കൃപേഷിന്റെ സ്വപ്നമായിരുന്നു രാജ്യത്തിനായുള്ള സേവനം... സി പി എം കൊന്നുകളഞ്ഞത് പട്ടാളക്കാരനാകാന്‍ കൊതിച്ച കൃപേഷ് എന്ന രാജ്യസ്‌നേഹിയെ

രാജ്യത്തിനായുള്ള സേവനം അത് കൃപേഷിന്റെ സ്വപ്നമായിരുന്നു. രാജ്യത്തിനുവേണ്ടി സേവനം നടത്തുകയെന്നതായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കിച്ചുവെന്ന കൃപേഷിന്റെ സ്വപ്നം. ഫിസിക്കല്‍ ടെസ്റ്റില്‍ ഒരു തവണ പരാജയപ്പെട്ടുവെങ്കിലും അടുത്ത ഊഴത്തിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് കൊലക്കത്തിക്ക് ഇരയായത്. പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം വല്ലാത്ത വിഷമത്തിലായിരുന്നു കൃപേഷെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്ടില്‍ കൃപേഷിന്റെ നേതൃത്വത്തില്‍ മെഴുകുതിരി തെളിച്ചിരുന്നു. സൈന്യത്തില്‍ ജോലി ലഭിച്ചില്ലെങ്കില്‍ ഗള്‍ഫില്‍ പോകാനായിരുന്നു കൃപേഷിന്റെ പദ്ധതി.
ഇതിനായി പലരെയും സമീപിച്ചെങ്കിലും ഒന്നും ശരിയായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാട്ടിലെ വാദ്യസംഘത്തില്‍ അംഗമായ കൃപേഷ് മികച്ച അത്‌ലറ്റും കൂടിയാണ്. സ്‌കൂള്‍ തലം മുതല്‍ പോളിടെക്‌നിക് വരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പെരിയ കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മഹാ പെരുങ്കളിയാട്ട മഹോത്സവത്തിനായി നാടൊരുങ്ങുന്നതിനിടയിലാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്.
അതിക്രൂരമായ രീതിയിലാണ് കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയത്. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. നെറ്റിയുടെ മുകളിലായാണ് വെട്ട്. 11 സെന്റിമീറ്റര്‍ നീളത്തിലും രണ്ടു സെന്റിമീറ്റര്‍ ആഴത്തിലും മുറിവുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴത്തിലുള്ള വെട്ടില്‍ തലയോട് തകര്‍ന്നു.
ശരത്തിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. അഞ്ച് വെട്ടുകളാണേറ്റത്. ഇരു കാലുകളിലും അസ്ഥിയും മാംസവും കൂടിക്കലര്‍ന്ന രീതിയിലായിരുന്നു. കൊടുവാള്‍ പോലെയുള്ള മൂര്‍ച്ചയുള്ള ആയുധമാണ് ഉപയോഗിച്ചതെന്നും മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍.
കൂരങ്കര പരിസരത്തുനിന്ന് മൂന്നു മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ ഓരോന്ന് ശരത്തിന്റേതും കൃപേഷിന്റേതുമാണ്. മൂന്നാമത്തേത് അക്രമിസംഘത്തിന്റെ പക്കല്‍നിന്ന് കളഞ്ഞുപോയതാണോയെന്ന് സംശയിക്കുന്നു. ഇതിലെ സിംകാര്‍ഡ് സൈബര്‍ സെല്ലിന് കൈമാറി. സ്ഥലത്തുനിന്ന് അക്രമികള്‍ ഉപയോഗിച്ചെന്നുകരുതുന്ന രണ്ടു ബൈക്കുകളും വെട്ടുകത്തിയുടെ പിടിയും കണ്ടെടുത്തു.
കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് കരുതുന്നത്. താന്നിത്തരകല്യോട്ട് റോഡ് ടാറിങ് അവസാനിക്കുന്ന ഭാഗത്താണ് കൊല നടന്നത്. ഈ റോഡിന് ഒരുഭാഗം ചെറിയ മലഞ്ചെരിവും മറുഭാഗം പരന്ന പ്രദേശവുമാണ്. മലഞ്ചെരിവുള്ള ഭാഗത്ത് കുറ്റിക്കാടുണ്ട്. ഇവിടെ മറഞ്ഞിരിക്കുകയായിരുന്നു കൊലപാതകസംഘമെന്ന് സംശയിക്കുന്നു. ശരത്തും കൃപേഷും ബൈക്കില്‍ കല്യോട്ട് ഭാഗത്തുനിന്ന് പുറപ്പെട്ടതായി കൃത്യമായ വിവരം ഈ സംഘത്തിന് കിട്ടിയിരുന്നെന്നാണ് സൂചന. ബൈക്കിലാണെങ്കില്‍ ഏതാനും മിനിറ്റുകള്‍ മതി കല്യോട്ടുനിന്ന് കൂരങ്കരയെത്താന്‍. ഇവര്‍ ഇവിടെ എത്തുന്നതിന് പത്തുമിനിറ്റ് മുമ്പ് ശരത്തിന്റെ ബന്ധുക്കളില്‍ ഏതാനുംപേര്‍ മുന്നാട് ജയപുരത്ത് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് കൂരങ്കരയിലെ വീടുകളില്‍ മടങ്ങിയെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പോയ മറ്റൊരുസംഘം പത്തുമിനിറ്റ് കഴിഞ്ഞ് എത്തുമ്പോഴേക്ക് ശരത്തും കൃപേഷും വെട്ടേറ്റ് വീണുകിടക്കുകയായിരുന്നു. ഈ പത്തുമിനിറ്റ് ഇടവേളയില്‍ കൃത്യം നടത്തി സംഘം മുങ്ങി.
"
https://www.facebook.com/Malayalivartha

























