അമ്പരന്ന് സി.പി.എം... തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം സജീവമാക്കി പി.എസ്.സി.; ഒരാവശ്യവുമില്ലാതെ ഡോക്ടര്‍മാരുടെ പരീക്ഷയില്‍ ശബരിമല വലിച്ചിഴച്ചു; സിപിഎം പോലും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത സമയത്ത് ശബരിമല വീണ്ടും

ശബരിമല വിഷയം വീണ്ടും സജീവമാകുകയാണ്. സിപിഎം പോലും ചര്‍ച്ചയാക്കാന്‍ മടിച്ചിരുന്ന കാലത്ത് വിഷയം സജീവമാക്കുന്നത് പി.എസ്.സി.യാണ്. സുപ്രീംകോടതിയുടെ യുവതീപ്രവേശവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ആദ്യം കയറിയ യുവതികളാരൊക്കെ? പി.എസ്.സി.യുടെ ചോദ്യപ്പേപ്പറിലെ ചോദ്യം കണ്ട് ഞെട്ടിയത് ഡോക്ടര്‍മാരാണ്. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സൈക്യാട്രി) നിയമനത്തിനുള്ള ഓണ്‍ലൈന്‍ പരീക്ഷയിലേതാണ് ഈ ചോദ്യം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ നടന്നത്. ഡോക്ടര്‍മാരോട് പുലബന്ധം പോലുമില്ലാത്ത ഈ ചോദ്യം ഭക്തരെ അപമാനിക്കാനെന്നാണ് പ്രചരണം നടക്കുന്നത്.
എ കോഡില്‍ ഒമ്പതാമത്തെ ചോദ്യമായാണ് ഇത് വന്നത്. '2018 സെപ്റ്റംബര്‍ 28ലെ സുപ്രീംകോടതി വിധിയനുസരിച്ച് ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ആദ്യം പ്രവേശിച്ച 1050 വയസ്സിനിടയിലുള്ള വനിതകള്‍ ആര്?'
ശരിയേതെന്ന് തിരഞ്ഞെടുക്കാന്‍ നാല് ഉത്തരങ്ങളും നല്‍കിയിരുന്നു. (എ) ബിന്ദു തങ്കം കല്യാണി, സി.എസ്. ലിബി (ബി) ബിന്ദു അമ്മിണി, കനകദുര്‍ഗ (സി) ശശികല, ശോഭ (ഡി) സൂര്യ ദേവാര്‍ച്ചന, പാര്‍വതി എന്നിവ.
പ്രാഥമിക ഉത്തരസൂചികയില്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ആണ് ശരിയുത്തരമായി പി.എസ്.സി. നല്‍കിയത്.
ഇതോടെ വിഷയം കലങ്ങി മറിയുകയാണ്. സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തു കഴിഞ്ഞു. ഈ അവസ്ഥയില്‍ ഭയപ്പെടുന്നത് സിപിഎമ്മാണ്. കാരണം ശബരിമലയെപ്പറ്റി എന്ത് വിവാദം വന്നാലും അത് ബിജെപിയ്ക്ക് വോട്ടായി മാറും. ഇപ്പോഴത്തെ കണക്കനുസരിച്ച് 4 സീറ്റുവരെ ബിജെപി നേടുമെന്നാണ് കരുതുന്നത്. അതിന് ആക്കം കൂട്ടുന്നതാണ് പി.എസ്.സി.യുടെ ചോദ്യം.
അതേസമയം ശബരിമല വിഷയം പത്തനംതിട്ട മണ്ഡലത്തില്‍ പ്രചാരണ വിഷയമായി മുറുകിയതോടെ സ്ഥാനാര്‍ത്ഥികളുടെ സ്വീകരണ പരിപാടികളില്‍ പ്രകടമായ മാറ്റം. ആദ്യമൊക്കെ സ്ഥാനാര്‍ത്ഥികളെ ആവേശത്തോടെ സ്വീകരിക്കാനെത്തിയ പുരുഷന്മാരെ പിന്നോട്ടു വലിച്ച്, സ്ത്രീകളെ മുന്‍നിരയിലെത്തിക്കാന്‍ മത്സരിക്കുകയാണ് മുന്നണികള്‍.
ത്രികോണമത്സരത്തിന്റെ വീറു നിറയുന്ന മണ്ഡലത്തില്‍ വനിതകളെ ആദ്യം രംഗത്തിറക്കിയത് എന്‍.ഡി.എയാണ്. പിന്നാലെ എല്‍.ഡി.എഫും യു.ഡി.എഫും ഇതേ തന്ത്രം പയറ്റി. ശബരിമല സമരത്തിന്റെ ഭാഗമായി നാമജപങ്ങളില്‍ പങ്കെടുത്ത അമ്മമാരടങ്ങുന്ന സ്ത്രീകളാണ് സുരേന്ദ്രനെ സ്വീകരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. ശരണം വിളിച്ചും പൂമാല ചാര്‍ത്തിയും പ്രായമായ അമ്മമാര്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചും സുരേന്ദ്രനെ വരവേല്‍ക്കുന്നു. യുവാക്കള്‍ മുദ്രാവാക്യം വിളിച്ച് സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമര്‍പ്പിക്കുന്നു. പഞ്ചായത്തുകളിലെ മഹിളാ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്കായി വീടുകള്‍ കയറിയിറങ്ങുന്നതും നാമജപത്തില്‍ പങ്കെടുത്ത സ്ത്രീകളുടെ നേതൃത്വത്തില്‍ത്തന്നെ.
ശബരിമലയിലെ വിശ്വാസ സംരക്ഷണ സമരത്തില്‍ സുരേന്ദ്രനെതിരെ 242 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നു ചൂണ്ടിക്കാട്ടി സി.പി.എമ്മിന് എതിരെ എന്‍.ഡി.എ പുതിയ പ്രചരണം ആരംഭിച്ചിട്ടുണ്ട്. സി.പി.എം, കോണ്‍ഗ്രസ് പക്ഷത്തുളള വിശ്വാസികളെക്കൊണ്ടു കൂടി സുരേന്ദ്രന് വോട്ടു ചെയ്യിക്കാമെന്നാണ് എന്‍.ഡി.എയുടെ മനക്കണക്ക്.
അതേസമയം, എന്‍.ഡി.എയുടെ തന്ത്രങ്ങളെ മറികടക്കാന്‍ എല്‍.ഡി.എഫും സ്ത്രീകളെ കൂടുതലായി രംഗത്തിറിക്കി. സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ സ്വീകരിക്കാനെത്തുന്നവരുടെ മുന്‍നിരയില്‍ യുവതികളും കുട്ടികളുമാണ് കൂടുതലും. കുടുംബസംഗമങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചു. സ്‌ക്വാഡ് വര്‍ക്കിനും നേതൃത്വം സ്ത്രീകള്‍ക്ക്.
കന്നിവോട്ടര്‍മാരായ വിദ്യാര്‍ത്ഥിനികളെ കേന്ദ്രീകരിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പ്രചാരണം. മണ്ഡലത്തിലെ മിക്ക കോളേജുകളും അദ്ദേഹം സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി വോട്ടഭ്യര്‍ത്ഥിച്ചാണ് മടക്കം. സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പരിപാടികളിലും വനിതകളുടെ പങ്കാളിത്തം കൂട്ടി.
https://www.facebook.com/Malayalivartha

























