അമ്മയുടെ കാമുകന്റെ മര്‍ദ്ദനമേറ്റ കുട്ടിയുടെ തലച്ചോറിലെ രക്തയോട്ടം നിലച്ചെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; ആശുപത്രിലെത്തിച്ചപ്പോൾ കൃഷ്ണമണികള്‍ വികസിച്ചിരുന്നുവെന്നും, ശ്വാസമെടുക്കാനോ കൈകാലുകള്‍ അനക്കാനോ കഴിയുന്ന അവസ്ഥയിലല്ലായിരുന്നവെന്നും ഡോക്ടർ... അടുത്ത 48 മണിക്കൂർ നിർണായകം

തൊടുപുഴയില്‍ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചത് ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിന്റെ പേരിലെന്ന് പൊലീസ്. പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടിയെ ചവിട്ടിവീഴ്‌ത്തിയ ശേഷം കുട്ടിയെ എടുത്തെറിഞ്ഞു. ഷെല്‍ഫില്‍ തലയിടിച്ച് വീണ കുട്ടിയെ വീണ്ടും എടുത്തെറിഞ്ഞെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണിനെ ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള അരുണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. അതേസമയം, കുട്ടിയുടെ അമ്മയ്‌ക്കും ക്രൂരമര്‍ദ്ദനം ഏറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീണ്ടും മര്‍ദ്ദിക്കുമോ എന്ന ഭയത്താലാണ് ഇവര്‍ സംഭവം പുറത്തുപറയാത്തതെന്നും പൊലീസ് വിശദീകരിക്കുന്നു.
അതേസമയം,കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തടരുന്നു. ഇന്നലെ കുട്ടിയുടെ തലയോട്ടി തുറന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ അതി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിലാണ്. 48 മണിക്കൂറിനു ശേഷമേ കുട്ടിയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും മരുന്നുകളോട് കുട്ടി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് കുട്ടിയെ തലയോട്ടി പൊട്ടിയ നിലയില്‍ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതരോട് കട്ടിലില്‍ നിന്നു വീണ് പരിക്കേറ്റുവെന്നാണ് അറിയിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ ശരീരത്തിലാകമാനം മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂര മര്‍ദ്ദനത്തിനിരയായെന്ന വിവരം ലഭിച്ചത്. നാലു വയസുകാരനായ ഇളയ കുട്ടിയോട് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ചോദിച്ചപ്പോഴാണ് ജ്യേഷ്ഠന് ക്രൂര മര്‍ദ്ദനമേറ്റ വിവരം പുറത്തു വന്നത്. കുട്ടികളുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മ തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പമാണ് വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി പ്രതികരണാവസ്ഥയില്‍ ആയിരുന്നില്ല എന്ന് ഡോക്ടര്‍ പ്രതികരിച്ചു. കൃഷ്ണമണികള്‍ വികസിച്ചിരുന്നു. ശ്വാസമെടുക്കാനോ കൈകാലുകള്‍ അനക്കാനോ ശ്രമിക്കുന്നുമില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണ്ണമായും നിലച്ചെന്നും ഡോക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























