കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടും; ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ മുമ്പ് പറഞ്ഞ അഭിപ്രായത്തിൽ ഇപ്പോഴും താൻ ഉറച്ചുനിൽക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ശബരിമലയിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവർക്കും അറിയാം. സമരം ചില ആൾക്കാരെ ആക്രമിക്കാൻ വേണ്ടി മാത്രം സംഘടിപ്പിച്ചതായിരുന്നു ശബരിമലയെ സംരക്ഷിക്കാനായിരുന്നില്ലെന്ന് അതിന് നേതൃത്വം നൽകിയ ഒരു മഹതി തന്നെ പറഞ്ഞുകഴിഞ്ഞു. എന്നാൽ സർക്കാർ ശ്രമിക്കുന്നതെ ശബരിമലയെ സംരക്ഷിക്കാനാണ്. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത സീസണിൽ ഇതേവരെയുള്ള ശബരിമല ആകില്ല. 2004ൽ എൻഡിഎ വരും എന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. പക്ഷേ വന്നത് യുപിഎ സർക്കാരായിരുന്നു. എക്സിറ്റ് പോളുകൾ മിക്കപ്പോഴും തെറ്റിപ്പോയിട്ടുണ്ട്. ഒരു ഊഹത്തെപ്പറ്റി വേറെ ഊഹങ്ങൾ വച്ച് ചർച്ച നടത്തേണ്ടതില്ല. ഇനിയിപ്പോൾ ഏതായാലും ഫലം വരട്ടെ എന്നും പിണറായി പറഞ്ഞു. എന്നാൽ കേരളത്തിൽ കേരളത്തിൽ വലിയ വിജയം നേടുമെന്ന് അദ്ദേഹം ആവർത്തിച്ചു.
12 ദിവസം നീണ്ടുനിന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. സംസ്ഥാന വികസനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ വിദേശസന്ദര്‍ശനത്തിലുണ്ടായെന്നും യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം തടയാനും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും നെതര്‍ലാന്റ് മാതൃകയിലുള്ള പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രതിഫലിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീപ്രവേശനം സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതില്‍ വര്‍ഗീയ പാര്‍ട്ടികള്‍ ഒരളവ് വരെ വിജയിച്ചെന്നും അത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. ചെയ്യാത്ത കുറ്റം സര്‍ക്കാരിന് മേല്‍ ചാര്‍ത്തി മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും പ്രതികൂട്ടിലാക്കാന്‍ വര്‍ഗീയ കോമരങ്ങള്‍ക്ക് സാധിച്ചു. അതില്‍ ഒരളവ് വരെ അവര്‍ വിജയിച്ചെന്നത് വാസ്തവമാണ്. അതേസമയം ചിന്താശേഷിയുള്ള ജനം സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടെന്നും അങ്ങനെയെങ്കില്‍ ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നും കടകംപള്ളി വ്യക്തമാക്കി.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മന്ത്രി തള്ളി കളഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെയാകില്ല യഥാര്‍ത്ഥ ഫലമെന്നും അദ്ദേഹം പ്രതികരിച്ചു. യു.ഡി.എഫിന് 16ഉം എല്‍.ഡി.എഫിന് മൂന്നും എന്‍.ഡി.എയ്ക്ക് ഒരു സീറ്റും കിട്ടുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ സി.എന്‍.എന്‍- ന്യൂസ് 18 സര്‍വ്വേ എല്‍.ഡി.എഫ് മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് 100 സീറ്റുമായി അധികാരത്തില്‍ വരുമെന്നാണ് ഏഷ്യാനെറ്റും മനോരമയും പ്രവചിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ സ്ഥിതി മറിച്ചായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ദേവസ്വംമന്ത്രിയും മുഖ്യമന്ത്രിയും എക്‌സിറ്റ് പോള്‍ ഫലങ്ങളെ എതിര്‍ക്കുന്നത്.
https://www.facebook.com/Malayalivartha