തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ച് സുരേഷ് ഗോപി ; എത്തിയത് കാരണവരുടെ അനുഗ്രഹം വാങ്ങാൻ

എന്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി തൃശൂര്‍ ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. തുടർന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണുകയും അനുഗ്രഹം വാങ്ങുകയുമെന്നുള്ളത് എന്റെ കടമയാണ് . അതിന്റെ ഭാഗമായിട്ടാണ് വന്നത് - സുരേഷ് ഗോപി പ്രതികരിച്ചു. എന്നാല്‍ കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടില്ല.
2015ല്‍ സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥനാത്തെത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. അനുമതിയില്ലാതെ വന്നതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നായിരുന്നു എന്‍.എസ്.എസ് അന്ന് നല്‍കിയ വിശദീകരണം.
അതിന് ശേഷം ഇപ്പോഴാണ് സുരേഷ് ഗോപി എന്‍.എസ്.എസ്.ആസ്ഥാനം വീണ്ടും സന്ദര്‍ശിക്കുന്നത്. തെരെഞ്ഞെടുപ്പിൽ എന്‍.എസ്.എസിന്റെ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന. കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി.തോമസിന്റെ പ്രചാരണത്തിനായി ഇന്ന് പുതുപ്പള്ളിയില്‍ സുരേഷ് ഗോപി റോഡ് നടത്തുന്നുണ്ട്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് ആചാരലംഘനത്തിനെതിരെയുള്ള നിലപാടാണ് എടുത്തിരുന്നതെങ്കിലും എന്‍എസ്എസ് പിന്തുണച്ചത് സംഘപരിവാര്‍ സംഘടനകളെയാണ്. യോഗങ്ങളിലും പ്രതിഷേധ സംഗമങ്ങളിലും നാമജപയജ്ഞങ്ങളിലും ഒന്നിച്ച് പങ്കാളികളായിരുന്നവര്‍ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരു നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടെന്ന സൂചനകളായിരുന്നു ബിജെപി നേതാക്കളടക്കം പങ്കുവച്ചിരുന്നതും.
ഇക്കാലമത്രയും ലഭിക്കാതിരുന്ന എന്‍എസ്എസ് പിന്തുണ ലഭിക്കും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ഇത്തവണ കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നതും. എന്നാല്‍ അതിനിടയിലാണ് തിരഞ്ഞെടുപ്പില്‍ സമദൂരമെന്ന പഴയ നിലപാട് ആവര്‍ത്തിച്ച് എന്‍എസ്എസ് എത്തിയിരുന്നത്.
ഈശ്വര വിശ്വാസം നിലനിര്‍ത്താന്‍ എന്‍എസ്എസ് എന്നും പ്രതിജ്ഞാബദ്ധമാണ്. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ഏതെങ്കിലും കക്ഷിയോട് ചേര്‍ന്നു നില്‍ക്കാന്‍ ഇല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടാനും എന്‍എസ്എസ് ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു. അതേ സമയം, പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ എന്‍എസ്എസ് ബിജെപി ധാരണയായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ സഹായിക്കാനുള്ള നീക്കങ്ങളാണ് എന്‍എസ്എസില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ സുകുമാരന്‍ നായരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പലവഴിക്ക് സിപിഎമ്മും നടത്തിയിരുന്നു. സിപിഎം നിയോഗിച്ച പ്രത്യേക ദൂതന്‍ സുകുമാരന്‍ നായരോട് സഹായം ആവശ്യപ്പെട്ടതായാണ് എന്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.
ശബരിമല യുവതീ പ്രവേശന വിധിക്ക് ശേഷം പന്തളം നാമജപ ഘോഷയാത്രയോടെയാണ് എന്‍എസ്എസും ആര്‍എസ്എസും തമ്മിലുള്ള ബന്ധം ശക്തമാവുന്നത്. അതുവരെ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ബിജെപിയ്ക്ക് എന്‍എസ്എസ് പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പന്തളം ഘോഷയാത്രക്ക് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും എന്‍എസ്എസ് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയുമുണ്ടായി.
സുകുമാരന്‍ നായര്‍ ബിജെപിയെ തുണച്ചും മറ്റ് രാഷ്ട്രീയപാര്‍ട്ടികളോട് വിയോജിപ്പറിയിച്ചും പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. എന്നാല്‍ സമുദൂരം പ്രഖ്യാപിച്ചതോടെ ഈ പ്രതീക്ഷകളാണ് ചില മുന്നണികള്‍ക്ക് നഷ്ടമായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























