താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത്; മോദിയുടെ വാർത്താ സമ്മേളനത്തെ പരിഹസിച്ച് വിടി ബൽറാം

വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വിരാമമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനെത്തി. മോദിയുടെ വാർത്താ സമ്മേളനത്തെ പരിഹസിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. വിടി ബൽറാം എംഎൽഎ തന്റെ ഫേസ്ബുക്പ് കുറിപ്പുലൂടെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചത്. അമിത്ഷായ്ക്ക് ഒപ്പമുള്ള വാർത്താ സമ്മേളനത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബൽറാമിന്റെ ഫേസ്ബുക് കുറിപ്പ്. താടിയും പ്രസ് ചെയ്ത് കോണും തെറ്റി ഫ്രണ്ട്സിനൊപ്പം മിണ്ടാണ്ടിരിക്കുന്ന ഈ ചടങ്ങിനെയാണ് പ്രസ് കോൺഫറൻസ് എന്ന് പറയുന്നത് എന്ന് ബൽറാം കുറിച്ചു.
ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ റഡാര്‍ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലും ട്രോളന്മാര്‍ക്കിടയിലും വലിയ ആഘോഷമാണ് തീര്‍ത്തത്. സമാനമായ രീതിയില്‍ നരേന്ദ്രമോദിയെ ട്രോളിലൂടെ ആക്രമിച്ച് ബല്‍റാം അപ്പോഴും മുന്നിലുണ്ടായിരുന്നു. ചിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്‍റെ പടം ഉപയോഗിച്ചാണ് ബല്‍റാം മോദിയെ വിമര്‍ശിച്ചത്. ''ശരിയാണ്, ചിത്രം സിനിമ ഇറങ്ങിയത് 1988ലാണ്. മോഹൻലാൽ ഈ ഉപയോഗിക്കുന്നതാണ് ഡിജിറ്റൽ ക്യാമറ'' എന്നായിരുന്നു ചിത്രത്തിനൊപ്പം ബൽറാമിന്റെ ട്രോൾ.
അധികാരമേറ്റ് അഞ്ച് വർഷത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താസമ്മേളനം നടത്തുന്നത്. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്താണ് ദേശീയ അധ്യക്ഷൻ അമിത് ഷായോടൊപ്പം പ്രധാനമന്ത്രി തന്റെ ആദ്യ വാർത്താസമ്മേളനത്തിനെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണപരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ടാണ് ഇരുവരും വാർത്താസമ്മേളനം നടത്തിയത്.
വാർത്താസമ്മേളനത്തിൽ ആദ്യം സംസാരിച്ചത് അമിത് ഷായാണ് . പിന്നാലെ മോദിയും സംസാരിച്ചു. തുടർച്ചയായി രണ്ടാം തവണയും എന്‍ഡിഎ കേവഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസം മോദി വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിച്ചു. ക്രിയാത്മകമായ തിരഞ്ഞെടുപ്പാണ് നടന്നത്. വിശദമായി ആസൂത്രണം ചെയ്താണ് പ്രചാരണം നടത്തിയത്. ഒറ്റ യോഗവും റദ്ദാക്കേണ്ടി വന്നില്ല. കാലാവസ്ഥ പോലും തങ്ങൾക്ക് അനുകൂലമായിരുന്നു എന്ന് മോദി പറഞ്ഞു. ജനങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ് മോദി സംസാരം അവസാനിപ്പിച്ചു.
എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നു പ്രധാനമന്ത്രി ഒഴിഞ്ഞുമാറി. അച്ചടക്കമുള്ള പ്രവര്‍ത്തകനാണെന്നും മറുപടി പാർട്ടി അധ്യക്ഷന്‍ നല്‍കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. റഫാൽ അഴിമതി, പ്രജ്ഞാ സിങ് താക്കൂറിന്റെ സ്ഥാനാർഥിത്വം തുടങ്ങിയ എല്ലാം ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടിയുണ്ടായില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നല്‍കിയത് അമിത് ഷായാണ്.
മോദി ഭരണം വീണ്ടും കൊണ്ടുവരാൻ ജനങ്ങൾ തീരുമാനിച്ചെന്ന് അമിത് ഷാ പറഞ്ഞു. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ താഴേത്തട്ടുവരെ എത്തിക്കാന്‍ കഴിഞ്ഞു. വിലക്കയറ്റവും അഴിമതിയും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു.
എന്‍ഡിഎയിലേക്ക് പുതിയ കക്ഷികളെ ദേശീയ അധ്യക്ഷൻ സ്വാഗതം ചെയ്യുകയും ചെയ്തു. എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും, പുതിയവര്‍ വന്നാല്‍ സ്വീകരിക്കും. സംവാദത്തിന്റെ നിലവാരം തകര്‍ത്തത് ബിജെപിയല്ല. അഴിമതി ജനങ്ങളെ അറിയിക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha

























