നവാസ് സാര്‍ തിരിച്ചുവന്നപ്പോള്‍... ജനങ്ങളുടെ പ്രിയങ്കരനായ നവാസ് സാര്‍ തൃശൂരിലെത്തി; കേരള പോലീസ് നവാസിനെ തപ്പി അലയുമ്പോള്‍ കരുത്ത് കാട്ടിയത് തമിഴ്‌നാട് റെയില്‍വേ പോലീസ്; എല്ലാം മറക്കാന്‍ രാമേശ്വരത്ത് ഭജനമിരിക്കാന്‍ പോയതോ?

വ്യാഴാഴ്ച കാണാതായ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തിയതോടെ കേരള പോലീസിന് ഏറെ ആശ്വസിക്കാം. കേരള പോലീസ് കൊല്ലത്തെ ലോഡ്ജുകളെല്ലാം അരിച്ചു പെറുക്കിയിട്ടും നവാസിനെ കാണാനായില്ല. അവസാനം തുണയായത് തമിഴ്‌നാട്ടിലെ റെയില്‍വേ പോലീസാണ്. തമിഴ്‌നാട്ടിലെ കരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് പുലര്‍ച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം അറിയിച്ചത്. എല്ലാം മറക്കാന്‍ ഭജനമിരിക്കാന്‍ പോയോ എന്നാണ് എല്ലാവര്‍ക്കുമറിയേണ്ടത്. എന്നാല്‍ വല്ലാത്ത മാനസികാവസ്ഥയായതിനാല്‍ നവാസ് കൂടുതലൊന്നും പറഞ്ഞില്ല. തമിഴ്‌നാട്ടിലെത്തിയ കേരള പോലീസ് സംഘത്തോടൊപ്പം അദ്ദേഹം കേരളത്തിലേക്ക് തിരിച്ചെത്തി. ഉച്ചയോടെ കൊച്ചിയിലെത്തും.
അതേസമയം നല്ലവനായ നവാസ് സാറിനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍. നവാസ് സാര്‍ പോയതിനെപ്പറ്റി നാട്ടുകാര്‍ പല സംശയങ്ങളും പങ്കുവയ്ക്കുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ പോലീസ് സ്‌റ്റേഷനിലേക്ക് വന്നെത്തിയതോടെയാണ് നവാസ് എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് മാനസിക സമ്മര്‍ദം ഏറിയത്. ആലപ്പുഴ മാരാരിക്കുളത്ത് നിന്ന് കൊച്ചി സിറ്റിയിലെ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിയതോടെ ആവശ്യത്തിന് മെയ്‌വഴക്കമില്ലാതെ അദ്ദേഹം ബുദ്ധിമുട്ടി. എറണാകുളം നഗരത്തിന്റെ പ്രധാന മേഖലകള്‍ എല്ലാം അടങ്ങുന്നതിനാല്‍ത്തന്നെ ഭാരിച്ച ഉത്തരവാദിത്വമായിരുന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്.
ഐ.ജി., കമ്മിഷണര്‍ ഓഫീസ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ കാര്യാലയങ്ങള്‍ അടങ്ങുന്ന മേഖലയില്‍ ജോലിയെടുക്കേണ്ടിവന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വരുന്ന വാഹന സൗകര്യങ്ങള്‍ക്കടക്കം വിളിവരിക സെന്‍ട്രല്‍ സ്‌റ്റേഷനിലേക്കായിരുന്നു. ഇത്തരത്തില്‍ പലതും നടപ്പിലാക്കാന്‍ നവാസ് ബുദ്ധുമുട്ടി.
അഴിമതിയുടെ കറപുരളാതെ, ആരെയും സുഖിപ്പിക്കാതെ, സത്യസന്ധമായി ജോലി ചെയ്തിരുന്നതിനാല്‍ത്തന്നെ അദ്ദേഹത്തിന് ശത്രുകളും ഏറെയായിരുന്നു. കേസുകളെടുക്കാനും എടുപ്പിക്കാതിരിക്കാനും സമ്മര്‍ദമുണ്ടാവുമ്പോഴും അതിലൊന്നു വഴങ്ങാതിരുന്നതും സേനയ്ക്കകത്ത് ശത്രുക്കളെ കൂട്ടി.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നപ്പോഴും മട്ടാഞ്ചേരിയിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. റൂറല്‍ ജില്ലകളില്‍ എവിടേക്കെങ്കിലും സ്ഥലംമാറ്റം ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. ഇതും അദ്ദേഹത്തെ മാനസിക സമ്മര്‍ദത്തിലാക്കി.
