കരണം മറിച്ചില്‍ എന്തിന് തെരഞ്ഞെടുപ്പ് അടുത്തതോടെ സത്യം തുറന്ന് പറഞ്ഞ് സര്‍ക്കാര്‍ നിയമസഭയില്‍; അപ്പോള്‍ 51 യുവതികള്‍ ശബരിമലയില്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കള്ളം പറഞ്ഞതെന്തിന്; കോടതിയില്‍ സര്‍ക്കാരിന്റെ കള്ളത്തരം തുറന്ന് കാട്ടാന്‍ ഭക്തര്‍

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ കണക്കില്‍ സര്‍ക്കാര്‍ വെള്ളം കുടിയ്ക്കുകയാണ്. സുപ്രീംകോടതിയില്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ 51 പേര്‍ കയറിയെന്നാണ് പറഞ്ഞിരുന്നത്. പുരുഷന്മാര്‍ ഉള്‍പ്പെട്ടതായും സ്ത്രീകളുടെ പ്രായത്തില്‍ പിശകുപറ്റിയതായും കണ്ടെത്തിയതോടെ ഇത് 17 പേരുടെ പട്ടികയായി ചുരുക്കി. എന്നാല്‍, തിങ്കളാഴ്ച നിയമസഭയില്‍ ദേവസ്വംമന്ത്രി നല്‍കിയ മറുപടിയില്‍ ഇത് രണ്ടുമാത്രമായി. യുവതീപ്രവേശത്തിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് മന്ത്രിയുടെ തിരുത്ത്. എന്തായാലും നിയമസഭയില്‍ മന്ത്രിക്ക് കള്ളം പറയാനാകില്ല. സുപ്രീം കോടതിയിലും കള്ളം പറയാനാകില്ല. ഒന്നുകില്‍ സുപ്രീം കോടതിയെ പറ്റിച്ചു. അല്ലെങ്കില്‍ നിയമ സഭയെ പറ്റിച്ചു. കടകംപള്ളി പറഞ്ഞതാകട്ടെ നിയമസഭയിലെ രേഖയായി മാറുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വിയര്‍ക്കുക തന്നെ ചെയ്യും. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ എന്തായാലും സര്‍ക്കാരിന് കോള് തന്നെ.
സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ യുവതീപ്രവേശവിധി നടപ്പാക്കിയെന്ന് കോടതിയെ ബോധ്യപ്പെടുത്താനായിരുന്നു കണക്കെടുപ്പിലൂടെ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി, പത്തു യുവതികള്‍ അയ്യപ്പദര്‍ശനം നടത്തിയെന്ന് പോലീസ് അനൗദ്യോഗികമായി നേരത്തേ മാധ്യമങ്ങളോടു സ്ഥിരീകരിച്ചിരുന്നു. പിന്നാലെ, ഒട്ടേറെ യുവതികള്‍ എത്തിയിട്ടുണ്ടാകാമെന്ന് ദേവസ്വം മന്ത്രിയും വിശദീകരിച്ചു. അപ്പോഴെല്ലാം ദേവസ്വംബോര്‍ഡ് മൗനംപാലിച്ചു. ഇതിനിടെയാണ് പോലീസ് തയ്യാറാക്കിയ 51 യുവതികളുടെ പട്ടിക പുറത്തായത്.
ആധാര്‍നമ്പറടക്കം വിശദാംശങ്ങളുള്ള പട്ടികയില്‍ പലരുടെയും പ്രായം 50ന് മുകളിലാണെന്നു കണ്ടെത്തി. ഇതോടെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പട്ടിക വെട്ടിക്കുറച്ച് 17 ആക്കി. ഈ പട്ടിക ഔദ്യോഗികമായി സര്‍ക്കാര്‍ പുറത്തുവിട്ടില്ലെങ്കിലും അതില്‍ ഉറച്ചു നില്‍ക്കുന്നതായാണ് വിവരം. ഇതിനിടെയാണ് നിയമസഭയില്‍ കെ. മുരളീധരന്റെ ചോദ്യത്തിന് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേര്‍ മാത്രമാണ് കയറിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കിയത്.
