നാടിനെ വലച്ച് ബ്രഹ്മപുരം പ്ലാന്റിൽ വീണ്ടും തീപിടിത്തം; മാലിന്യങ്ങളും കാടും കത്തിയമർന്ന് പ്രദേശമാകെ രൂക്ഷമായ പുക പടരുന്നു; തീയണയ്ക്കാനുള്ള ശ്രമത്തിൽ ഫയർഫോഴ്‌സ്

കൊച്ചി ബ്രഹ്മപുരം പ്ലാന്റിനു സമീപത്തായി വീണ്ടും തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് മാലിന്യങ്ങളും കാടും തിങ്ങി നിറഞ്ഞ ഭാഗത്ത് തീപിടിത്തമുണ്ടായത്. മാലിന്യങ്ങളും കാടും തിങ്ങി നിറഞ്ഞ സ്ഥലത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. അതേസമയം മുൻപ് ബ്രഹ്മപുരം പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തിന്റെ അത്രയും തീവ്രത ഇപ്പോഴുണ്ടായ തീപിടിത്തത്തിന് ഇല്ലെന്നാണ് പ്രാഥമികമായി പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പ്ലാന്റിന് സമീപത്തായി കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളിലും കാട് പിടിച്ച സ്ഥലത്തും ഉണ്ടായ തീപിടിത്തത്തിൽ സമീപത്തുള്ള മരങ്ങളും കത്തി നശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളിലാണ് കൂടുതലും തീപിടിത്തമുണ്ടായത്. അമിതമായുണ്ടായ ചൂട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തേയ്ക്ക് ഫയർഫോഴ്‌സ് വാഹങ്ങൾ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. തീ നിയന്ത്രണ വിധയമാക്കാനായി കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചുവെങ്കിലും സമീപത്തേക്ക് വലിയ തോതിൽ പുക ഉയർന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇത്തരത്തിൽ തീ പിടുത്തമുണ്ടാകുന്നത്. ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎൽഎ മുൻപ് ആവശ്യപ്പെട്ടിരുന്നു. തൊട്ട് മുന്നത്തെ കോർപറേഷൻ ഭരിച്ചിരുന്ന കാലത്ത് 12 കോടി രൂപ മുടക്കി ഒരു പ്ലാന്‍റ് നിർമിച്ചിരുന്നുവെങ്കിലും ആറു മാസത്തിനകം അത് നിശ്ചലമായിരുന്നുവെന്നും ഇന്ന് 11 മണിക്ക് കളക്ട്രേറ്റിൽ നടക്കുന്ന ജില്ലാ വികസന കമ്മിറ്റി യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കുമെന്നും എംഎൽഎ പറഞ്ഞിരുന്നു.
ഫെബ്രുവരിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ നിന്ന് 15 കിലോമീറ്റർ ദൂരപരിധി വരെ ഇന്നും വിഷപ്പുക എത്തിയിരുന്നു. കാറ്റിന്‍റെ ഗതി അനുസരിച്ച് ഇരുമ്പനം,തൃപ്പൂണിത്തുറ വൈറ്റില, മേഖലകൾ രാവിലെ പുകയിൽ മൂടുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു തീപിടുത്തം നിയന്ത്രിച്ചത്.
അതേസമയം മുൻപ് ബ്രഹ്മപുരം പ്ളാന്റില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ അട്ടിമറി സംശയിക്കുന്നതായി മേയർ സൗമിനി ജെയിൻ ആരോപിച്ചിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും, പൊലീസിനും കോർപ്പറേഷൻ പരാതി നൽകുമെന്നും അറിയിച്ചിരുന്നു.
മുൻപ് തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുർഗന്ധവും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം സമയമെടുത്തു തീ ഒരുവിധം നിയന്ത്രണത്തിലാക്കാൻ.
അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടർന്നതിൽ ദുരൂഹതയുണ്ടെന്ന് അഗ്നിശമന സേനയും അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























