കമ്മ്യൂണിസ്റ്റായ അച്ഛനും കോണ്‍ഗ്രസായ മകനും... ഒരു വീട്ടില്‍ വ്യത്യസ്ഥ ആശയങ്ങള്‍; പക്ഷെ താന്‍ വിശ്വസിച്ച പാര്‍ട്ടിക്കാര്‍ തന്റെ പൊന്നോമനയെ വെട്ടിനുറുക്കിയപ്പോള്‍... നെഞ്ചു തകര്‍ന്ന് കൃപേഷിന്റെ അച്ഛന്‍

അഭിമന്യുവിന്റെ മരണത്തിന് ശേഷം കേരളത്തെ വല്ലാതെ വേദനിപ്പിച്ച കൊലപാതകമാണ് കഴിഞ്ഞ ദിവസം കാസര്‍ഗോട്ട് സംഭവിച്ചത്. പറക്കമുറ്റാത്ത രണ്ട് പിഞ്ചോമനകളെ വെട്ടി നുറുക്കിയതിന്റെ ഞെട്ടല്‍ മാറും മുമ്പ് ഒരച്ഛന്റെ വെളിപ്പെടുത്തലും അമ്പരപ്പിക്കുന്നതാണ്.
കാസര്‍ഗോഡ് പെരിയയിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛനായ കൃഷ്ണനാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ മകനെ കൊന്നതു സി.പി.എം. പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയാണെന്നു കൃഷ്ണന്‍ ആരോപിക്കുന്നു. സി.പി.എം. സ്വാധീന മേഖലയാണ് പെരിയ. അവന് അവന്റെ പാര്‍ട്ടി, തനിക്ക് തന്റേതും.
വിശ്വസിച്ചിരുന്ന പാര്‍ട്ടിക്കായി ചെറുപ്പത്തില്‍ ധാരാളം മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു വോട്ട് ചെയ്യാന്‍ കൈയില്‍നിന്നു പണം മുടക്കിയാണു പോയിരുന്നത്. എന്നാല്‍, അതേ പ്രസ്ഥാനം തന്റെ കുടുംബത്തിന്റെ അത്താണിയായ ഏക മകനെ കൊന്നു തള്ളിയെന്നു പറഞ്ഞു വിലപിക്കുകയാണു കൃഷ്ണന്‍.
അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം. പക്ഷേ, തല്ലിനും വഴക്കിനും പോകരുതെന്നും പ്രശ്‌നങ്ങളില്‍ ചെന്നു ചാടെരുതെന്നും മകനോടു പറഞ്ഞിരുന്നുവെന്നും ഓര്‍മിക്കുമ്പോള്‍ കൃഷ്ണന്‍ വിതുമ്പിപോകുന്നു. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിയുള്ള ഓലക്കുടിലിലാണ് കൃപേഷിന്റെ കുടുംബം താമസിക്കുന്നത്.
സി.പി.എമ്മുകാര്‍ ആക്രമിക്കുമെന്നു മകനു മുന്നറിയിപ്പു നല്‍കിയിരുന്നു. കരുതിക്കൂട്ടിയാണ് കൊല നടത്തിയത്. നിര്‍ധന കുടുംബമാണ് തന്റേത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്തു ചെയ്ണമയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ പോളിടെക്‌നിക്കില്‍ പ്രശ്‌നമുണ്ടായപ്പോള്‍ എസ്. എഫ്.ഐക്കാര്‍ അവനെ തല്ലി. പ്രശ്‌നമുണ്ടാക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം പഠിക്കാന്‍ പോയാല്‍ മതിയെന്നു തീര്‍ത്തു പറഞ്ഞു. അതോടെ പഠിപ്പും മുടങ്ങി.
അടുത്തിടെ സി.പി.എമ്മുകാര്‍ ഇവിടെ ഒരു ക്ലബ്ബ് കത്തിച്ചു. അതറിഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇതിന്റെ പേരില്‍ ഇവിടെ നിന്നുമിറങ്ങിയാല്‍ ഇനിയിങ്ങോട്ട് തിരിച്ച് വരേണ്ടെന്നു പറഞ്ഞു. അതുകൊണ്ട് അവന്‍ പോയില്ല. സംഭവത്തിന്റെ പേരില്‍ നടന്ന ഹര്‍ത്താലില്‍ കടയടപ്പിക്കാന്‍ അവനും പോയിരുന്നു. അന്നു സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായി തര്‍ക്കമുണ്ടായി. പാര്‍ട്ടി പ്രാദേശിക നേതൃത്വം ഭീഷണിമുഴക്കിയിരുന്നു. കൊല്ലുമെന്നു പറഞ്ഞാല്‍ അവരതു ചെയ്യും കൃഷ്ണന്‍ പറഞ്ഞു.
പെരിയയിലെ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സംഭവം നടന്നപ്പോള്‍ ശരത്തിനേയും കൃപേഷിനേയും ബൈക്കില്‍ നിന്നും ഇടിച്ചട്ടു എന്നു കരുതുന്ന ജീപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ജീപ്പ് കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ളതാണ്. കൂടാതെ പ്രതികളുടേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണും വിരലടയാളവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മൂന്ന് മൊബൈല്‍ ഫോണുകളാണ് സംഭവ സ്ഥലത്തു നിന്നും ലഭിച്ചത്. ഇതില്‍ ഒന്ന് പ്രതികളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തോടനുബന്ധിച്ച് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സിപിഎം അമുഭാവികളാണ് കസ്റ്റഡിയിലുള്ളത്. സിപിഐഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികള്‍ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടന്‍ പിടികൂടുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
f
https://www.facebook.com/Malayalivartha

























