കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിലേയ്ക്ക്: ഭിന്നശേഷിക്കാരായ മുഴുവന്‍പേര്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ വിധത്തിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ്

തിരുവനന്തപുരം: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ സാമൂഹ്യ നീതി വനിതശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഭിന്നശേഷിക്കാരായ മുഴുവന്‍പേര്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ വിധത്തിലുള്ള പദ്ധതികളാണ് സാമൂഹ്യനീതിവകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി പരമാവധി സഹായങ്ങള്‍ ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാഴ്ച പരിമിതിയുള്ള ആയിരം പേര്‍ക്ക് സ്മാര്‍ട്‌ഫോണ്‍ നല്‍കുന്ന കാഴ്ച പദ്ധതിയിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അനുയാത്ര പദ്ധതിയിലൂടെ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മുമ്പ് വലിയ രീതിയില്‍ അറിയപ്പെടാതിരുന്ന സ്ഥാപനമായിരുന്നു കേരള സംസ്ഥാന വികലാംഗ കോര്‍പറേഷന്‍. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം മികച്ച പ്രവര്‍ത്തനത്തിലൂടെ കേന്ദ്രസര്‍ക്കാറിന്റെ മികച്ച ചാനലൈസിംഗ് ഏജന്‍സിയ്ക്കുള്ള അവാര്‍ഡു പോലും നേടുകയുണ്ടായി.
വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ശുഭയാത്ര പദ്ധതിയിലൂടെ ചലന പരിമിതിയുള്ള 881 പേര്‍ക്ക് ട്രൈ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഹസ്തദാനം പദ്ധതിയിലൂടെ തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി 20,000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുന്ന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. 18 വയസ് ആകുന്ന മുറിയ്ക്ക് ഇവര്‍ക്ക് നല്ലൊരു തുക തിരിച്ചു കിട്ടുന്നതാണ്. സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി 1600 ലക്ഷത്തിലധികം രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു വരുന്നു. 7340 പേര്‍ക്ക് ശ്രവണസഹായിയും 100 ലാപ്‌ടോപ്പും ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന 200 പേര്‍ക്ക് സഹായവും നല്‍കിയിട്ടുണ്ട്. സമര്‍ത്ഥരായ ഭിന്നശേഷിക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പ് പദ്ധതി, ഈടുവയ്ക്കാന്‍ മാര്‍ഗമില്ലാത്തവര്‍ക്ക് 25,000 രൂപ വരെ ധനസഹായം നല്‍കുന്ന ആശ്വാസം പദ്ധതി എന്നിവയും നടപ്പിലാക്കി. ഈ മേഖലയിലെ ഏറ്റവും വലിയ സംരംഭമായ ഭിന്നശേഷി സഹായക ഉപകരണങ്ങളുടെ ഷോറൂം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഭിന്നശേഷി കോര്‍പറേഷന്റെ വിപുലീകരണത്തിന്റെ ഭാഗമായി 4 ജില്ലാ ഓഫീസുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുന്നതാണ്. ഇതിലൂടെ തലസ്ഥാനം വരെ യാത്ര ചെയ്യാതെ ആവശ്യങ്ങള്‍ തൊട്ടടുത്തു തന്നെ നിര്‍വഹിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
വികലാംഗക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി സ്വാഗതം ആശംസിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായ ചടങ്ങില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഗിരീഷ് കീര്‍ത്തി, സജന്‍ കെ.ജി., കെ.എഫ്.ബി. ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍പിള്ള, ഇ-ഗവേണ്‍സ് മിഷന്‍ കേരള കണ്‍സള്‍ട്ടന്റ് ഗായത്രി ചന്ദ്രചൂഡന്‍, കെ.എഫ്.ബി. സെക്രട്ടറി സി. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.
കാഴ്ചവെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് കാഴ്ച. ഇതിലൂടെ 1000 കാഴ്ച പരിമിതിയുള്ള യുവതീ യുവാക്കള്‍ക് പ്രത്യേക സോഫ്ട് വെയറോടു കൂടിയ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നു. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനാണ് നിര്‍വഹണ ഏജന്‍സി. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആണ് പരിശീലനവും മറ്റ് സാങ്കേതിക സഹായങ്ങളും നല്‍കുന്നത്.
https://www.facebook.com/Malayalivartha

























