ഒരു തവണ പോലും അവന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല; പത്ത് ദിവസത്തോളം അവൻ അബോധാവസ്ഥയിലായിരുന്നു... ഇന്ന് രാവിലെ 11.30 ഓടെ ഹൃദയമിടിപ്പ് നിലച്ചു:- ഏഴുവയസുകാരനെ പരിചരിച്ച ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ...

ഉടുമ്ബന്നൂരില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴൂ വയസ്സുകാരന്‍ മരണമടഞ്ഞതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇതുവരെ വധശ്രമത്തിനും കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തിയതോടെ പോക്‌സോ വകുപ്പും മറ്റുമാണ് ചുമത്തിയിരുന്നത്. ഐപിസി 302 പ്രകാരമുള്ള കുറ്റം ചുമത്തി പുതിയ എഫ്.ഐ.ആര്‍ പോലീസ് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
നിരവധി കേസുകളില്‍ പ്രതിയായ അരുണിനെതിരെ തിരുവനന്തപുരത്ത് രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി നാലു കേസുകള്‍ നിലവിലുണ്ട്. കുട്ടി ആക്രമണത്തിന് ഇരയായ 28ന് തന്നെ അരുണിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേരളത്തിന്റെ എല്ലാ പ്രാർഥനകളും വിഫലമാക്കിയാണ് ഏഴുവയസുകാരൻ മരണമടഞ്ഞത്. സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ തലയോട്ടിക്ക് ഏറ്റ ഗുരുതര പരുക്കാണ് കുട്ടിയുടെ ജീവനെടുത്തത്.
‘ഒരു തവണ പോലും അവന്റെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. തലയോട്ടി പിളർന്നുണ്ടായ പരുക്ക് തലച്ചോറിന്റെ പ്രവർത്തനത്തെ പൂർണമായും ബാധിച്ചു. ഇൗ ദിവസങ്ങൾക്കിടിയിലെല്ലാം അവൻ അബോധാവസ്ഥയിലായിരുന്നു. എന്നാൽ മറ്റ് അവയവങ്ങളെല്ലാം പ്രവർത്തിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ 11.30 ഒാടെ ഹൃദയമിടിപ്പ് നിലച്ചു.
ഇത്രനാളും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഇന്ന് രാവിലെ മുതൽ മരുന്നുകളോടും അവന്റെ ശരീരം പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് മരണം സംഭവിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരുക്കാണ് കുട്ടിയുടെ ജീവൻ എടുത്തത്.’ ദിവസങ്ങളോളം കുട്ടിയെ പരിചരിച്ച ഡോക്ടറുടെ വാക്കുകളാണിത്. അത്രത്തോളം ക്രൂരമായ പീഡനങ്ങളാണ് കുട്ടി അനുഭവിച്ചിരുന്നതെന്ന് അവന്റെ അവസാനനിമിഷത്തെ ആരോഗ്യനിലയിൽ നിന്നും വ്യക്തമാവുന്നു.
https://www.facebook.com/Malayalivartha
























