ഇനി ഫലത്തിന് ശേഷം കാണം... പന്തളം വരെ വന്ന് ശബരിമല ഓര്‍മ്മപ്പെടുത്തിയ ശേഷം ബിന്ദു അമ്മിണിയും പിന്‍തിരിഞ്ഞു; ആരെങ്കിലും വന്നാല്‍ പഴയത് പോലെ പ്രതിഷേധം ശക്തമാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായിരുന്നു

അങ്ങനെ സമാധാനപരമായ ഒരു ശബരിമല ദര്‍ശന കാലം കൂടി കഴിയുകയാണ്. ഇടവ മാസ പൂജ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. മെയ് 14നാണ് നട തുറന്നത്. ഇന്ന് സഹസ്ര കലശാഭിഷേകം നടക്കും. രാത്രി 10 മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കുന്നതാണ്. ഇത്തവണയും ഒരു യുവതി പോലും കയറാതെ നോക്കാന്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ യുവതിയെ കയറ്റാന്‍ സിപിഎം അനുകൂലക്കാര്‍ ഇറങ്ങിത്തിരിക്കുമെന്നാണ് കരുതിയത്. അതിനാല്‍ തന്നെ ശക്തമായ പ്രതിരോധമാണ് കര്‍മ്മസമിതി ഒരുക്കിയത്. അതോടെ ശബരിമലയില്‍ വീണ്ടും എന്തുമുണ്ടാകുമെന്ന പ്രതീതിയായി.
അതിനിടെ ശബരിമല ദര്‍ശനത്തിനായി പന്തളത്ത് എത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പ്രതിഷേധക്കാര്‍ സംഘടിച്ചതോടെ ശ്രമം ഉപേക്ഷിച്ചു മടങ്ങിയതും ഈ സീസണിലാണ്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയയാളാണ് ഇവര്‍. വീണ്ടും ദര്‍ശനത്തിന് എത്തുമെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോഴാണ് വ്യാഴ്യാഴ്ച രാത്രി 11ഓടെ സുഹൃത്ത് അഡ്വ. സുമിരാജന്റെ വീട്ടില്‍ എത്തിയത്.
അര്‍ധ രാത്രിയോടെയാണ് എത്തിയതെങ്കിലും അകമ്പടി പൊലീസുകാരുടെ സാന്നിധ്യം കാരണം വിവരം അപ്പോള്‍ തന്നെ നാട്ടുകാര്‍ അറിഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതല്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ചു. ഇതോടെ കൂടുതല്‍ പൊലീസുമെത്തി. ഹൈകോടതിയില്‍നിന്ന് പൊലീസ് സംരക്ഷണം നേടാന്‍ ശ്രമം നടക്കുന്നതായ അഭ്യൂഹവും പടര്‍ന്നു.
ശബരിമല നട അടച്ചതിനുശേഷം മാത്രമേ തിരിച്ചുപോകൂവെന്ന് നിലപാടെടുത്ത ബിന്ദു പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നതായാണ് വിവരം. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ ചേര്‍ത്തലക്ക് പോകാന്‍ അവര്‍ തയാറായി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് സ്ഥാനാര്‍ഥികളും ഇത്തവണ ശബരിമല ദര്‍ശനം നടത്തി. അഞ്ച് സ്ഥാനാര്‍ഥികളാണ് ഇടവമാസ പൂജയ്ക്ക് ദര്‍ശനത്തിനെത്തിയത്. പത്തനംതിട്ടയിലെ ബി.ജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകനേയും കൂട്ടിയാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ശബരിമല ദര്‍ശനത്തിനെത്തിയത്.
സന്ധ്യയോടെയാണ് തൃശൂരെ യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനെത്തിയത്. ഒപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും. സംഘര്‍ഷമായത് കൊണ്ടാണ് മണ്ഡലകാലത്ത് ദര്‍ശനത്തിനെത്താതിരുന്നതെന്നും സംഘര്‍ഷമൊഴിഞ്ഞത് കൊണ്ടാണ് ഇപ്പോഴെത്തിയതെന്നും ഇരുവരും പറഞ്ഞു.
രാത്രിയോടെ ആറ്റിങ്ങലെ യു ഡി എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശെത്തി. താന്‍ സ്ഥിരം സന്ദര്‍ശകനാണെന്ന് അടൂര്‍ പ്രകാശ്. കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനും ചാലക്കുടിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനും കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയിരുന്നു.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വിശ്വാസികളുടെ ഇടയില്‍ ശബരിമല വികാരം ആഞ്ഞടിച്ചുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എല്‍ഡിഎഫിനും യുഡിഎഫിനും എതിരായി വലിയ മുന്നേറ്റമാണു കണ്ടത്. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനം ഉണ്ടാക്കും.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല വിഷയം കൈകാര്യം ചെയ്തത്തില്‍ സംസ്ഥാന സര്‍ക്കാരിനു തെറ്റുപറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയാറാകണം. യുവതീപ്രവേശം നടപ്പാക്കിയതായി വരുത്തി തീര്‍ക്കാന്‍ പൊലീസിനെ ഉപയോഗിച്ചു സര്‍ക്കാര്‍ നടത്തിയ നാടകം അയ്യപ്പന്മാര്‍ക്ക് അറിയാം. കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നു. ആചാരലംഘനം അനുവദിക്കാതിരിക്കാന്‍ ഭക്തരും സംഘടിതരാണ്. എന്നിട്ടും നിരോധനാജ്ഞ ഇല്ല.
അനാവശ്യ നിയന്ത്രണങ്ങളും ഇല്ല. സന്നിധാനത്തേക്ക് യുവതികള്‍ എത്താതിരിക്കാന്‍ ഇപ്പോള്‍ പരിശോധനകള്‍ കര്‍ശനമായി നടത്തുന്നത് പൊലീസാണ്. അതിന്റെ അര്‍ഥം തീര്‍ഥാടന കാലത്ത് പൊലീസിനെ ഉപയോഗിച്ചു സന്നിധാനത്തില്‍ യുവതികളെ കയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ തെറ്റായിപ്പോയി എന്നു സര്‍ക്കാരിനു ബോധ്യമായതിനാലാണ്. 36,000 പേരെയാണ് കേസില്‍ കുടുക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായെന്നും കുമ്മനം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























