തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച അജിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും വീണാ ജോര്‍ജ് എംഎല്‍എയുടെ പരിചയക്കാരനും; വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്.....

തിരുവല്ലയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി അജിന്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ പരിചയക്കാരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം. പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് അജിന്‍ എടുത്ത ചിത്രമെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാല്‍ പ്രളയകാലത്ത് വീണാ ജോര്‍ജ് ഒരു പൊതുപരിപാടിക്ക് എത്തിയപ്പോള്‍ എടുത്ത ചിത്രമാണിതെന്ന് അജിന്‍ പറഞ്ഞു. അജിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രമാണ് പ്രചരിപ്പിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
2018 സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം വീണാ ജോര്‍ജ് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായ ശേഷം എടുത്തതാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ് ഇടതുപക്ഷ എതിരാളികള്‍. ഇടതുപക്ഷ അനുയായിയാണ് അജിനെന്ന പ്രചരണവും തെറ്റാണ്. ഇയാളുടെ ഫെയ്‌സ്ബുക്കിലോ മറ്റ് സാമൂഹ്യ ഇടപെടലുകളിലോ രാഷ്ട്രീയപരമായി ഒന്നും കാണാനില്ല. സ്‌റ്റേഷനില്‍ പോലീസുകാരുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ താന്‍ ഒരു പാര്‍ട്ടിക്കാരനുമല്ലെന്ന് അജിന്‍ പറഞ്ഞു. അതേസമയം മൂന്നുവര്‍ഷമായി തുടരുന്ന പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്‍മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി അജിന്‍ റെജി മാത്യു പൊലീസിനോട് ആവര്‍ത്തിച്ചു.
പൊള്ളലിനുള്ള വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിനാണ് പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത്. വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പ്ലസ് ടുവിന് സഹപാഠിയായിരുന്ന പെണ്‍കുട്ടിയുമായി മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന്അജിന്‍ ആവര്‍ത്തിക്കുന്നു. തിരുവല്ലയില്‍ ഉപരിപഠനത്തിനായി ചേര്‍ന്ന പെണ്‍കുട്ടി അടുത്തിടെ ബന്ധത്തില്‍നിന്ന് പിന്‍മാറി. തുടര്‍ച്ചയായി ശ്രമിച്ചിട്ടും ബന്ധം തുടരാന്‍ പെണ്‍കുട്ടി കൂട്ടാക്കിയില്ലെന്ന് അജിന്‍ പൊലീസിന് മൊഴി നല്‍കി. ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പ്രതികരിച്ചില്ല. കൃത്യത്തിനുശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അത്തരമൊരു നീക്കം അജിന്റെ ഭാഗത്തുനിന്ന് സംഭവസ്ഥലത്തുവച്ച് ഉണ്ടാകാത്തതിനാല്‍ ഈ വാദം പൊലീസ് വിശ്വസിക്കുന്നില്ല.
അജിന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. നിലവില്‍ കൊലപാതകശ്രമത്തിനാണ് അജിനെതിരെ കേസെടുത്തിരിക്കുന്നത്.തന്നെ നിരസിച്ചതിനു പ്രതികാരം ചെയ്യുന്നതിനാണു കുമ്പനാട് സ്വദേശിയായ അജിന്‍ തിരുവല്ലയിലെത്തിയത്. മൂന്നു കുപ്പികളിലായി രണ്ടു ലീറ്ററോളം പെട്രോള്‍, ഒരു കുപ്പി ബിയര്‍, കയര്‍, കത്തി എന്നിവയും പ്രതി ബാഗില്‍ കരുതിയിരുന്നു. ക്ലാസിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ പഠിക്കുന്ന സ്ഥാപനത്തിന് തൊട്ടടുത്ത് തടഞ്ഞു നിര്‍ത്തി കത്തികൊണ്ട് വയറില്‍ കുത്തിയശേഷം ഒരു കുപ്പിയിലെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനുശേഷം രക്ഷപെടാന്‍ ശ്രമിക്കാതിരുന്ന പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ യാതൊരു പശ്്ചാത്താപവും അജിനില്ല. പോലീസ് സ്‌റ്റേഷനില്‍ യാതൊരു ഭാവഭേദവുമില്ലാതെയാണ് ഇയാള്‍ നില്‍ക്കുന്നത്. അതിനാല്‍ തന്നെ പെണ്‍കുട്ടിയോടുള്ള പക കാരണം കൊല്ലുക തന്നെയായിരുന്നു ഇയാളുടെ ശ്രമമെന്ന് പോലീസ് നിഗമനം.
https://www.facebook.com/Malayalivartha
























