ഒടുവില്‍ മുഖ്യമന്ത്രി പറഞ്ഞു, അടിമുടി അഴിമതി; പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയാണെന്ന് 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമെറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റ് ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം മേല്‍പ്പാലത്തിനുണ്ടായത്. അഴിമതി കാണിച്ചവരാരൊക്കെയാണ് അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ അഴിമതി ആരോപണങ്ങൾ ഇവ
1. മരാമത്ത് പണിയുടെ ബില്‍ തയാറാക്കുമ്പോള്‍ കൈക്കൂലി
2. പണി പൂര്‍ത്തിയാകാതെ ബില്‍ പാസാക്കാന്‍ കൈക്കൂലി
3. എസ്റ്റിമേറ്റ് പുതുക്കിയും പെരുപ്പിച്ചും അഴിമതി
4. പിഡബ്ല്യുഡി ടാര്‍ ഉള്‍പ്പെടെ നിര്‍മാണവസ്തുക്കള്‍ മറിച്ചുവിറ്റ് അഴിമതി
5. ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിനും പോസ്റ്റിങ്ങിനും കൈക്കൂലി
6. മന്ത്രിക്കും സെക്രട്ടറിമാര്‍ക്കും വേണ്ടിയെന്ന പേരില്‍ പണപ്പിരിവ്
7. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതി
8. ടെലികോം പണിക്ക് റോഡ് മുറിക്കുന്നതിന് അളവെടുപ്പില്‍ ക്രമക്കേട്
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലം നിർമാണവുമായി ബന്ധപ്പെട്ട് 13 തവണ ഡയറക്ടർ ബോർഡ് യോഗം ചേർന്നെങ്കിലും നിർമ്മാണം സംബന്ധിച്ച് യാതൊന്നും അന്വേഷിച്ചില്ല. ഭരണപരമായ വീഴ്ച ഇതിൽ നിന്ന് വ്യക്തമാണ്. മേൽനോട്ടം വഹിച്ചവർക്കും വീഴ്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണ പ്രവർത്തനങ്ങൾ ഏറെ നടന്നെങ്കിലും പി.ഡബ്ല്യൂ.ഡി മാനുവലിന് വിരുദ്ധമായാണ് ഏറെയും നടന്നത്. കേന്ദ്രസർക്കാർ ചെയ്യേണ്ട പണികൾ സംസ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണിത പാലങ്ങളെയോ റോഡുകളെയോ സംബന്ധിച്ച് ഗുരുതരമായ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തുകയും ക്രമക്കേട് ബോധ്യപ്പെട്ടാൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ യാതൊരു മടിയും സർക്കാരിന് ഇല്ലെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം അഴിമതി, കൃത്യനിർവഹണത്തിലെ വീഴ്ച, സാമ്പത്തിക നഷ്ടമുണ്ടാക്കൽ തുടങ്ങിയ വീഴ്ചകൾക്ക് നൂറിൽപ്പരം എൻജിനിയർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കെ.ജെ.മാക്‌സി, എസ്.ശർമ,എം.സ്വരാജ്, ജോൺ ഫെർണാണ്ടസ്, പി.ടി.തോമസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
https://www.facebook.com/Malayalivartha

