സ്വാഭാവികമായും ദേവസ്വംബോര്‍ഡ് അംഗീകരിക്കുന്ന എണ്ണവും ഇതുതന്നെയാകും. സര്‍ക്കാര്‍ മുന്‍കൈയെടുത്തു സംഘടിപ്പിച്ച വനിതാമതിലിനുപിന്നാലെ പോലീസ് അകമ്പടിയോടെ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയുമാണ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പട്ടികയില്‍ ഉള്ളത്. ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതില്‍ സ്ഥിരീകരണമില്ല. ചാത്തന്നൂര്‍ സ്വദേശിയായ യുവതിയുടെ അവകാശവാദവും അംഗീകരിച്ചിട്ടില്ല.
കോടതിയില്‍ നല്‍കാനുള്ള പട്ടിക ശബരിമല പ്രവേശനത്തിന് രജിസ്റ്റര്‍ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയതാണ്. ദര്‍ശനം നടത്തിയതിനു തെളിവുണ്ടെന്ന് പോലീസ് പറയുന്നു. ഔദ്യോഗികമായി യുവതീപ്രവേശം സ്ഥിരീകരിച്ചത് പോലീസിന്റെ അകമ്പടിയോടെ ദര്‍ശനം നടത്തിയ രണ്ടുപേരുടെ കാര്യത്തില്‍ മാത്രമാണ്. നിയമസഭയില്‍ പറയുന്നത് ആധികാരികമായ രേഖയായതിനാല്‍ സ്ഥിരീകരിച്ചത് മാത്രമേ മന്ത്രിക്ക് പറയാനാകൂ. അതുകൊണ്ടാകാം രണ്ടെന്ന കണക്കു വന്നതെന്ന് കരുതുന്നു.
അതേസമയം യുവതീപ്രവേശനത്തെതുടര്‍ന്ന് ശബരിമല നടയടച്ചിട്ട് ശുദ്ധിക്രിയ ചെയ്തതില്‍ തെറ്റില്ലെന്നും അത് തന്റെ ഉത്തരവാദിത്തമാണെന്നുമെന്നുള്ള തന്ത്രപരമായ നിലപാടുമായി തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശുദ്ധിക്രിയ ചെയ്തത് വീഴ്ചയല്ല. അത് ആചാരപരമായ ചടങ്ങാണ്. ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണ് പരിഹാരക്രിയ നടത്തിയത്. ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസറെയും ദേവസ്വം അധികൃതരെയും അക്കാര്യം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതി വിധിയെ ധിക്കരിക്കുന്ന നിലപാട് ഉണ്ടായിട്ടില്ല.
ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ വേണ്ടിവരുമെന്നും തന്ത്രി വിശദീകരിച്ചു. തന്ത്രിയുടെ വിശദീകരണം ചൊവ്വാഴ്ച ചേരുന്ന ബോര്‍ഡ് യോഗം വിശദമായി ചര്‍ച്ച ചെയ്യും. ജനുവരി രണ്ടിന് രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ശബരിമല ക്ഷേത്ര നട അടച്ച് ഒരു മണിക്കൂറോളം പരിഹാരക്രിയ നടത്തിയത്. തങ്ങളുടെ അനുമതി കൂടാതെ നടയടച്ച് തന്ത്രി ശുദ്ധിക്രിയ ചെയ്‌തെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തന്ത്രിയുടെ നടപടി തെറ്റാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. ആ സാഹചര്യത്തിലാണ് ബോര്‍ഡ് തന്ത്രിയോട് വിശദീകരണം ആരാഞ്ഞത്. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം വീണ്ടും സജീവമാകുകയാണ്.
"
https://www.facebook.com/Malayalivartha

























