കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് സമര സമിതി പിന്‍മാറിയിട്ടില്ല; പിന്മാറിയെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നത് സി.പി.എം നടത്തുന്ന കുപ്രചരണമെന്ന് വയൽക്കിളികൾ

കീഴാറ്റൂരിൽ വയല്‍ക്കിളികള്‍ ഭൂമി വിട്ടുനല്‍കിയാതായി പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് വയൽകിളികൾ.
കീഴാറ്റൂര്‍ സമരത്തില്‍ നിന്ന് സമര സമിതി പിന്‍മാറിയെന്നത് വ്യാജമാണെന്നും കള്ളപ്രചരണങ്ങളെ അതിജീവിച്ച് നിയമപോരാട്ടവും സമരവും തുടരുമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.
ഭൂമിയുടെ രേഖകൾ കൈമാറിയെന്നും സമരം അവസാനിപ്പിച്ചെന്നുമായിരുന്നു പ്രചരണം. എന്നാൽ ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂമിയുടെ രേഖകളുടെ പകർപ്പുകളാണ് ഭൂഉടമകൾ കൈമാറിയതെന്ന് വയൽക്കിളികൾ വ്യക്തമാക്കി.
വയല്‍ക്കിളികള്‍ കീഴടങ്ങി എന്നും സമര സമിതി നേതാവ് വയല്‍ഭൂമി വിട്ടുനല്‍കിയെന്നും സാമൂഹ്യമാധ്യമത്തിലൂടെ സന്ദേശം പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി വയല്‍കിളികള്‍ രംഗത്ത് വന്നിരിക്കുന്നത്.
സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ഉൾപ്പടെയുള്ളവർ ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ല. ഇത് സി.പി.ഐ.എമ്മിന്റെ കുപ്രചരണമാണ് വയൽകിളികൾ മാധ്യമങ്ങളോട് പറഞ്ഞു.
സമരത്തിന നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂരിന്റെ അമ്മയുടേയും ഭാര്യയുടേയും ഉള്‍പ്പെടെ വയല്‍ഭൂമി ദേശീയപാതക്കുവേണ്ടി വിട്ടുനല്‍കിയെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
സമരം അവസാനഘട്ടംവരെ കൊണ്ടുപോയെന്നും കേരളസര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായതെന്നും ഭൂമി വിട്ടുനല്‍കിയാല്‍ ഉണ്ടാകുന്ന നഷടപരിഹാരം അര്‍ഹതപ്പെട്ടവര്‍ വാങ്ങുന്നതില്‍ സമരസമിതിക്ക് എതിര്‍പ്പില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞതായും വാടസ്ആപ് സന്ദേശത്തിലുണ്ട്.
കണ്ണൂര്‍ തളിപ്പറമ്പുവഴി കടന്നുപോകുന്ന ദേശീയ പാതക്ക് കീഴാറ്റൂരിലൂടെ ബൈപ്പാസ് നിര്‍മ്മിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനകേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചുക്കാന്‍ പിടിച്ചതോടെയാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ട് കീഴാറ്റൂര്‍ സമരം ആരംഭിച്ചത്.
സിപിഐഎം ഭൂരിപക്ഷമായ കീഴാറ്റൂരില്‍ ആദ്യം സമരം പാര്‍ട്ടി പിന്തുണയോടെയായിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെയാണ് അഭിപ്രായങ്ങള്‍ ഇരുചേരിയിലേക്ക് തിരിഞ്ഞതും വയല്‍ക്കിളികള്‍ എന്നപേരില്‍ പാര്‍ട്ടിയിലുണ്ടായിരുന്ന ചിലര്‍ പ്രാദേശിക പങ്കാളിത്തത്തോടെ സമരം തുടര്‍ന്നതും.
സമരത്തിന് പിന്തുണയര്‍പ്പിച്ച് ബിജെപി രംഗത്തെത്തിയത് കോളിളക്കമുണ്ടാക്കിയിരുന്നു. വയലില്‍ കൂടി ബൈപ്പാസ് നിര്‍മിക്കാനുള്ള ഉത്തരവ് മരവിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം വെറുംവാക്കായി. 2018 നവംബറില്‍ ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കടന്നുപോകുമെന്ന് വ്യക്തമാക്കി ബിജെപി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.
ദേശീയപാതാ വികസനത്തെ എതിര്‍ക്കരുതെന്നും നഷ്ടപരിഹാരം നേടിയെടുത്താല്‍ മതിയെന്നുമുള്ള സിപിഐഎം തീരുമാനത്തെ വെല്ലുവിളിച്ച് വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി വയല്‍ക്കിളികള്‍ നടത്തിയ സമര പരിപാടി വലിയ ജനകീയ പിന്തുണ നേടിയിരുന്നു. സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി എന്നിവരാണ് കീഴാറ്റൂര്‍ സമരത്തിന്റെ നേതൃനിരയിലുള്ളത്.
https://www.facebook.com/Malayalivartha

























