ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ്, ഒടുവിൽ ട്രോളിത്തുടങ്ങിയതോടെ പണി പാളി; ഒരു പണിയുമെടുക്കാതെ തന്റെ പിന്നാലെ കൂടി ട്രോളുന്നവരോട് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പറയാനുള്ളത്

സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ട്രോളുകള്‍ക്ക് വിധേയനാകുന്ന രാഷ്ട്രീയ നേതാക്കന്മാരില്‍ ഒരാളാണ് കേന്ദ്രമന്ത്രിയും എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. മറയില്ലാതെ എല്ലാം സ്വന്തം ശൈലിയില്‍ നാട്യമില്ലാതെ തുറന്നടിക്കുന്ന സൗമ്യശീലനായ ഈ മുന്‍ ഐ.എ.എസുകാരനെ സമൂഹ മാധ്യമത്തിലടക്കം ലൈവായി നിര്‍ത്തുന്നതില്‍ ട്രോളര്‍മാര്‍ കുറച്ചൊന്നുമല്ല പങ്ക് വഹിച്ചിരിക്കുന്നത്. ഇതേ ട്രോളുകളെ തെരഞ്ഞെടുപ്പിന്റെ പ്രചരണായുധമാക്കാനായി ട്രോള്‍ മീ ചലഞ്ചുമായി സ്ഥാനാര്‍ത്ഥി രംഗത്തെത്തിയെങ്കിലും ട്രോളന്മാർ ട്രോളിത്തുടങ്ങിയതോടെ പൊട്ടിത്തെറിച്ചിരിക്കുകയാണ് കണ്ണന്താനം.
ഒരു പണിയുമെടുക്കാതെ തന്റെ പിന്നാലെ കൂടി ട്രോളുന്നവരോട് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പറയാനുള്ളത് താനാരാണെന്നും എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നും ഓര്‍ക്കണം എന്നായിരുന്നു. ഒരു ഗ്രാമത്തില്‍ ജനിച്ച് മണ്ണെണ്ണ വിളക്കിന് മുന്‍പിലിരുന്ന് പഠിച്ചാണ് താന്‍ ഐ.എ.എസ് നേടിയത് . തനിക്ക് ഇത് സാധിച്ചുവെങ്കില്‍ ആര്‍ക്കും ഇത് നേടാനാവും എന്നും അദ്ദേഹം പറയുന്നു.
ലോകത്തിലെ നൂറ് നേതാക്കളില്‍ ഒരാളായി തന്നെ തിരഞ്ഞെടുത്തത് ഇപ്പോള്‍ വിവാദമാക്കുന്നവരെയും കണ്ണന്താനം വിമര്‍ശിക്കുന്നുണ്ട്. തനിക്ക് കിട്ടിയ ഈ നേട്ടം മറ്റൊരു രാജ്യത്തായിരുന്നുവെങ്കില്‍ രാഷ്ട്രീയം മറന്ന് അവര്‍ കൊണ്ടാടുമായിരുന്നു.
ട്രോളന്‍മാരോട് തനിക്ക് ദേഷ്യമില്ലെന്നും അവര്‍ തന്നെ വേട്ടയാടുന്നതായി കരുതുന്നില്ലെന്നും കാരണം ഇത് വരെ ഇത്തരം ട്രോളുകള്‍ കണ്ടിട്ടില്ലെന്നും, എന്തെങ്കിലും പണിയെടുക്കാതെ ട്രോളുകളുണ്ടാക്കി നടക്കുന്നതാണോ ജീവിതം എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലിരുന്ന് ട്രോളുന്ന കഴുകന്‍മാര്‍ക്ക് ഡല്‍ഹി കമ്മീഷണറായിരിക്കുമ്ബോള്‍ അവിടത്തെ മാഫിയയുടെ 14310 കൊട്ടാരങ്ങള്‍ ഇടിച്ചു നിരത്താന്‍ നടപടിയെടുത്തത് അറിയാമോ എന്നും, ഡല്‍ഹിയില്‍ ഞാന്‍ തോക്കും കൊണ്ടാണ് നടന്നിരുന്നത്, ട്രോളന്‍മാര്‍ക്ക് ഇങ്ങനെ എന്തിനെങ്കിലും ഒരു രോമമെങ്കിലും പോയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
എറണാകുളത്ത് തീര്‍ച്ചയായും ജയിക്കും കാരണം ഇവിടത്തെ വോട്ടര്‍മാരെല്ലാം സ്മാര്‍ട്ടാണെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കൊച്ചിയെ ടൂറിസ്റ്റ് ഹബ്ബ് ആക്കി മാറ്റിയത് നേട്ടമാവുമെന്നും കണ്ണന്താനം ഉറപ്പിക്കുന്നു.
https://www.facebook.com/Malayalivartha























