ശബരിമല റിവ്യൂ ഹർജി പരിഗണിക്കുന്ന ദിവസം നായർ വീടുകൾക്ക് സമീപമുള്ള ക്ഷേത്രങ്ങളിൽ വഴിപാട് ; എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും സര്‍ക്കുലർ അയച്ചു

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച റിവ്യൂ ഹർജി സുപ്രിംകോടതി പരിഗണിക്കുന്ന ദിവസം നായര്‍ ഭവനങ്ങളിലെ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നടത്താന്‍ എന്‍എസ്എസ് നിര്‍ദേശം. ഇതുസംബന്ധിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും സര്‍ക്കുലർ അയച്ചു. 2019 ഫെബ്രുവരി ഒന്നിനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
'ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യ ഹർജി സുപ്രിംകോടതി 2019 ഫെബ്രുവരി 6നു ബുധനാഴ്ച പരിഗണിക്കുകയാണ്. അന്നേദിവസം എല്ലാ നായര്‍ ഭവനങ്ങളില്‍ നിന്നും സമീപത്തുള്ള ക്ഷേത്രത്തില്‍ യാഥാശക്തി വഴിപാടുകള്‍ കഴിച്ച് പ്രാര്‍ത്ഥനാനിരിതരായിരിക്കണം എന്ന സന്ദേശം അടിയന്തിരമായി കരയോഗങ്ങള്‍ വഴി കരയോഗ ഭവനങ്ങളിലേക്ക് അറിയിക്കേണ്ടതാണ്. കരയോഗ ഭാരവാഹികളെ ഈ വിവരം അടിയന്തിരമായി അറിയിക്കുകയും അവര്‍ പ്രസ്തുത സന്ദേശം കരയോഗങ്ങളിലേക്ക് എത്തിച്ചു എന്ന് ഉറപ്പുവരുത്തുകയും വേണം'. എന്നാണ് സര്‍ക്കുലറിൽ പറഞ്ഞിരിക്കുന്നത്. ചങ്ങനാശ്ശേരിയിലെ ആസ്ഥാനത്തു നിന്ന് ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്.
ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ ഫെബ്രുവരി ആറിന് സുപ്രീംകോടതി തുറന്ന കോടതിയിൽ വാദം കേൾക്കും. അന്ന് രാവിലെ 10.30ന് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ് ഹർജികൾ പരിഗണിക്കുക. തന്ത്രി കണ്ഠരര് രാജീവര്, എൻ.എസ്.എസ്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയ 56 ഹർജികളാണുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്. നേരത്തേ ജനുവരി 22ന് ഹർജി പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലായതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























