ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കൊണ്ടുവന്ന സ്വകാര്യ ബില്ലിന് പിന്തുണയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍
ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കൊണ്ടുവന്ന സ്വകാര്യ ബില്ലിന് പിന്തുണയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. എന്‍.കെ പ്രേമചന്ദ്രന്റെ ബില്ല് ശബരിമലയക്ക് വിരുദ്ധമല്ലെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്ര സർക്കാർ നിലപാട് ബിജെപി പാർലമെന്‍ററി പാർട്ടി സ്വീകരിക്കും. അതേസമയം ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ തന്നെ ബിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട ദേവസ്വം മന്ത്രി വിശ്വാസികളോട് ആദ്യം മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
ശബരിമല ശ്രീധര്‍മശാസ്താ ടെമ്ബിള്‍(സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019 എന്നാണ് പ്രേമചന്ദ്രന്റെ ബില്ലിന്റെ പേര്. 2018 സെപ്റ്റംബര്‍ ഒന്നിന് മുമ്ബുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ഉള്ളടക്കം. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ തന്നെ ബിൽ കൊണ്ട് വരുന്നതാണ് ഉചിതമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എല്ലാ സ്വകാര്യ ബില്ലുകൾക്കും ഉണ്ടാകുന്ന അനുഭവം ഈ ബില്ലിനും ഉണ്ടാകാനാണ് സാധ്യതയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എൻകെ പ്രേമചന്ദ്രനാണ് സ്വകാര്യ ബില്ലിന് നോട്ടീസ് നല്‍കിയത്. ബില്ല് വെള്ളിയാഴ്ച അവതരിപ്പിക്കാനാണ് അനുമതി കിട്ടിയത്. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാകുമിത്. ശബരിമല ശ്രീധർമ്മക്ഷേത്ര ബിൽ എന്ന പേരിലാണ് നോട്ടീസ് നല്‍കിയത്. ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ കെ പ്രേമചന്ദ്രൻ നിർദ്ദേശിക്കുന്നത്.
സാധാരണ സ്വകാര്യ ബില്ലുകൾ സഭയിൽ പാസാകാറില്ല. ആചാരങ്ങളുടെ സംരക്ഷണത്തിന് നിയമം ആലോചിക്കും എന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രം ഈ സ്വകാര്യ ബില്ലിനോട് എന്ത് സമീപനം സ്വീകരിക്കും എന്നത് പ്രധാനമാകും.
സ്വകാര്യ ബില്ലുകൾ പാസാക്കിയെടുക്കുന്നതിനെ സാധാരണഗതിയിൽ സർക്കാരുകൾ അനുകൂലിക്കാറില്ല. ബില്ലിലെ വ്യവസ്ഥകളോട് ബിജെപി സർക്കാർ യോജിക്കുന്നെങ്കിൽ, അവ ഉൾപ്പെടുത്തി ഒൗദ്യോഗികമായി ബിൽ കൊണ്ടുവരാനാവും. അതിനു സർക്കാർ തയാറാകുമോയെന്നാണ് വ്യക്തമാകേണ്ടത്.
സുപ്രീം കോടതി വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ നടപടിയുണ്ടായില്ല. നിയമനിർമാണം താൽപര്യപ്പെടുന്നതായി ബിജെപി ഇത്തവണത്തെ പ്രകടനപത്രികയിലും ഉറപ്പു നൽകിയിരുന്നില്ല. പകരം, ശബരിമലയിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വിഷയം സുപ്രീം കോടതിയിൽ സമഗ്രമായി അവതരിപ്പിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണത്തിനു ശ്രമിക്കുമെന്നുമാണ് പത്രികയിൽ പറഞ്ഞത്.
https://www.facebook.com/Malayalivartha