക് ഒരു നിയമവും നേതാക്കള്‍ക്ക് ഒരു നിയമവുമോ എന്നാണ് പലരും ചോദിക്കുന്നത്.
പ്രതികളെ മിക്ക പാര്‍ട്ടി ഓഫീസുകളിലും ഒളിപ്പിക്കുക പതിവാണ്. പാര്‍ട്ടി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തില്ല എന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ അതിന് വിപരീതമായാണ് ഡിസിപി ചൈത്ര പ്രവര്‍ത്തിച്ചത്. ഇതോടെയായിരുന്നു ചൈത്രയ്‌ക്കെതിരെയുള്ള സർക്കാരിന്റെ നടപടി.
കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന ചൈത്ര തേരസ ജോണിന്‍റെ പല നടപടികളിലും തലസ്ഥാനത്തെ സിപിഎം നേതാക്കള്‍ക്ക് നേരത്തെ അതൃപ്തിയുണ്ട്. എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളെ പിടികൂടിയത് മുതല്‍ തുടങ്ങിയതാണ് എതിര്‍പ്പ്. ജില്ലാ കമ്മിറ്റി ഓഫീസില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയതോടെ ജില്ലാ സെക്രട്ടറി തന്നെ പരാതിയുമായി മുഖ്യന്ത്രിയെയും ഡിജിപിയെയും സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ചൈത്രയോട് വിശദീകരണം തേടിയതും അന്വേഷണത്തിന് ഡിജിപി കമ്മീഷണറെ ചുമതലപ്പെടുത്തിയതുമാണ് വിവാദത്തിലായത്. വുമണ്‍സ് സെല്‍ എസ്പിയായ ചൈത്ര ഡിസിപിയുടെ അധിക ചുമതലയിലായിരുന്നു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ ഡിസിപി ആദിത്യ തിരിച്ചെത്തിയതും റെയ്ഡിന്‍റെ പിറ്റേന്നാണ്.
ഉത്തരവാദിത്വം നിറവേറ്റിയ ഉദ്യോഗസ്ഥക്കെതിരെ സാമാന്യമര്യാദപോലും കാണിക്കാതെ സര്‍ക്കാര്‍ നടപടി എടുത്തുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഗുണ്ടകള്‍ക്കും സാമൂഹ്യ വിരുദ്ധര്‍ക്കും എന്ത് സംരക്ഷണവും സര്‍ക്കാറില്‍ നിന്നും കിട്ടുമെന്നതിന്‍റെ തെളിവാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ചൈത്രക്കൊരു സല്യൂട്ട്, ക്രിമിനലുകളെ തേടി പാര്‍ട്ടി ഓഫീസ് വരെ പോകാന്‍ കാണിച്ച് ധൈര്യം..തുടങ്ങി ചൈത്രയെ പിന്തുണച്ചും സര്‍ക്കാറിനെ കണക്കിന് വിമര്‍ശിച്ചുമുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. വിവാദങ്ങളോടൊന്നും ചൈത്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടികളില്‍ ഐപിഎസ് അസോസിയേഷനും അതൃപ്തിയുണ്ട്.
ബിജെപി ഹര്‍ത്താലില്‍ അഴിഞ്ഞാടിയ ക്രിമിനലുകള്‍ക്കെതിരെയും ശക്തമായ നടപടിയായിരുന്നു ചൈത്ര സ്വീകരിച്ചത്. അതിനിടെ രണ്ട് ദിവസത്തിനുള്ളില്‍ റെയ്ഡിനെ കുറിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ കൂടുതല്‍ പ്രതിച്ഛായ നഷ്ടമുണ്ടാകുമെന്ന ആശങ്കയും സര്‍ക്കാറിന് മുന്നിലുണ്ട്.
https://www.facebook.com/Malayalivartha






















