ഡല്‍ഹി രാഷ്‌ട്രീയ സ്വപ്‌നം ഫലിക്കാതെ വന്നതോടെ ഹൈക്കമാന്‍ഡിന്റെ മനസ് മാറ്റാന്‍ കോട്ടൂരില്‍നിന്ന് ആദിവാസി മന്ത്രവാദിയെ കൊണ്ടുവന്നു പൂജയും മന്ത്രവാദവും; സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ഇനി വലിയ ഭാവിയില്ലെന്ന ജ്യോത്സ്യന്റെ പ്രവചനത്തിൽ തകർന്ന് കോൺഗ്രസ്സ് എംഎൽഎ

ഡല്‍ഹി രാഷ്‌ട്രീയ സ്വപ്‌നം ഫലിക്കാതെ വന്നതോടെ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് നേടാൻ പൂജയും മന്ത്രവാദവുമായി കോണ്‍ഗ്രസ് എം.എല്‍.എ. തലസ്‌ഥാന ജില്ലയിലെ ഒരുകോൺഗ്രസ്സ് എംഎൽഎ ആണ് ഹൈക്കമാന്‍ഡിന്റെ മനസ് മാറ്റാന്‍ കോട്ടൂരില്‍നിന്ന് ആദിവാസി മന്ത്രവാദിയെ കൊണ്ടുവന്നത്.
സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ ഇനി വലിയ ഭാവിയില്ലെന്ന ജ്യോത്സ്യന്റെ പ്രവചനം എംഎൽഎയെ വല്ലാതെ തളർത്തി. സമയം തീരെ മോശമാണെന്നും ഇനി സംസ്‌ഥാനരാഷ്‌ട്രീയത്തില്‍ വലിയ പ്രതീക്ഷ വേണ്ടെന്നുമായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. എന്നാൽ ജോത്സ്യൻ എംഎൽഎയെ പാടെ നിരാശപ്പെടുത്തിയില്ല. ഡല്‍ഹിയില്‍ ചില സാധ്യതകള്‍ തെളിയുന്നുണ്ടെന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. മനസമാധാനം നഷ്ടപെട്ട എംഎൽഎ ഇതിനകം മൂന്നു മന്ത്രവാദങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇതോടുകൂടി തിരുവനന്തപുരം ലോക്‌സഭാ സീറ്റായി എം.എല്‍.എയുടെ ലക്‌ഷ്യം.
സംസ്‌ഥാനരാഷ്‌ട്രീയത്തില്‍നിന്നു സമീപകാലത്തു പാര്‍ലമെന്റിലെത്തിയ ചില നേതാക്കള്‍ക്കു കോണ്‍ഗ്രസില്‍ ലഭിച്ച സ്‌ഥാനലബ്‌ധിയും എം.എല്‍.എയുടെ മനസില്‍ തെളിഞ്ഞെന്നാണു പാര്‍ട്ടിയിലെ അടക്കം പറച്ചില്‍.
ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കാണാന്‍ എം.എല്‍.എ. ശ്രമിച്ചെങ്കിലും നടന്നില്ല. എം.എല്‍.എയുടെ നീക്കം അദ്ദേഹത്തിന്റെ ഗ്രൂപ്പിലും പ്രതിസന്ധിയുണ്ടാക്കി. സ്വന്തം പാര്‍ട്ടിക്കാരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നു മുമ്പും ആരോപണം നേരിട്ടിട്ടുള്ള ഈ നേതാവ്, ഡല്‍ഹി സ്വപ്‌നം കണ്ട് ശശി തരൂര്‍ എം.പിക്കെതിരേ കരുക്കള്‍ നീക്കി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കയോഗത്തില്‍ എം.എല്‍.എയുടെ പ്രതിനിധികള്‍ എം.പിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അടുപ്പക്കാരായ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെയാണ് ഇതിനായി നിയോഗിച്ചത്. മണ്ഡലത്തില്‍ എം.പിയെ കണികാണാനില്ല, അദ്ദേഹത്തിന്റെ ഓഫീസിനു ജനങ്ങളുമായി ബന്ധമില്ല തുടങ്ങിയ ആരോപണങ്ങള്‍ യോഗത്തില്‍ വാക്കേറ്റത്തിനു കാരണമായി.
മന്ത്രവാദത്തിനും ആഭിചാരത്തിനും പുറമെ നേതാക്കളുടെയും ഹൈക്കമാന്‍ഡിന്റേയും പ്രീതി പിടിച്ചുപറ്റാന്‍ എം.എല്‍..എ മറ്റ് പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. സിനിമാതാരങ്ങള്‍ ആധിപത്യം ഉറപ്പിക്കാനായി കൂവിതോല്‍പ്പിക്കല്‍ ടീമിനെയാണ് ഇറക്കിയിട്ടുള്ളതെങ്കില്‍ എം.എല്‍.എ തന്റെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാനായി 'ക്ലാപ്പിംഗ് ടീം'' എന്നപേരില്‍ ഒരു കൈയടി സംഘത്തെ രംഗത്തിറക്കിയിട്ടുണ്ട്. എം.എല്‍.എ എവിടെ പ്രസംഗിച്ചാലും അവിടെപോയി കൈയടിക്കുകയെന്നതാണ് ഈ സംഘത്തിന്റെ പ്രധാന ജോലി. ഇവര്‍ക്ക് ദിവസക്കൂലിയും ചെലവും പൂര്‍ണ്ണമായും എം.എല്‍.എ തന്നെ വഹിക്കുകയും ചെയ്യും. ഇതുകൂടാതെ ഒരു വലിയ രപചരണസംഘവും ഒപ്പമുണ്ട്. പൊതുവില്‍ എല്ലാതരത്തിലും തന്നെക്കാളും മികച്ചവരായി ആരുമില്ലെന്ന് വരുത്താനായി കച്ചകെട്ടി ഒരുങ്ങിയിരിക്കുകയാണ് എം.എല്‍.എ.
https://www.facebook.com/Malayalivartha

























