ആർത്തവത്തിൽ നിന്നും ആനയിലേക്ക്; ഈ ലോകത്ത്, ഒരു തുരുത്തിൽ, സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു ജനത ആർത്തവം മുതൽ ആന വരെയുള്ള വിഷയത്തിൽ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു; കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മള്‍ എന്നാണ് അറിയാന്‍ പോകുന്നതെന്ന് മുരളീ തുമ്മാരുകുടി

തൃശൂര്‍പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന വിവാദങ്ങളെ പരിഹസിച്ച് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ മുരളി തുമ്മാരുകുടി. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മൾ എന്നാണ് അറിയാൻ പോകുന്നത് എന്ന ചോദ്യവുമായി മുരളി തുമ്മാരുകുടി രംഗത്ത് എത്തിയിരിക്കുകയാണ്.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ആർത്തവത്തിൽ നിന്നും ആനയിലേക്ക്...ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്. കൃത്രിമ ബുദ്ധിയുടെ വളർച്ച ലോകമെന്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാൻ പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു.
കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു. കാറ്റായി, കാട്ടുതീ ആയി, വരൾച്ച ആയി, വെള്ളപ്പൊക്കം ആയി അത് നമുക്ക് സൂചനകളും മുന്നറിയിപ്പുകളും തരുന്നു.
ലോകമെന്പാടും സ്‌കൂൾ കുട്ടികൾ അവരുടെ ഭാവിക്കായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതുന്നു. തീവ്രവാദം നമ്മുടെ പടിവാതിക്കൽ എത്തി ആളുകളെ കൊന്നൊടുക്കുന്നു. സമൂഹത്തെ വിഭജിക്കുന്നു. മിനിസ്‌ട്രി ഓഫ് ടോളറൻസും സ്‌കൂളുകളിൽ പരസ്പരം മനസ്സിലാക്കാൻ ക്‌ളാസ്സുകളും ഒക്കെയായി ദുബായും സിംഗപ്പൂരും രാഷ്ട്ര നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആരോഗ്യ രംഗത്തെ വിപ്ലവകരമായ പുരോഗതികൾ ചരിത്രത്തിൽ ആദ്യമായി അറുപത്തിയഞ്ചു കഴിഞ്ഞവരുടെ എണ്ണം അഞ്ചു വയസ്സിന് താഴെയുള്ളവരുടേതിനേക്കാൾ കൂടുതൽ ആക്കിയിരിക്കുന്നു. ഇനി വരാൻ പോകുന്നത് വയസ്സന്മാരുടെ ലോകമാണെന്ന് ലോകം തിരിച്ചറിയുന്നു.
സൗരോർജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ എണ്ണ അധിഷ്ഠിതമായ സന്പദ്‌വ്യവസ്ഥകളെ നിഷ്പ്രഭമാക്കാൻ പോകുന്നു. പുറത്തു ജോലി ചെയ്യുന്ന മലയാളികളേക്കാൾ കൂടുതൽ മറുനാട്ടുകാർ കേരളത്തിൽ ജോലിക്കെത്തുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത സാമൂഹ്യ പരിവർത്തനത്തിന്റെ പടിവാതിലിലാണ് കേരളം.
നമ്മുടെ ഇന്ത്യയിലെ ഒന്നാമത്തെ നഗരവൽക്കരണ നിരക്കിൽ കേരളം ഗ്രാമങ്ങളിൽ നിന്നൊഴിഞ്ഞ് നഗരത്തിലേക്ക് കുടിയേറുന്നു. നെൽപ്പാടം മുതൽ റബർ തോട്ടം വരെയുള്ള കൃഷിഭൂമി തരിശായി പ്രകൃതിയിലേക്ക് മടങ്ങാൻ റെഡിയാകുന്നു. ഡ്രൈവറില്ലാത്ത ടാക്സികൾ ലോക നഗരങ്ങളിൽ ഓടാൻ തുടങ്ങുന്നു.
ചൊവ്വയിലേക്ക് ആളുകളെ വിടാനും ശൂന്യാകാശത്ത് കോളനികൾ തുടങ്ങാനും ലോകം ശ്രമം തുടങ്ങുന്നു. ഈ ലോകത്ത്, ഒരു തുരുത്തിൽ, സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു ജനത ആർത്തവം മുതൽ ആന വരെയുള്ള വിഷയത്തിൽ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു. മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ എല്ലാം സമയം ഇത്തരം ‘പ്രശ്നങ്ങൾ’ കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുന്നു. എന്നാണ് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്താൻ പോകുന്നത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മൾ എന്നാണ് അറിയാൻ പോകുന്നത് ? എന്താടോ നന്നാവാത്തേ?
തൃശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി തൃശൂര്‍ കളക്ടര്‍ ടി വി അനുപമ രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതുമായ ആനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടി വി അനുപമ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്‍റെ കാര്യം തീരുമാനിക്കും. തൃശൂര്‍ പൂരത്തിന്‍റെ കാര്യത്തില്‍ ദിവസങ്ങളായി തുടര്‍ന്ന് വരുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. വെള്ളിയാഴ്ചത്തെ കോടതി വിധി അനുസരിച്ച് തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിക്കും.
https://www.facebook.com/Malayalivartha





















