അവസാനം ആശ്വാസം... ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം ശബരിമലയാണെന്നുള്ള ഇടതുമുന്നണിയുടെ സമ്മതത്തില്‍ ആശ്വസിച്ച് ഭക്തര്‍; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിലും നവോത്ഥാനം കയറ്റിയില്ല; ഇനിയും ഭക്തരെ പ്രകോപിക്കേണ്ടെന്ന് തീരുമാനം

നാല് വോട്ട് പോയാലും വേണ്ടില്ല നവോത്ഥാനത്തിലൂടെയും ശബരിമലയില്‍ യുവതികളെ കയറ്റിയും മുന്നേറുമെന്ന് പ്രഖ്യാപിച്ച ഇടതുമുന്നണിയ്ക്ക് പ്രത്യേകിച്ച് സിപിഎമ്മിന് കാലിടറിയിരിക്കുകയാണ്. ഏറെ ഉയര്‍ത്തിക്കാട്ടിയ നവോത്ഥാനവും വനിതാ മതിലും സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വരാത്തത് ഭക്തര്‍ക്ക് വലിയ ആശ്വാസമായി. അതിന് പിന്നാലെ ശബരിമല വിഷയം വിശ്വാസികളെ ഇടതുമുന്നണിയില്‍നിന്ന് അകറ്റിയെന്ന് എല്‍.ഡി.എഫ്. യോഗത്തില്‍ ഘടകകക്ഷികളുടെ വിമര്‍ശനവുമുണ്ടായി. ഇതോടെ വിശ്വാസികളെ തിരിച്ച് കൊണ്ടുവരുമെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം. ഇതാകട്ടെ ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ശബരിമലയില്‍ ഇനിയൊരു യുവതിയേയും കയറ്റാന്‍ സിപിഎം കൂട്ടു നില്‍ക്കില്ലെന്ന വലിയ ആശ്വാസമാണ് ഇതിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്നത്.
ശബരിമല വിഷയം കണ്ടില്ലെന്നുനടിച്ചിട്ട് കാര്യമില്ലെന്നാണ് ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത്. വനിതാ മതില്‍ കഴിഞ്ഞതിനു പിന്നാലെ രണ്ടു യുവതികള്‍ ശബരിമലയിലെത്തിയത് വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുറിവേറ്റ സംഭവമാണ്. ഇതില്‍ വീഴ്ചപറ്റിയെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. എല്‍.ജെ.ഡി., ഐ.എന്‍.എല്‍. കേരള കോണ്‍ഗ്രസ് (ബി) എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് 'ശബരിമല'യിലെ തിരിച്ചടി ചൂണ്ടിക്കാട്ടിയത്.
വിഷയത്തില്‍ സര്‍ക്കാരിന് മറ്റൊരു നിലപാട് സ്വീകരിക്കാനാവില്ലായിരുന്നെന്ന് ഇതിനു മറുപടിയായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. രണ്ടുയുവതികള്‍ ശബരിമലയിലെത്തിയത് സര്‍ക്കാരിന്റെ ശ്രമംകൊണ്ടായിരുന്നില്ല. എങ്കിലും ഇക്കാര്യത്തില്‍ പോലീസ് സ്വീകരിച്ച നിലപാട് വിശ്വാസികള്‍ തെറ്റിദ്ധരിച്ചു. ഇത് വസ്തുതയാണെന്നും കോടിയേരി സമ്മതിച്ചു.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായിരുന്നു എല്‍.ഡി.എഫ്. യോഗം. മുഖ്യമന്ത്രിയായിരുന്നു അധ്യക്ഷന്‍. കാര്യമായ മുഖവുരയില്ലാതെ 'ചര്‍ച്ചയാവാം' എന്ന ആമുഖത്തോടെ മുഖ്യമന്ത്രി ഘടകകക്ഷികളെ സംസാരിക്കാനായി ക്ഷണിച്ചു. 'ശബരിമല' എന്ന വാക്ക് പരാമര്‍ശിക്കാതെ കോടിയേരി തുടക്കമിട്ടു. ഇടതുപക്ഷത്തിന് കിട്ടേണ്ടിയിരുന്ന മതേതരവോട്ടുകള്‍ നല്ലരീതിയില്‍ യു.ഡി.എഫിനനുകൂലമായതാണ് പരാജയകാരണമായി കോടിയേരി വിശദീകരിച്ചത്.
വോട്ടുശതമാനത്തിലെ അന്തരവും ഭൂരിപക്ഷത്തിന്റെ തോതും ഇടതുമുന്നണി പരിശോധിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രായോഗികമായ ചര്‍ച്ചയുണ്ടാകണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേണ്ടത്ര ചര്‍ച്ച എല്‍.ഡി.എഫിലുണ്ടാകുന്നില്ല. ഇത് മാറ്റണം. തിരഞ്ഞെടുപ്പിലെ തിരിച്ചടി ഉള്‍ക്കൊണ്ട് തിരുത്തലുണ്ടാകണമെന്ന് എന്‍.സി.പി. നേതാവ് ടി.പി. പീതാംബരന്‍ പറഞ്ഞു.
യോഗത്തില്‍ ശബരിമല ആദ്യം ഉന്നയിച്ചത് കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയാണ്. തിരിച്ചടി കണ്ടില്ലെന്നുനടിച്ച് പോയിട്ട് കാര്യമില്ല. വിശ്വാസികളെ തിരികെയെത്തിക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണം. പിണങ്ങിനില്‍ക്കുന്ന സംഘടനകളുമായി 'ഒത്തുതീര്‍പ്പ്' വേണം. എന്‍.എസ്.എസിന്റെ പേരുപറയാതെയായിരുന്നു പരാമര്‍ശം. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും എതിര്‍ത്തുനില്‍ക്കുന്നവരെ എന്തുചെയ്യാനാണെന്ന് ഇതിനു മറുപടിയായി കോടിയേരി ചോദിച്ചു.
പ്രചാരണത്തില്‍ 'ശബരിമല'യ്ക്ക് സി.പി.എം. വിലക്കിട്ടതാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനിടയാക്കിയതെന്ന് എല്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക് പി. ഹാരിസ് പറഞ്ഞു. ഹൈന്ദവവിശ്വാസികളില്‍ മാത്രമല്ല, മുസ്‌ലിം വിഭാഗങ്ങള്‍ക്കിടിയിലും ഇടതുപക്ഷവിരുദ്ധ നിലപാടിന് ശബരിമല കാരണമായെന്ന് ഐ.എന്‍.എല്‍. നേതാവ് അബ്ദുള്‍ വഹാബ് പറഞ്ഞു.
ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് അകന്നുപോയ വിശ്വാസിസമൂഹത്തെ തിരിച്ചടുപ്പിക്കാനുള്ള സംഘടനാപ്രവര്‍ത്തനം നടത്തും. മുന്നണിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്താനായി എല്‍.ഡി.എഫ്. കൂട്ടായും ഘടകകക്ഷികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും രാഷ്ട്രീയപ്രചാരണവും നടത്തും.
"
https://www.facebook.com/Malayalivartha

























