അയ്യപ്പന്റെ മറിമായം... തെരഞ്ഞെടുപ്പ് അടുത്തതോടെ 144 പ്രഖ്യാപിക്കേണ്ട; വന്‍ പോലീസ് പടയെ അണി നിരത്തേണ്ട; ഒരു ഭക്തരേയും തടയേണ്ട; ഒരു യുവതിയേയും സംരക്ഷണം നല്‍കി ശബരിമലയില്‍ കയറ്റേണ്ട

മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കില്ല എന്ന പ്രചാരണവുമായി ശബരിമല കര്‍മ്മ സമിതി പ്രചാരണം കൊഴുപ്പിക്കുമ്പോഴും നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ഇപ്പോള്‍ ഒരു യുവതിയേയും കയറ്റാന്‍ സര്‍ക്കാരിന് താത്പര്യമില്ല. ഇനിയാരെങ്കിലും ശബരിമലയിലേക്ക് കയറാനാണെന്ന് പറഞ്ഞ് വന്നാലും ഭക്തരാരും തടയേണ്ട. അതെല്ലാം പോലീസ് നോക്കിക്കോളും. അതായത് തെരഞ്ഞെടുപ്പ് കഴിയുന്നവരെ ഒരു യുവതിയേയും കയറ്റരുതെന്നാണ് സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നിര്‍ദേശം. ശബരിമല പ്രചരണായുധമാക്കേണ്ടയെന്നാണ് സിപിഎം തീരുമാനിച്ചത്. എന്നാല്‍ പ്രധാനമന്ത്രി ശബരിമല കത്തിച്ചതോടെ ശക്തമായ പ്രതിരോധവുമായി മുഖ്യമന്ത്രിയ്ക്കും കോടിയേരിക്കും രംഗത്തെത്തേണ്ടി വന്നു. അതോടെ ചാനല്‍ ചര്‍ച്ചകളും ശബരിമലയിലായി. മണ്ഡലകാലം ഭക്തരില്‍ വീണ്ടും ഓര്‍മ്മിക്കാന്‍ ഇത് ധാരാളമാണെന്നാണ് ബിജെപിയും കണക്കു കൂട്ടുന്നത്.
വിഷു ദര്‍ശനത്തിനായി ഈ തെരഞ്ഞെടുപ്പ് വേളയില്‍ ശബരിമല തുറന്നിരിക്കുകയാണ്. നവോത്ഥാനം ശബരിമലയിലേക്കെന്ന് പറഞ്ഞ് ആര്‍ക്കും ശബരിമലയില്‍ കയറേണ്ട. എല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞോട്ടെ എന്നാണ് അവരെ ആശ്വസിപ്പിക്കുന്നത്. അതോടെ സമാധാനപൂര്‍ണമായ വിഷു പുലരിയാണ് സന്നിധാനത്ത് ഒരുങ്ങിയിരിക്കുന്നത്.
ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് നിരവധി പേരാണ് എത്തിയത്. രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കി. തുടര്‍ന്ന് പൂജകള്‍ ആരംഭിച്ചു.
വലിയ തിരക്കാണ് വിഷുക്കണി കാണാന്‍ അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി പേര്‍ നേരത്തേ വന്ന് തമ്ബടിച്ചിരുന്നു. തിരക്ക് വര്‍ദ്ധിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. പമ്ബയിലും സന്നിധാനത്തും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
മണ്ഡലകാലകത്തെ അപേക്ഷിച്ച് സന്നിധാനത്ത് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടില്ല. കെഎസ്ആര്‍ടിസിയും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലില്‍നിന്നുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
വിഷുക്കണി കാണാന്‍ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയ്ക്ക് പുറമേ ഗുരുവായൂര്‍, പത്മനാഭസ്വാമി ക്ഷേത്രം, കോഴിക്കോട് തളി ക്ഷേത്രം, ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.
ഗുരുവായൂരില്‍ പുലര്‍ച്ചെ 2.34 മുതല്‍ 3.34 വരെയായിരുന്നു ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിനുള്ള അവസരം. പുലര്‍ച്ചെ മേല്‍ശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. പിന്നീട് ഭക്തരും കണി ദര്‍ശനം നടത്തി. ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തിലാണ് വിഷുക്കണി ഒരുക്കിയത്. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂര്‍ മോഹനന്റെ നേതൃത്വത്തില്‍ മേളം അകമ്പടിയായുണ്ടാകും. രാത്രി വിളക്കെഴുന്നെള്ളിപ്പിന് പ്രധാന വാദ്യം ഇടയ്ക്കയാണ്. സന്ധ്യക്ക് കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പക, നാദസ്വരം, കേളി എന്നിവയും ഉണ്ടാകും.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ് 3.15 മുതല്‍ 4 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം.
നിലവിളക്ക്, ഓട്ടുരുളിയില്‍ ഉണക്കലരി, നെല്ല്, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍ക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം, വെറ്റില, അടക്ക, നാണയം, കുങ്കുമം, കദളിപ്പഴം എന്നിവയാണ് കണിവസ്തുക്കള്‍.
കടുത്ത വേനല്‍ച്ചൂടിലും കണിക്കൊന്നകള്‍ പൂത്തുലയുന്ന വിഷുക്കാലം മലയാളിക്ക് കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ്.
കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിറഞ്ഞു കത്തുന്ന നിലവിളക്കും ഐശ്വര്യത്തിന്റെ കാഴ്ചയായ കൊന്നപ്പൂക്കളും, കോടി മുണ്ടും, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും സമ്പന്നമായൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളായ കണിവെളളരിയും, ചക്കയും, മാങ്ങയും, കദളിപ്പഴവും മറ്റ് ഫലങ്ങളും സമ്പല്‍സമൃദ്ധമായ പ്രകൃതിയുടെ പ്രതിരൂപമാണ്.
"
https://www.facebook.com/Malayalivartha

























