22 കോടിക്ക് ഒൻപത് പി എസ് സി അംഗങ്ങൾ, മൂന്ന് കോടി ജനങ്ങൾക്ക് 21 അംഗങ്ങൾ; നിരവധി സ്ഥാപനങ്ങൾ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നുണ്ട്; പത്ത് വർഷം ദിവസവേതനക്കാരനായാൽ പിന്നെ സ്ഥിരം നിയമനത്തിന് സർക്കാരിനെ സമീപിക്കുന്നതാണ് ഇന്നത്തെ കീഴ് വഴക്കം

22.42കോടി ജനസംഖ്യയുള്ള യുപിയിൽ പബ്ളിക് സർവീസ് കമ്മീഷനിലുള്ളത് വെറും ഒൻപത് അംഗങ്ങൾ. 7.33കോടി ജനസംഖ്യയുള്ള മധ്യപ്രദേശിൽ 7പി എസ് സി അംഗങ്ങൾ. 6.89കോടി ജനസംഖ്യയുള്ള രാജസ്ഥാനിൽ 7പി എസ് സി അംഗങ്ങൾ. 9.9കോടി ജനസംഖ്യയുള്ള ബീഹാറിൽ 5പിഎസ് സി അംഗങ്ങൾ.. വെറും 3.48കോടി ജനസംഖ്യയുള്ള കേരളത്തിൽ 21 പി എസ് സി അംഗങ്ങൾ..
ഒരു പി എസ് സി അംഗത്തിന് മാസശമ്പളം 2ലക്ഷം രൂപയാണ് ശമ്പളം. ആറ് വർഷം സേവിച്ചാൽ ഒരു ലക്ഷം രൂപ പെൻഷൻ കിട്ടും. ബോർഡിൽ കയറിക്കൂടുന്നത് ഭരിക്കുന്ന മുന്നണിയിലുള്ള യാതൊരു യോഗ്യതകളില്ലാത്ത ആളുകളാണ്. ജനസംഖ്യാ കണക്കുവച്ച് മൂന്നുപേർ ജോലി ചെയ്യേണ്ട സ്ഥാപനത്തിൽ 21പേര് ജോലിചെയ്യുന്നു
ഭരണകക്ഷിയെ പിന്തുണക്കുന്ന ഈർക്കിലിപ്പാർട്ടിയുടെ പ്രതിനിധികൾ വരെ ഒരു പണിയുമെടുക്കാതെ ലക്ഷങ്ങൾ എണ്ണിവാങ്ങുന്ന വിരോധാഭാസം ഇവിടെ കാണാം. ശമ്പളത്തിനു പുറമെ മറ്റുചിലവുകളും സർക്കാർ വകയാണ്. നിയമസഭ സ്പീക്കറുടെ കസേരയെടുത്ത് നിലത്തെറിഞ്ഞ മുൻ എം എൽ എ വി ശിവൻ കുട്ടിയുടെ ഭാര്യയും ഇടത് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപിള്ളയുടെ മകളും പി. എസ് സി അംഗമാണ്.
വർഷങ്ങളായി ഇടതുവലതു മുന്നണികൾ ഇങ്ങനെ മലയാളികളെ ഇത്തരത്തിൽ കബളിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ തികച്ചും പ്രത്യക്ഷത്തിൽത്തന്നെ ഇരുമുന്നണികളും മലയാളിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഒന്നുപ്രതികരിക്കുക പോലുംചെയ്യാതെ മലയാളികൾ കണ്ണുമിഴിച്ചിരിക്കുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ പി എസ് സി പരീക്ഷകൾ കൃത്യമായി നടത്തുകയും കൃത്യമായി നിയമനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ പി എസ് സി പരീക്ഷകൾ ഒരിക്കലും കൃത്യമായി നടക്കാറില്ല. പുറംവാതിൽ നിയമനങ്ങളോടാണ് കേരളത്തിൽ താത്‌പര്യം പി എസ് സി അംഗങ്ങൾക്ക് പോലും തങ്ങളുടെ സ്ഥാപനം വഴി നിയമനം നടത്തണമെന്ന് ആഗ്രഹമില്ലാതെ വരുമ്പോൾ ഭരണാധികാരികൾക്ക് ഇത്തരം കാര്യങ്ങളിൽ എന്ത് താത്പര്യമാണുണ്ടാവുക
പി എസ് സി ഒരലങ്കാര സ്ഥാപനമായി മാറിയിട്ട് കാലങ്ങളായി. പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഉന്നത നിയമനങ്ങൾ പി എസ് സിയിൽ നിന്നും മാറ്റാൻ ശ്രമം നടന്നു. മലയാള മനോരമയാണ് ഇക്കാര്യം പുറത്തു കൊണ്ടു വന്നത്. വിവരം പുറത്തായ സാഹചര്യത്തിൽ സർക്കാർ, നിലപാട് മയപ്പെടുത്തി. വാർത്ത പൂർണമായും തെറ്റാണെന്ന് പ്രചരിപ്പിച്ചു. എന്നാൽ ഡമോക്ലസിന്റെ വാൾ പോലെ ഇപ്പോഴും ഭീഷണി നിലവിലുണ്ട്. തക്ക സമയത്ത് ഉന്നത നിയമനങ്ങൾ സർക്കാർ തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്ന കാര്യത്തിൽ സംശയമേയില്ല. പോലീസിലെ കായിക പരീക്ഷ സർക്കാർ നിയന്ത്രണത്തിലാക്കിയതും ഇതിന്റെ ഭാഗം തന്നെയാണ്.
നിരവധി സ്ഥാപനങ്ങൾ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നുണ്ട്. പത്ത് വർഷം ദിവസവേതനക്കാരനായാൽ പിന്നെ സ്ഥിരം നിയമനത്തിന് സർക്കാരിനെ സമീപിക്കുന്നതാണ് ഇന്നത്തെ കീഴ് വഴക്കം. ഇത് വഴി നഷ്ടപ്പെടുന്നത് പാവപ്പെട്ട ഉദ്യോഗാർത്ഥിയുടെ അവസരമാണ്. എന്നാൽ ആവശ്യത്തിധികമുള്ള പി എസ് സി അംഗങ്ങൾക്ക് ഇതിനെ കുറിച്ചൊന്നും യാതൊരു ബേജാറുമില്ല.
https://www.facebook.com/Malayalivartha

























