ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കി, ഹര്‍ജികള്‍ നാളെ കോടതി പരിഗണിക്കും

ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ച വിധി പുന:പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കി. പുന:പ്പരിശോധനാ ഹര്‍ജി നാളെ പരിശോധിക്കാനിരിക്കെയാണ് ഇരുവരുടെയും പെട്ടന്നുള്ള നീക്കം. സ്ത്രീകളുടെ അവകാശങ്ങളിലെ നിര്‍ണയകവിധിയാണിതെന്നും ഇരുവരും ചൂണ്ടിക്കാണിച്ചു. 56റോളം പുന:പ്പരിശോധനാ ഹര്‍ജികകളാണ് നാളെ കോടതി പരിഗണിക്കുക. അതിനൊപ്പം തന്ത്രിക്കെതിരെ നല്‍കിയ കോടതിഅലക്ഷ്യ ഹര്‍ജിയും പരിഗണിക്കണമെന്ന് ഇവരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അക്കാര്യം വാദത്തിനിടെ ഉന്നയിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞു. കുംഭമാസത്തില്‍ നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് അനുവദിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. അതോടെ കുംഭമാസത്തിലും ശബരിമല സംഘര്‍ഷാവസ്ഥയിലാകുമെന്ന് ഉറപ്പായി.
നാളെയും മറ്റന്നാളും ഭരണഘടനാ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. കോടതി വിധി പുന:പ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രിയും കോണ്‍ഗ്രസും എന്‍.എസ്.എസും അടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ അപേക്ഷയിലാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത്. നീണ്ട പന്ത്രണ്ട് വര്‍ഷം വാദം കേട്ടശേഷമാണ് കഴിഞ്ഞ സെപ്തംബര്‍ 28ന് സുപ്രീംകോടതി യുവതീപ്രവേശന വിധി പുറപ്പെടുവിച്ചത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ എന്‍.എസ്്.എസും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും വിധിയെ എതിര്‍ത്ത് നാമജപവുമായി തെരുവിലിറങ്ങിയതോടെ ബി.ജെ.പിയും കോണ്‍ഗ്രസും സംഘപരിവാറും നിലപാട് മാറ്റി. അതോടെ വിധി നടപ്പാക്കാന്‍ തയ്യാറായ സര്‍ക്കാരിനെതിരെ ഇവര്‍ തിരിഞ്ഞു.
തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരും ചില യുവതികളും ദര്‍ശനത്തിനെത്തിയെങ്കിലും പ്രതിഷേധമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നു. ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രനും മറ്റും പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം നാമജപം നടത്തിയപ്പോള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ബസില്‍ റിപ്പോര്‍ട്ടിംഗിന് പോയ വനിതാ മാധ്യമപ്രവര്‍ത്തകരെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. നിലയ്ക്കലില്‍ വലിയ സംഘര്‍ഷമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം പേര്‍ക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആക്ടിവിസ്റ്റായ രഹ്നാഫാത്തിമയും കവിതാ ജെക്കാല്‍ എന്ന മാധ്യമപ്രവര്‍ത്തകയും പൊലീസ് സുരക്ഷയില്‍ വലിയ നടപ്പന്തല്‍ വരെ എത്തിയതും വിവാദമായി. അതോടെ സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളെ മലകയറ്റാന്‍ ശ്രമിക്കുന്നെന്ന് പ്രചാരണമുണ്ടായി.
പ്രളയത്തില്‍ പമ്പയും പരിസരപ്രദേശങ്ങളും തകര്‍ന്ന് കിടക്കുന്നതിനാല്‍ സാവകാശഹര്‍ജി നല്‍കണമെന്ന് പന്തളം കൊട്ടാരവും കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. പുന:പ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ്് ആദ്യം പറഞ്ഞെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ കൊണ്ട് തിരുത്തിച്ചു. മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പന്തളം കൊട്ടാരവും താഴമണ്‍കുടുംബവും പങ്കെടുത്തില്ല. സംഘര്‍ഷം ശക്തമായപ്പോള്‍ മുഖ്യമന്ത്രി വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. അതില്‍ ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനമായി. ചിത്തിര ആട്ടവിശേഷത്തിന് കൊച്ചുമക്കളുടെ ചോറൂണിനെത്തിയ അന്‍പത് കഴിഞ്ഞ സ്ത്രീകള്‍ വരെ ആക്രമിക്കപ്പെട്ടു. അതിന്റെ ഗൂഢാലോചനയില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ അടക്കം ജയിലിലായി. പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമം നടത്തിയതിനും ഇപ്പോഴും നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ ജയിലിലാണ്.
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചു. എന്‍.എസ്.എസ് അടക്കം ചില സംഘടനകള്‍ പങ്കെടുത്തില്ല. യോഗ തീരുമാനപ്രകാരം ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അതിന് മുമ്പ് ഡിസംബര്‍ 26ന് ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി തെളിയിച്ചു. എന്‍.എസ്.എസ് അതിന് പരോക്ഷ പിന്തുണയും നല്‍കി. വനിതാ മതില്‍ വലിയ വിജയമായി. തൊട്ടടുത്ത ദിവസം ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തി.
https://www.facebook.com/Malayalivartha

























