പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം പിസി ജോർജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ്,കേരളാ കോൺഗ്രസ് (എം) അംഗങ്ങൾ പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായി. തെക്കേക്കര പഞ്ചായത്തിലെ 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി - 5, കോണ്‍ഗ്രസ് - 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം - 6 എന്നിങ്ങനെയാണ് തെക്കേക്കര പഞ്ചായത്തിലെ കക്ഷിനില.
വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സി.പി.ഐ.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ് നിലപാട്. നിയോജക മണ്ഡലത്തിന്റെ പേരുള്‍പ്പെടുന്ന പഞ്ചായത്താണ് പി.സി ജോര്‍ജിന് നഷ്ടമായിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായണ് പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നത്.
അതേസമയം കഴിഞ്ഞ ദിവസം പൂഞ്ഞാർ നിവാസികളുടെ കനത്ത പ്രതിഷേധത്തെത്തുടർന്ന് പി സി ജോർജ്ജ് എംഎൽഎ സംഘടിപ്പിച്ച പരിപാടിയിൽ നടൻ ആസിഫ് അലി പങ്കെടുത്തില്ല. ഒരു നാട്ടിലെ ആളുകളെ മുഴുവൻ തീവ്രവാദിയെന്നു വിളിച്ച പി സി ജോർജ്ജിന്റെ പരിപാടിയിൽ പങ്കെടുക്കരുതെന്ന ആവശ്യവുമായാണ് പൂഞ്ഞാർ മണ്ഡലത്തിലെ വോട്ടർമാർ ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിൽ ക്യാമ്പെയിൻ ചെയ്തിരുന്നു.
മുസ്ലീം വോട്ടർമാരെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച പി സി ജോർജ്ജ് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുന്നതിനാണ് മുസ്ലിമായ ഒരു നടനെ പരിപാടിയിൽ താൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുപ്പിക്കുന്നതെന്ന് പൂഞ്ഞാറുകാർ പറഞ്ഞിരുന്നു. കനത്ത ക്യാമ്പെയിനാണ് ആസിഫലിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്നത്. ഇതേത്തുടർന്നാണ് പരിപാടിയിൽനിന്നും ആസിഫ് അലി പിൻവാങ്ങിയതെന്നാണ് വിവരം. പൂഞ്ഞാർ മണ്ഡലത്തിലെ മികച്ച സ്കൂളുകളേയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും ആദരിക്കുന്നതിനാണ് ജൂൺ 16 ഞായറാഴ്ച പൊടിമറ്റത്തെ സെന്റ് മേരീസ് പാരീഷ് ഹാളിൽ പരിപാടി സംഘടിപ്പിച്ചത്.
മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് അടുത്തിയിടെ പി സി ജോർജ്ജ് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതേത്തുടർന്നായിരുന്നു പൂഞ്ഞാറിലെ വോട്ടർമാർ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധിച്ചത്. ഒരു നാടിന്റെ വികാരം മനസിലാക്കി വർഗ്ഗീയവാദിയായ ഒരാൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഒരിക്കൽ തീവ്രവാദിയുമായി വേദി പങ്കിടേണ്ടിവന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha