അയല്‍വാസിയുടെ ചെയ്ത്തുദോഷമാണ് ദുരിതങ്ങള്‍ക്ക് കാരണം, ഇതിൽ നിന്നും മോചനമുണ്ടാവണമെങ്കില്‍ മന്ത്രവാദം ചെയ്യുകയല്ലാതെ മറ്റ് പോംവഴികളില്ല; അടുത്ത ബന്ധുവിന്റെ തട്ടിപ്പിൽ വീണ കുടുംബത്തിന് നഷ്ടമായത് ലക്ഷങ്ങൾ; പ്രതി ജോലി വാഗ്ദാനം നൽകി പലരിൽ നിന്നും പണം വെട്ടിച്ചതായും പോലീസ്

കോട്ടയത്ത് മന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങളുമായി മുങ്ങിയ യുവാവ് പിടിയിലായി. കോന്നി താഴം പാലയ്ക്കല്‍ സ്വദേശി അഭിലാഷാണ് (38) അറസ്റ്റിലായത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് 1.65 ലക്ഷം രൂപയാണ് അഭിലാഷ് വെട്ടിച്ചത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അടുത്ത ബന്ധുവിനെയാണ് ഇയാള്‍ മന്ത്രവാദത്തിന്റെ പേരില്‍ കബളിപ്പിച്ചത്. കെ.ടി.ഡി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ് അഭിലാഷ്. മറ്റ് പലരേയും ഇയാള്‍ ജോലി വാഗ്ദാനം നല്കി കബളിപ്പിച്ചിട്ടുണ്ടെന്ന് പെരുനാട് എസ്.ഐ ടി.ബിജു പറഞ്ഞു.
ബന്ധുവീട്ടിലെത്തിയ അഭിലാഷിനോട് കുടുംബത്തില്‍ അടിക്കടിയുണ്ടാവുന്ന ദോഷങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. അയല്‍വാസിയുടെ ചെയ്ത്തുദോഷമാണ് ദുരിതങ്ങള്‍ക്ക് കാരണമെന്നും ഇതില്‍നിന്ന് മോചനമുണ്ടാവണമെങ്കില്‍ മന്ത്രവാദം ചെയ്യുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നുമായിരുന്നു അഭിലാഷിന്റെ ഉപദേശം.
തങ്ങള്‍ക്ക് മന്ത്രവാദികളെ അറിയില്ലെന്ന് പറഞ്ഞതോടെ അതെല്ലാം ഞാന്‍ ശരിയാക്കിതരാം, പക്ഷേ നല്ല ചെലവ് വകരുമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ സമ്മതിച്ചു. അടുത്ത ആഴ്ചയില്‍ മന്ത്രവാദിയുമായി എത്താമെന്ന് പറഞ്ഞ് ബാങ്കില്‍കിടന്ന 1.65 ലക്ഷം രൂപയും വാങ്ങി സ്ഥലം വിടുകയായിരുന്നു അഭിലാഷ്. ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും മന്ത്രവാദിയോ അഭിലാഷോ എത്തിയില്ല. മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ബന്ധുക്കള്‍ പെരുനാട് പൊലീസില്‍ പരാതിനല്‍കിയത്.
https://www.facebook.com/Malayalivartha


























