ഗോഡ്‌സെ രാജ്യത്തെ ആദ്യത്തെ തീവ്രവാദിയാണെന്ന നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമലാഹാസന്റെ പ്രസ്താവനയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേസ് എടുത്തെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി

ഗോഡ്‌സെ രാജ്യത്തെ ആദ്യത്തെ തീവ്രവാദിയാണെന്ന നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമലാഹാസന്റെ പ്രസ്താവനയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേസ് എടുത്തെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. കോടതി കമലാഹാസന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. ഇത് എ.ഐ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ ഭാഗമായ എ.ഐ.ഡി.എം.കെ മോദിയേയും അമിത്ഷായേയും അടക്കം പ്രീണിപ്പിക്കാനാണ് കമലാഹാസനെതിരെ കേസ് എടുത്തത്. താരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കളടക്കം ഉറഞ്ഞ്തുള്ളിയെങ്കിലും പറഞ്ഞത് പിന്‍വലിക്കില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.
'സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്!സെയാണെ'ന്നായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രസ്താവനയാണെന്ന് കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കമല്‍ഹാസനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്യാനും നീക്കം തുടങ്ങിയിരുന്നു. കമലിന്റെ പ്രസ്താവനയെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തുള്ള ബി.ജെ.പി നേതാക്കള്‍ ഗോഡ്‌സേയ്ക്ക് അനുകൂലമായ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. തമിഴ്‌നാട് മന്ത്രി കെ ടി രാജേന്ദ്രബാലാജി കമല്‍ഹാസന്റെ നാക്ക് അരിയണമെന്നാണ് ആഹ്വാനം ചെയ്തത്. കമലാഹാസന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നായിരുന്നു പരാതിയില്‍ ആരോപിച്ചത്.
വിവാദ പ്രസ്താവനയെ തുടര്‍ന്ന് കമല്‍ഹാസനെതിരെ ചീമുട്ടയും ചെരുപ്പും എറിഞ്ഞിരുന്നു. ഇവര്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മധുരയിലെ തിരുപ്പറന്‍കുന്‍ട്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിയുകയായിരുന്നു. അതിന് പിന്നാലെയാണ് ചീമുട്ട എറിഞ്ഞത്. തനിക്ക് നേരെ ആക്രമണം നടത്തിയവരെ ആക്രമിക്കരുതെന്ന് സ്വന്തം അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കമലാഹാസന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കമലാഹാസന്‍ ക്രിസ്ത്യന്‍ മതം പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപവുമായി ബി.ജെ.പി ഇന്നലെ രംഗത്തെത്തി. കമലാഹാസന്റെ ചേട്ടന്‍ ചന്ദ്രഹാസന്‍ ലണ്ടനില്‍ നിര്യാതനായപ്പോള്‍ ക്രൈസ്തവ ആചാരപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്നാണ് അവര്‍ ആരോപിക്കുന്നത്. മറ്റൊരു സഹോദരനായ ചാരുഹാസന്‍ ഹിന്ദുമതത്തിനെതിരെ നിരന്തരം എഴുതുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതിന് പിന്നാലെ ഹിന്ദുവെന്ന വാക്ക് വിദേശ ഭരണാധികാരികളുടെ സംഭാവനയാണെന്ന പ്രസ്താവനയുമായി കമലാഹാസന്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ തെലുങ്ക് കവിതയ്‌ക്കൊപ്പമാണ് കമല്‍ഹാസന്‍ ഇക്കാര്യം കുറിച്ചത്. മുഗള്‍ ഭരണാധികാരികളാണ് ഹിന്ദുവെന്ന പേര് ഇന്ത്യയില്‍ കൊണ്ടുവന്നത്. ബ്രിട്ടീഷുകാര്‍ രാജ്യത്തെത്തിയപ്പോള്‍ അവരും അതിനെ അംഗീകരിച്ചു. ആദ്യകാല കവിവര്യന്‍മാരായിരുന്ന 12 ആള്‍വാര്‍മാരും 63 നായന്‍മാരും പറയാത്ത പേരാണ് ഹിന്ദു. ഇന്ത്യ എന്ന അസ്തിത്വമുള്ളപ്പോള്‍ വൈദേശികരുടെ പേര് സ്വന്തമാക്കുകയും അത് മതത്തിന് ഇടുകയും ചെയ്യേണ്ട ആവശ്യമെന്താണെന്നും കമലാഹാസന്‍ ചോദിച്ചിരുന്നു. ഇതെല്ലാം തമിഴ്‌നാട് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























