ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തതോടെ വോട്ടിങ് തട്ടിപ്പിനെ പറ്റി ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തകൻ; മാധ്യമ പ്രവർത്തകൻ വിരൽ ചൂണ്ടുന്നത് രണ്ട് ഇടത് എം എൽ എ മാർക്കെതിരെ;അന്വേഷണം നടത്താൻ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

2016ലെ കേരളനിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ രണ്ട് ഇടത് എം.എല്‍.എമാരുടെ വിജയത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍ മുസ്‌ഫിര്‍ കാരക്കുന്ന്. രണ്ട് ഇടത് എം.എല്‍.എമാരുടെ വിജയം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കൃത്രിമത്തേത്തുടര്‍ന്നാണെന്നാണ് ആരോപണം.
തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് കാരക്കുന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആരോപണത്തെ തുടർന്ന് കേസ് അന്വേഷിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതേക്കുറിച്ച് ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്തയും പോലീസ് പരിശോധിച്ചുവരികയാണ് . തനിക്കു ലഭിച്ച വിവരങ്ങള്‍ തെളിവുകള്‍ സഹിതം ഹാജരാക്കാമെന്നും അന്വേഷണത്തിനു തെരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിക്കാമെന്നും മുസ്‌ഫിര്‍ മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി .
മലപ്പുറം ജില്ലയിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയും മറ്റൊരു സീറ്റില്‍ മുസ്ലിം ലീഗ് സ്‌ഥാനാര്‍ഥിയും തോറ്റതു വോട്ടിങ് യന്ത്രത്തിലെ കൃത്രിമം നടന്നതിനെ തുടർന്നാണ് . അതിനു തന്റെ പക്കല്‍ തെളിവുകളുണ്ട്. മുസ്‌ഫിര്‍ അവകാശപ്പെടുന്നു.
ഇരുമണ്ഡലങ്ങളിലും അമ്പതോളം ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങളിലാണ് കൃത്രിമം നടന്നത് . അതിനു സഹായകരമായത് തലസ്ഥാനത്തെ ഒരു ഐ.ടി. കമ്പനിയാണ് - മുസ്‌ഫിര്‍ ആരോപിക്കുന്നു. ഒരു സ്വതന്ത്രസ്‌ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായിരുന്നതന്നെ ഏജന്റുമാര്‍ സമീപിച്ചതുകൊണ്ടാണ് തട്ടിപ്പ് മനസിലായതെന്ന് മുസ്‌ഫിര്‍ പറയുന്നു .
ക്രമക്കേട് മുസ്‌ഫിര്‍ വിവരിക്കുന്നത് ഇങ്ങനെ: പോളിങ് ബൂത്തില്‍ ആദ്യം വോട്ട് ചെയ്യാനെത്തുന്ന സ്‌ഥാനാര്‍ഥിയുടെ വിശ്വസ്‌തന്‍, വോട്ടിങ് യന്ത്രം സ്‌ഥാപിച്ച മേശയ്‌ക്കടിയില്‍ ചൂയിങ്‌ഗം ഉപയോഗിച്ച് ബട്ടണോളം വലിപ്പമുള്ള ഇലക്‌ട്രോണിക് ചിപ് ഒട്ടിക്കുന്നു. തുടര്‍ന്ന്, ബൂത്തിന്റെ 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന് ലാപ്‌ടോപ്പിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും സഹായത്തോടെ പ്രോഗ്രാമിങ് നടത്തുന്നു. ആര്‍ക്കു വോട്ട് ചെയ്‌താലും അതു സ്വന്തം സ്‌ഥാനാര്‍ഥിക്കു വീഴുന്ന രീതിയിലാണു പ്രോഗ്രാമിങ്. ഇതിന് അഞ്ചുകോടി രൂപയാണ് ഒരു സ്‌ഥാനാര്‍ഥിയില്‍നിന്നു തിരുവനന്തപുരത്തെ ഐ.ടി. കമ്പനി പ്രതിഫലം വാങ്ങിയതെന്നു മുസ്‌ഫിര്‍ ആരോപിക്കുന്നു.
പകുതിത്തുക വോട്ടെടുപ്പിനു മുമ്പും ബാക്കി ഫലമറിഞ്ഞശേഷവുമാണു കൈമാറിയതത്രേ. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഹാക്ക് ചെയ്‌ത്, 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം അട്ടിമറിച്ചെന്നു ലണ്ടനില്‍ സൈബര്‍ വിദഗ്‌ധന്‍ സെയ്‌ദ് ഷൂജ ആരോപിച്ചതിനു പിന്നാലെയാണു മുസ്‌ഫിറിന്റെയും ആരോപണം.
മുസ്‌ഫിറിന്റെ രണ്ട് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മറ്റൊരു സീറ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും പരാജയപ്പെട്ടത് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചതിലൂടെ ആണ് എന്നതിന് മതിയായ തെളിവുകള്‍ എന്റെ പക്കലുണ്ട്. പ്രസ്തുത തെളിവുകള്‍ കൈമാറി സുതാര്യമായ ഏത് അന്വേഷണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് കൂടി ഇതിനാല്‍ അറിയിക്കട്ടെ.
