എക്സിറ്റ് പോളുകളെല്ലാം തെറ്റാണെന്നാണ് എന്റെ വിശ്വാസം; കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍

കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോൾ റിപോർട്ടുകൾ തെറ്റാണെന്ന വാദവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനകൾക്ക് പിന്നാലെയാണ് ശശി തരൂർ രംഗത്തെത്തിയത്.
എക്‌സിറ്റ് പോളുകളെല്ലാം തെറ്റാണെന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ ആഴ്ചയിലാണ് ആസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പ് ഫലം വന്നത്. 56 ഓളം എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്നാണ് ഈ ഫലം തെളിയിച്ചത്. സര്‍വേക്കാര്‍ സര്‍ക്കാറില്‍ നിന്നുള്ളവരാണെന്ന് കരുതി ഇന്ത്യയില്‍ പലരും സര്‍വേ നടത്തിയവരോട് യാഥാര്‍ഥ്യം പറയാനിടയില്ല. നമുക്ക് യഥാര്‍ഥ ഫലത്തിനായി 23 വരെ കാത്തിരിക്കം എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
അഭിപ്രായ വോട്ടെടുപ്പ്, എക്‌സിറ്റ് പോള്‍ ഫലങ്ങളെ അസ്ഥാനത്താക്കി ആസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അപ്രതീക്ഷിത വിജയം നേടിയത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ ട്വീറ്റ്.
17–ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . കേന്ദ്രത്തിൽ നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചിക്കുന്നത്. എന്നാൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്നാണു എക്സിറ്റ് പോൾ സർവേഫലം. വടക്കൻ കേരളത്തിൽ 5 മണ്ഡലങ്ങളിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫും ജയിക്കും എന്നാണ് എക്‌സിറ്റ് പോൾ റിപോർട്ട്.
https://www.facebook.com/Malayalivartha

























