ദേവസ്വംബോര്‍ഡിന് കൂച്ചുവിലങ്ങ്... ശബരിമലയെ അടിമുടി മാറ്റി പരിഷ്‌കാരത്തിനൊരുങ്ങി സര്‍ക്കാര്‍; വരവും ചെലവും കൈകാര്യം ചെയ്യാന്‍ ശബരിമല അതോറിട്ടി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിനെ മൂലയ്ക്കിരുത്തും

തെരഞ്ഞെടുപ്പില്‍ വീണ്ടും ശബരിമല വിഷയം സജീവമാകുകയാണ്. ദേവസ്വം നിയമം അടിമുടി പരിഷ്‌കരിച്ച് ശബരിമല ക്ഷേത്ര അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ധാരണയായി. അതോറിട്ടി രൂപീകരണത്തിനുള്ള പ്രാഥമികനടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ചചെയ്തു.
ശബരിമല ക്ഷേത്രവും വികസനപ്രവര്‍ത്തനങ്ങളും ബന്ധപ്പെടുത്തി വിപുലമായ അധികാരങ്ങളോടെയാണ് അതോറിട്ടി രൂപീകരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്കു സമര്‍പ്പിക്കും. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാകും അതോറിട്ടി ചെയര്‍മാന്‍. വനിതയടക്കം ആറംഗങ്ങളുണ്ടാകും.
എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരുമെങ്കിലും ശബരിമല അതോറിട്ടിക്കു മേല്‍ നിയന്ത്രണാധികാരങ്ങള്‍ ഉണ്ടാകില്ല. ശബരിമല വികസനത്തിനു സര്‍ക്കാര്‍ മാറ്റിവച്ച 800 കോടി രൂപ അതോറിട്ടിക്കായി വകയിരുത്തും.
ശബരിമല ക്ഷേത്രവരുമാനം കൈകാര്യം ചെയ്യുന്നതും ചെലവുകള്‍ വഹിക്കുന്നതും അതോറിട്ടിയാകും. ഭക്തര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇതിലൂടെ കഴിയും. ദേവസ്വം ബോര്‍ഡില്‍നിന്ന് ഒരുവിഭാഗം ജീവനക്കാരെ അതോറിട്ടിയിലേക്കു മാറ്റും. ഇവരുടെ സേവനവേതനവ്യവസ്ഥകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടേതിനു തുല്യമായിരിക്കും.
യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും സര്‍ക്കാരുമായുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയാണു ശബരിമല അതോറിട്ടി രൂപീകരണത്തിലേക്കു നയിച്ചത്.
അതിനിടെ ശബരിമല വിഷയം ആസ്പദമാക്കി വന്ന പിഎസ്.സി. ചോദ്യവും വിവാദമായിരിക്കുകയാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആരാണെന്ന പി.എസ്.സി ചോദ്യമാണ് പ്രതിഷേധമുയരുന്നത്. കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ആ സാഹചര്യത്തിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്.
എന്നാല്‍ ബുധനാഴ്ച നടന്ന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ശബരിമലയെ കുറിച്ചുള്ള ചോദ്യം വന്നത്. ഇതേതുടര്‍ന്ന് വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് ആരോപിച്ച് പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തിര യോഗം ചേര്‍ന്ന് വിമര്‍ശിച്ചു.
സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദര്‍ശനം എന്ന ചോദ്യത്തിന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, ബിന്ദു അമ്മിണി കനക ദുര്‍ഗ, ശശികല ശോഭ, സൂര്യ ദേവാര്‍ച്ചന പാര്‍വതി. എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍. ശരിയുത്തരം ബിന്ദുവും കനക ദുര്‍ഗയുമാണെന്ന് പി.എസ്.സിയുടെ വെബ്‌സൈറ്റിലുള്ള ഉത്തര സൂചികയില്‍ നല്‍കിയിട്ടുണ്ട്. ഇതിനെതിരെയാണ് പന്തളം രാജകുടുംബം രംഗത്തെത്തിയത്.
എന്നാല്‍ വിവിധ മേഖലയിലെ വിദഗ്ദര്‍മാര്‍ ഉള്‍പ്പെടുന്ന സെറ്റര്‍മാരാണ് ചോദ്യങ്ങള്‍ തയാറാക്കുന്നതെന്നാണ് പി.എസ്.സിയുടെ വിശദീകരണം. ഇതിനെകുറിച്ച് പരാതികളൊന്നും ലഭിച്ചില്ലെന്നും പി.എസ്.സി പറയുന്നു.
https://www.facebook.com/Malayalivartha
