ഇരുമണ്ഡലങ്ങളിലേയും 50 ഓളം ബുത്തുകളിലെ വോട്ടിംഗ് മെഷീനുകളിലാണ് കൃത്രിമം കാണിച്ച് ഫലം അട്ടിമറിച്ചത്. ഇതിനുള്ള സാങ്കേതിക സഹായം നല്‍കിയത് തിരുവനന്തപുരത്തെ ഒരു ഐടി കമ്പനിയായിരുന്നു. പോളിംഗ്ഗ് ബൂത്തിലെ ഇ വി എം സ്ഥാപിച്ച മേശയുടെ താഴെ ചൂയിംഗ് ഗം ഉപയോഗിച്ച് ആദ്യം വോട്ടുചെയ്യാനെത്തുന്ന സ്ഥാനാര്‍ത്ഥിയുടെ വിശ്വസ്തന്‍ ഷര്‍ട്ടിന്റെ ബട്ടണോളം മാത്രം വലിപ്പം വരുന്ന ഇലക്ട്രോണിക് ചിപ്പ് ഒട്ടിച്ച്, ബൂത്തിന്റെ 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ നിര്‍ത്തിയിട്ട കാറിലിരുന്ന് ലാപ്‌ടോപ്പിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും സഹായത്താന്‍ ആര് വോട്ടുരേഖപ്പെടുത്തിയാലും അത് സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വീഴ്ത്തുന്ന രീതിയില്‍ പ്രോഗ്രാമിംഗ് നടത്തിയാണ് അട്ടിമറി നടന്നത്. 5 കോടി രൂപയാണ് ഒരു സ്ഥാനാര്‍ത്ഥിയില്‍ നിന്നും തിരുവന്തനപുരത്തെ ഐടി കമ്പനി പ്രതിഫലമായി വാങ്ങിയത്. ഇതില്‍ 2.5 കോടി രൂപ പോളിംഗിന് മുമ്പും ബാക്കി തുക ഫലമറിഞ്ഞതിന് ശേഷവുമാണ് കൈമാറിയത്.
ഇവ്വിഷയകരമായി എന്റെ പക്കലുള്ള മുഴുവന്‍ തെളിവുകളുമായി തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കുന്ന എനിക്ക് എല്ലാ ജനാധിപത്യ സ്‌നേഹികളുടെയും പിന്തുണയുണ്ടാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Musfir Karakkunnu
#EVM_hacking_in_Kerala
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി 2016ലെ കേരളനിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ രണ്ട് സീറ്റുകളില്‍ ഫലം അട്ടിമറിക്കുവാന്‍ ഇടപെടല്‍ നടത്തിയെന്നും പ്രസ്തുത വിഷയത്തില്‍ സുതാര്യമായ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചും കഴിഞ്ഞ ദിവസം ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങള്‍ക്കും പിന്തുണകള്‍ക്കും എല്ലാ ജനാധിപത്യ സ്‌നേഹികളോടും കൃതജ്ഞത അറിയിക്കട്ടെ.
പ്രസ്തുത വിഷയം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന് സജീവമായ ഇടപെടലുകള്‍ നടത്തിയ എല്ലാ പത്രമാധ്യമങ്ങളുടെയും ഭാഗത്തുനിന്നുമുണ്ടായ സഹകരണത്തിന് ഏറെ നന്ദി !
രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗം ശുദ്ധീകരിക്കപ്പെടുവാന്‍ എന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തലുകള്‍ക്കും അതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ക്കും സാധിക്കുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്.
വോട്ടിംഗ് മെഷീന്‍ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുവെന്നതുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമായ തെളിവുകളോടെ സുതാര്യമായ ഏത് അന്വേഷണങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് ഒരിക്കല്‍കൂടി ആവര്‍ത്തിക്കട്ടെ.
2017ല്‍ നടന്ന മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗിന് മുമ്പ്, പരസ്യപ്രചരണമവസാനിച്ച വേളയിലാണ് ഇത്തരം കൃത്രിമങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ആദ്യമായി അറിഞ്ഞത്.
അന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കണ്‍സൾട്ടന്റായിരുന്ന എന്നെ ഒരു ഐടി കമ്പനിയില്‍ നിന്നും ബന്ധപ്പെടുകയും ഒരുലക്ഷം വോട്ട് ഉറപ്പുനല്‍കി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കി മാറ്റുവാൻ തങ്ങളുടെ പക്കല്‍ സംവിധാനങ്ങളുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഏത് രീതിയിലാണ് ഇത്തരം അട്ടിമറി അവര്‍ നടത്തിക്കൊടുക്കുന്നതെന്നും പറഞ്ഞുതന്നു. അക്കാര്യങ്ങളാണ് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ചത്.
ഈ സംവിധാനം ഉപയോഗപ്പെടുത്തി 2016ലെ കേരള നിയമസഭാതെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലെ ഫലങ്ങളില്‍ തങ്ങള്‍ കൃത്രിമം നടത്തി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചുവെന്നാണ് അവര്‍ അവകാശപ്പെട്ടത്. പ്രസ്തുത മണ്ഡലങ്ങള്‍ ഏതൊക്കെയെന്നും ആരെല്ലാമാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സമാനമായ മറ്റു അട്ടിമറികള്‍ നടന്നിട്ടുണ്ടോ എന്നും കണ്ടെത്തുവാന്‍ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ...
അതെ, ജനാധിപത്യം സംരക്ഷിക്കപ്പെട്ടേ തീരൂ...
Musfir Karakkunnu
#EVM_hacking_in_Kerala
https://www.facebook.com/Malayalivartha

