ഇതിനിടെയാണ്, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വയര്‍ലെസ് വഴി ശകാരിച്ചത്. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കേള്‍ക്കുക കൂടിയായതോടെ അദ്ദേഹം മാനസികവിഷമം താങ്ങാനാകാതെ നാടുവിടുകയായിരുന്നു.
നവാസിന്റെ ബാച്ചിലുള്ള ഒട്ടുമിക്കപേര്‍ക്കും ഡിവൈ.എസ്.പി. റാങ്കിലേക്ക് ഉദ്യോഗക്കയറ്റം കിട്ടിയിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടര്‍ന്നുണ്ടായ ചില കേസുകളാണ് സമര്‍ഥനായ നവാസിന്റെ ഉദ്യോഗക്കയറ്റം തടഞ്ഞതെന്നാണ് സൂചന.
വളരെ താഴ്ന്ന സാഹചര്യത്തില്‍ നിന്ന് വളര്‍ന്നുവന്ന ഉദ്യോഗസ്ഥനാണ് നവാസ്. പാരലല്‍ കോളേജ് അധ്യാപകനായ ശേഷമാണ് സേനയിലേക്ക് എത്തിയത്. ഭാര്യയും വിദ്യാര്‍ഥിനികളായ മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.
ഹൈക്കോടതി ജഡ്ജിമാരുടെ െ്രെഡവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ ബുധനാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ സി.ഐ.യായ നവാസ് പിടികൂടിയിരുന്നു. ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണര്‍ എ.സി.പി. പി.എസ്. സുരേഷിനോട് തിരക്കി. എന്നാല്‍, അറസ്റ്റിനെക്കുറിച്ചുള്ള വിവരം സുരേഷിന് അറിയില്ലായിരുന്നു.
ഇതോടെ, വിവരം അറിയാന്‍ സുരേഷ് വയര്‍ലസ് സെറ്റുവഴി നവാസിനെ ബന്ധപ്പെട്ടെങ്കിലും എടുത്തില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാതായതോടെ സ്‌റ്റേഷനിലെ പോലീസുകാര്‍ സി.ഐ.യുടെ ഭാര്യയുടെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് നവാസ് മൊബൈലില്‍ വിളിച്ചെങ്കിലും എ.സി.പി.യെ കിട്ടിയില്ല. തുടര്‍ന്ന് വയര്‍ലസ് സെറ്റിലൂടെ വിളിച്ചപ്പോള്‍ എ.സി.പി. ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വയര്‍ലസിലൂടെ ഇരുവരും വാക്കേറ്റത്തിലാകുകയും പരിധിവിട്ട് സംസാരിക്കുകയായിരുന്നു. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സംഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. ഇതെല്ലാം നവാസിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരുന്നു.
അതേസമയം, ഇവരുടെ സംഭാഷണങ്ങള്‍ അടക്കം വരുംദിവസങ്ങളില്‍ അന്വേഷിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്ഥലംമാറ്റത്തിനുശേഷം രണ്ടാളും എത്തുന്നത് ഒരേ മേഖലയില്‍ തന്നെയെന്നതാണ് മറ്റോരു പ്രത്യേകത. മട്ടാഞ്ചേരി എ.സി.പി.യായി പി.എസ്. സുരേഷ് എത്തുമ്പോള്‍, കിഴുദ്യോഗസ്ഥനായി, മട്ടാഞ്ചേരി സി.ഐ. ആയാണ് വി.എസ്. നവാസ് എത്തേണ്ടത്.
"
https://www.facebook.com/Malayalivartha


























