ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചത്; വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിപിഎം മുൻ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആർഎംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാൻ നേതൃത്വം നൽകിയവർ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. അദ്ദേഹത്തെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സിപിഎമ്മാണ്. നസീറിനെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിഒടി നസീറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി
ഇന്നലെ രാത്രിയാണ് തലശ്ശേരിയിൽ വച്ച് സി ഒ ടി നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാസറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നസീർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ആക്രമിച്ചത് മുൻപരിചയമില്ലാത്തവരാണെന്നും ഇവരെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നാണ് നസീർ പൊലീസിന് മൊഴി നൽകി. സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്ന നസീർ സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. വിദേശത്ത് പോകാനടക്കം യാതൊരു സഹായവും കിട്ടിയില്ലെന്ന് കാണിച്ച് 2015ലാണ് പാർട്ടിയുമായി അകന്നത്.
https://www.facebook.com/Malayalivartha

























