പൊലീസിനെ ഭയന്ന് ഇറങ്ങിയോടിയ യുവാവ് മരിച്ചു; സംഭവം ഭാര്യയുമായുള്ള കുടുംബവഴക്കിനിടെ

കുടുംബ വഴക്കിനിടെ ഭാര്യയെ ഉപദ്രവിച്ച പരാതിയില്‍ പൊലീസിനെ ഭയന്ന് ഇറങ്ങിയോടുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചെറിയതുറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ആന്റണി- ലില്ലി ദമ്പതികളുടെ മകന്‍ റൊമാള്‍ഡെന്ന മണിക്കുട്ടനാണ് (32) മരിച്ചത്.
ഇന്നലെ അര്‍ദ്ധരാത്രി വലിയതുറ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരിച്ചത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ...
മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കിയ റൊമാള്‍ഡ് ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായി ഭാര്യ ശ്രീജ അറിയിച്ചതനുസരിച്ചാണ് വലിയതുറ പൊലീസെത്തിയത്. പൊലീസ് വീട്ടിലെത്തും മുൻപേ റൊമാള്‍ഡ് വീട്ടില്‍ നിന്ന് ഇറങ്ങിയോടി. പൊലീസെത്തുമ്പോൾ റൊമാള്‍ഡ് ഉണ്ടായിരുന്നില്ല . ഇയാളെ കണ്ടെത്താനായി പൊലീസും വീട്ടുകാരും പരിസരമാകെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ഏറെ നേരം കഴിഞ്ഞ് പ്രദേശവാസിയായ അനീഷെന്ന യുവാവാണ് ചെറിയതുറയിലെ ആളൊഴിഞ്ഞ സ്ഥലത്തെ മതിലിന് സമീപം ഒരാള്‍ പരിക്കേറ്റ് കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയപ്പോള്‍ കൈത്തണ്ടയില്‍ പരിക്കേറ്റ് ചോര വാര്‍ന്ന് കിടക്കുകയായിരുന്നു ഇയാള്‍. പൊലീസ് ആംബുലന്‍സ് വരുത്തി ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാളെ ഫോര്‍ട്ട് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ബോധം വീണ്ടുകിട്ടിയപ്പോള്‍ വീണ്ടും ബഹളം കൂട്ടിയ ഇയാള്‍ക്ക് പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെടുകയും പുലര്‍ച്ചെ മൂന്നുമണിയോടെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വലിയതുറ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























