"മലർന്നുകിടന്ന് തുപ്പരുത് "; ഭരണപരിഷ്കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമർശിച്ച സി. ദിവാകരന് മറുപടിയുമായി വി.എസ്. അച്യുതാനന്ദൻ
ഭരണപരിഷ്കാര കമ്മീഷനെയും ധനമന്ത്രി തോമസ് ഐസക്കിനെയും വിമർശിച്ച സിപിഐ എംഎൽഎ സി. ദിവാകരന് മറുപടിയുമായി വി.എസ്. അച്യുതാനന്ദൻ. ആരോപണം ഉന്നയിക്കുന്നവർ മലർന്നു കിടന്ന് തുപ്പുകയാണെന്ന് വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.
ഭരണ പരിഷ്കരണ കമ്മീഷൻ പരാജയമാണെന്നും ഒരു മുൻ മന്ത്രിക്ക് കൊന്പുണ്ടെന്നും പറയുന്പോൾ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കുമെന്നുമാണ് വി.എസിന്റെ മറുപടി.
ഘടകകക്ഷികളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് ധനമന്ത്രിക്ക് മുൻഗണന നൽകാനാകില്ലെന്നു പറഞ്ഞുകൊണ്ട് തോമസ് ഐസക്കിനെതിരായ ദിവാകരന്റെ വിമർശനത്തിനും വി.എസ് മറുപടി നൽകി. ഭരണപരിഷ്കാര കമ്മീഷൻ പൂർണ പരാജയമാണെന്നും വിഎസ് സർക്കാറിന്റെ കാലത്ത് ധനമന്ത്രിയിൽ നിന്നും സിപിഐ മന്ത്രിമാർക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നുമായിരുന്നു ദിവാകരന്റെ പ്രസ്താവന.
വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷന് പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര് തുപ്പുന്നതെന്ന്.
ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.
https://www.facebook.com/Malayalivartha