തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം, വട്ടിയൂർകാവ്, നേമം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ബി ജെ പി ലീഡ് ചെയ്യുമെന്ന് സി പി എം കേന്ദ്രങ്ങളിൽ ആശങ്ക

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം, വട്ടിയൂർകാവ്, നേമം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ബി ജെ പി ലീഡ് ചെയ്യുമെന്ന് സി പി എം കേന്ദ്രങ്ങളിൽ ആശങ്ക. ഇതിന്റെ പ്രത്യുപകാരം കൊല്ലം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന് ലഭിക്കുമെന്നും സി പി എം കരുതുന്നു. തീര പ്രദേശങ്ങളിൽ ശശി തരൂരിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ ഇത്തവണ കുമ്മനത്തിന് മറിയുമെന്നും സി പി എം കരുതുന്നു. ലത്തീൻ സഭയും ബിജെപി ദേശീയ നേത്യത്വവും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ട്.
ലോകസഭ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപിക്കുള്ള വോട്ട് സ്വന്തം സ്ഥാനാർഥികൾക്ക് കിട്ടുമെന്ന് ഉറപ്പ് വരുത്താൻ നരേന്ദ്രമോദിക്ക് കഴിയുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത് ഈ സാഹചര്യത്തിലാണ് .
മോദി കഴിഞ്ഞദിവസം കോഴിക്കോട് വന്ന് പലവിധ കരാറുകളാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേരത്തെ പരസ്യമായിട്ടായിരുന്നു കരാറുകൾ. ഇപ്പോൾ അത് രഹസ്യമായി നടക്കുന്നു. ബിജെപി നേതാവായിരുന്ന കെ ജി മാരാർ തന്നെ കോലീബി സഖ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് ആ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഇപ്പോൾ രഹസ്യമായി മതി എന്നാണ് തീരുമാനം. ബുദ്ധമുട്ട് വന്നാൽ സഹായിക്കാമെന്നാണ് ചിലരുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയെന്നും പിണറായി പറഞ്ഞു.
മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കൊട്ടാരക്കര മണ്ഡലത്തിലെ ഓടാനവട്ടത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഈ സ്ഥാനാർഥി ബിജെപിയിൽ പോകില്ലെന്ന്’ കേരളത്തിൽ മൽസരിക്കുന്ന ഒരു കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി പരസ്യം നൽകിയിരിക്കുകയാണ്. ഇത്തരമൊരു ഗതികേടിലാണ് കോൺഗ്രസ്. കേരളത്തിലെ കോൺഗ്രസിൽ നിന്ന് ഒട്ടേറെ പേർ ബിജെപിയിൽ പോകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് ജയിച്ചാൽ ബിജെപിയോടൊപ്പം പോകില്ലെന്ന് പറയാനാവില്ല. നമ്മുടെ വോട്ട് പാഴാവാൻ പാടില്ല. ഒരു കോൺഗ്രസുകാരനെ പറ്റിയും ഉറപ്പ് പറയാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്നത്തെ ബിജെപി നേതൃനിരയിൽ ഉള്ളവരെല്ലാം കോൺഗ്രസുകാരാണ്. കുപ്പായം മാറുന്ന ലാഘവത്തോടെയാണ് കോൺഗ്രസുകാർ ബിജെപിയിൽ പോവുന്നത്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പിസിസി പ്രസിഡണ്ടുമാരായിരുന്നവരാണ് ബിജെപിയിൽ പോയിരിക്കുന്നത്.
മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്ക് എതിരായി വിശാല സഖ്യം ഉണ്ടാക്കാൻ കഴിയാതിരുന്നത് കോൺഗ്രസ് നിലപാട് മൂലമാണ്. യുപിയിൽ എസ്പി ബിഎസ്പി സഖ്യം കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച രണ്ട് സീറ്റിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന് പറഞ്ഞു. അത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസ് നിലപാട് ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ലഭിക്കാൻ സഹായകമാവുന്നതാണ്. ദൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ സഖ്യമാവാമെന്ന് ആംആദ്മി പാർടി പറഞ്ഞു. ദൽഹിയിൽ അവരാണ് ശക്തിയുള്ള പാർട്ടി. ദൽഹിയിൽ ആവാം മറ്റിടങ്ങളിൽ പറ്റില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. ബീഹാറിലെ വിപുലമായ സഖ്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് നിലപാടാണ്.
രാഹുൽഗാന്ധി കേരളത്തിൽ വന്ന് മൽസരിക്കുന്നത് ബിജെപിയെ നേരിടാനല്ലെന്നും പിണറായി ആരോപിച്ചു. ബിജെപിക്ക് സ്ഥാനാർഥിപോലും ഇല്ലാത്തിടത്താണ് മൽസരിക്കുന്നത്. കോൺഗ്രസിെൻറ നിലപാടിലെ പാളിച്ചയാണ് ഇതെല്ലാം.
പത്തനംതിട്ടയിൽ പക്ഷേ കോൺഗ്രസ് വോട്ടുകൾ സുരേന്ദ്രന് മറിയുമെന്ന് ബിജെപി കരുതുന്നില്ല. ആന്റോ ആന്റണി സ്ഥാനാർത്ഥിയായതു കൊണ്ടാണ് ഇത്. എന്നാൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന്റെ വോട്ട് ബി ജെ പിക്ക് കൃത്യമായി മറിയുമെന്ന് സി പി എം കരുതുന്നു.
https://www.facebook.com/Malayalivartha























