കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം. പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന പി.ജെ. ജോസഫിനെ ആക്ടിംഗ് ചെയര്‍മാനാക്കിയിരുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മേയ് ഒന്‍പതിന് വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു. പാര്‍ട്ടി ഭരണഘടനയുടെ 29ാം വകുപ്പനുസരിച്ച് ചെയര്‍മാന്റെ അസാനിധ്യത്തില്‍ അദ്ദേഹത്തിന്റെ ചുമതലകളും അധികാരങ്ങളും വര്‍ക്കിംഗ് ചെയര്‍മാനില്‍ നിക്ഷിപ്തമാണെന്നാണ് വ്യക്തമാക്കുന്നത്. അതിനാല്‍ ചെയര്‍മാന്റെ ചുമതല വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ ജോസഫിന് ആയിരിക്കുമെന്നും പറയുന്നു. എന്നാല്‍ ഇതിന്റെ മറപിടിച്ചാണ് പി.ജെ ജോസഫ് ചെയര്‍മാനായിതന്നെ തെരഞ്ഞെടുത്തെന്ന് അവകാശപ്പെടുന്നത്. തുടര്‍ന്നാണ് ജോസഫ് പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് റോഷി അഗസ്റ്റന്‍ എം.എല്‍.എ ഇന്ന് ആരോപിച്ചത്.
ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങളിലേക്കുള്ള ഒഴിവുകള്‍ സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ച് കൂട്ടി നിയമപ്രകാരം നികത്തണമെന്നും മെയ് ഒന്‍പതിന് എടുത്ത തീരുമാനത്തില്‍ വ്യക്തമായി പറയുന്നു. കെ.എം മാണി മരിച്ചിട്ട് 41 ദിവസം കഴിയാന്‍ കാത്തിരുന്നത് കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ച് ചേര്‍ക്കാതിരുന്നത്. അതിനാല്‍ നോട്ടീസ് നല്‍കാതെ തന്നെ ആക്ടിംഗ് ചെയര്‍മാനെ നീക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ട്. പി.ജെ ജോസഫിന് ചെയര്‍മാനാകണമെങ്കില്‍ സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കണം. അങ്ങനെയാണ് പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ അതിനെ പോലും വെല്ലുവിളിച്ച് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കമാണ് പി.ജെ ജോസഫ് നടത്തുന്നത്.
സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണം. സമവായത്തിലൂടെയാണ് ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടതെന്ന് പി.ജെ ജോസഫ് പറയുന്നു. മുതിര്‍ന്ന എം.എല്‍.എയായ സി.എഫ്.തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. ജോസ് കെ.മാണിക്ക് വര്‍ക്കിങ് ചെയര്‍മാനാകാം എന്നാണ് ജോസഫി പറയുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡപ്യുട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണു ചട്ടമെന്നും ജോസഫ് വ്യക്തമാക്കുന്നു.
ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ അവസാന നാളുകളില്‍ അദ്ദേഹത്തെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കാന്‍ പി.ജെ ജോസഫ് ആവുന്നതും ശ്രമിച്ചിരുന്നെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.
സംസ്ഥാന കമ്മിറ്റിയോഗം ഉടന്‍ വിളിക്കില്ലെന്നാണ് പി.ജെ. ജോസഫിന്റെ നിലപാട്. ജോസ് കെ. മാണി അടക്കം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ധിക്കാരപരമായ സമീപനമാണ് ജോസഫ് സ്വീകരിച്ചത്. കോട്ടയത്ത് തോമസ് ചാഴിക്കാടന് പകരം തന്നെ മത്സരിപ്പിക്കണമെന്നാണ് പി.ജെ ജോസഫ് ആദ്യം ആവശ്യപ്പെട്ടത്. അതിനായി കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റി വേണമെന്ന് യു.ഡി.എഫില്‍ സമ്മര്‍ദ്ദം ചെലുത്തി. കോട്ടയം സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ഇടുക്കി സീറ്റ് വേണമെന്നായി. എന്നാല്‍ ഒരു സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാനും വ്യക്തമാക്കി. അങ്ങനെ അമ്പേ പരാജയപ്പെട്ട പി.ജെ ജോസഫ് വീണ്ടും പാര്‍ട്ടിയില്‍ പടപ്പുറപ്പാടിനുള്ള നീക്കമാണ് നടത്തുന്നത്. ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ഇതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്.
https://www.facebook.com/Malayalivartha

























